അച്ചൻ വിളിയും അമ്മ വിളിയും ഓവറാകുമ്പോൾ

അച്ചൻ വിളിയും അമ്മ വിളിയും ഓവറാകുമ്പോൾ

കുടുംബജീവിതബന്ധങ്ങളെ ബലപ്പെടുത്താന്‍, സ്മാര്‍ട്ടാക്കാന്‍
ഒരു ഫാമിലി കൗണ്‍സിലറുടെ അനുഭവപാഠങ്ങള്‍

വിപിന്‍ വി. റോള്‍ഡന്‍റ്
മനഃശാസ്ത്രജ്ഞന്‍, പ്രഭാഷകന്‍,
പരിശീലകന്‍, ഗ്രന്ഥകാരന്‍
Chief Consultant Psychologist,
Sunrise Hospital, Cochin University
& Roldants Behaviour Studio, Cochin

കെട്ടു കഴിഞ്ഞു. റിസപ്ഷനും രണ്ടും സൂപ്പര്‍… ആദ്യരാത്രിയും പ്രത്യേകിച്ചൊന്നും സംഭവിക്കാതെ പുലര്‍ന്നു. നവദമ്പതികള്‍ ജീവിതം പിച്ചവച്ച് ഉദ്ഘാടനം ചെയ്തു. ബന്ധുജനങ്ങള്‍ അരങ്ങൊഴിഞ്ഞു പെണ്‍വീട്ടിലെ ആചാരവിരുന്നും താമസവും ബന്ധുജനസത്കാരവും കഴിഞ്ഞു ചെക്കന്‍വീട്ടിലെ താമസവും വിരുന്നുസത്കാരങ്ങളും ഉലകം ചുറ്റലും അതിന്‍റെ വഴിക്കു മുറപോലെ നീങ്ങി. കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ ചെക്കനൊരു സംശയം. ഹേയ് അതു സംശയമൊന്നുമല്ല, യാഥാര്‍ത്ഥ്യം തന്നെ… തന്‍റെ ഭാര്യ ഇടയ്ക്കിടെ, കൂടെക്കൂടെ വരുന്ന ഫോണ്‍ അറ്റന്‍ഡ് ചെയ്യുന്നു. ആ സമയത്ത് അല്പം മാറിനിന്ന് ഒറ്റശ്വാസത്തില്‍ ആരോടോ ചറപറ സംസാരിക്കുന്നു. മിണ്ടിക്കഴിയുമ്പോള്‍ ഒന്നുമല്ലാത്ത ഭാവത്തില്‍ തിരികെ വീട്ടുകാരോടു 'കൂളാ'യി ഇടപെടുന്നു, ചിലപ്പോള്‍ അല്ലാതെയും. ഫോണ്‍ വിളി കഴിയുമ്പോഴാണു ഭാവം മാറുന്നത്. ആരാണങ്ങേത്തലയ്ക്കല്‍? കണ്ടുപിടിക്കുകതന്നെ കാര്യം, കെട്ടിയോന്‍ ചിന്തിച്ചു.

വിവാഹാനന്തരം
ആളെ ഒടുവില്‍ കെട്ടിയോന്‍ കണ്ടുപിടിച്ചു. ചാരനോ ജാരനോ തേച്ചിട്ടുപോയ കാമുകനോ അല്ല. അമ്മായിഅമ്മയാണു കഥാപാത്രം. വിവാഹാനന്തരമുള്ള Live updates അറിയാന്‍ മണിക്കൂറൊന്നിടവിട്ടു വിളിച്ചുകൊണ്ടിരിക്കുകയും ആ വിളി മിനിറ്റുകളോളം നീണ്ടുനില്ക്കുകയും ചെയ്യുന്നുവെന്നു മാത്രം. 'അലക്കൊഴിഞ്ഞിട്ട് നേരമില്ല' എന്ന പഴയ പ്രയോഗം പോലെ അമ്മ-മകള്‍ വിശേഷം വിളമ്പല്‍, ഉപദേശം സ്വീകരിക്കല്‍, നല്കല്‍ നിര്‍ബാധം തുടര്‍ന്നപ്പോള്‍ കെട്ടിവന്ന പെണ്ണിനു മറ്റൊന്നിനും സമയമില്ലാതായി. പുത്തനച്ചിയല്ലേ വല്ലതുമൊക്കെ ചോദിച്ചുപഠിക്കട്ടെ എന്നു വിചാരിച്ചു കെട്ടിയോനും കെട്ടിയോന്‍റെ വീട്ടുകാരും. വാര്‍ത്താവിനിമയ കലാപരിപാടികള്‍ നാള്‍ക്കുനാള്‍ കൂടുന്നതല്ലാതെ കുറയുന്നില്ലെന്നും ബെഡ്റൂമിലെ അമര്‍ചിത്രകഥകള്‍ വരെ വര്‍ണിച്ചു വിസ്തരിക്കുന്നുണ്ടെന്നും ഒരു മൊട്ടുസൂചി എടുക്കണമെങ്കില്‍പ്പോലും അവിടെ ചോദിക്കാതെ ചെയ്യില്ലെന്നും മനസ്സിലായപ്പോഴേക്കും മാസം എട്ടു കഴിഞ്ഞു. അച്ഛനുമമ്മയും മാറിമാറി ഒരു ദിവസം തന്നെ 15 തവണയൊക്കെ വിളിക്കാറുള്ളൂ. അതത്ര കൂടുതലല്ലോ എന്നു നീരസം അറിയിച്ച കെട്ടിയവനു കൃത്യമായ ഉത്തരം കൂടി ഭാര്യാപക്കല്‍ നിന്നും കിട്ടിയതോടെ ഓന്‍റെ പിടിവിട്ടു. പിടിവള്ളി വിട്ടു. പിന്നെ പൂരം… പൊടിപൂരം.

അമിത ഇടപെടല്‍ ഓലപ്പടക്കമല്ല
Over involvement of parents അഥവാ മാതാപിതാക്കളുടെ അമിതമായ ഇടപെടല്‍ ആധുനിക ദാമ്പത്യങ്ങളില്‍ ഓലപ്പടക്കമല്ല. ഗുണ്ട് പൊട്ടിക്കുന്നുണ്ട് എന്നതു പരക്കെ പരന്നുകൊണ്ടിരിക്കുന്ന ആക്ഷേപമാണ്. ചില ചെക്കന്‍സും മോശമല്ല. അമ്മയും അച്ഛനും പറയുന്നതല്ലാതെ ഒന്നും ചെയ്യാത്ത വീരന്മാര്‍. ഭാര്യയ്ക്കൊരു ഉമ്മ കൊടുക്കണമെങ്കില്‍പ്പോലും അച്ഛനോ അമ്മയോ പച്ചക്കൊടി കാട്ടിയിട്ടു മാത്രം ചെയ്യുന്നു എന്നു വായിക്കുമ്പോള്‍ അല്പം അതിശയോക്തി അല്ലേ എന്നു തോന്നുമെങ്കിലും സംഗതി ഈ കൊച്ചു കേരളത്തില്‍ത്തന്നെ നടക്കുന്ന, നടന്നിട്ടുള്ള കാര്യങ്ങള്‍ തന്നെയല്ലേ?

രണ്ടല്ലവര്‍… ഒരു ശരീരം
സ്വതന്ത്രമായി പരസ്പരം പൊരുത്തപ്പെട്ട്, മനസ്സിലാക്കി, തിരുത്തി, ഒരു കുടുംബമായി മുന്നേറാനാണു നമ്മള്‍ മക്കളെ വിവാഹജീവിതത്തിലേക്കു നയിക്കുന്നത്. വിവാഹാനന്തരം, അവര്‍ ഇനിമേല്‍ രണ്ടല്ല, ഒരു ശരീരമാണ് എന്നു വി. ബൈബിള്‍ പറയുന്നതുപോലെ ജീവിക്കാന്‍ മകനെയും മകളെയും ഒരുക്കുന്ന ജോലി മാത്രമാണു മാതാപിതാക്കള്‍ക്കുള്ളത്. തൊട്ടതിനും പിടിച്ചതിനുമെല്ലാം ഇടപെടാന്‍ തുടങ്ങുമ്പോള്‍ പരസ്പരാശ്രയത്തിനും വിട്ടുവീഴ്ചകള്‍ക്കും സഹകരണങ്ങള്‍ക്കുമായി പാകപ്പെടേണ്ട ദമ്പതികളുടെ മനസ്സ്, അതിനു കഴിയാതിരിക്കുകയും എന്തിനും ഏതിനും 'അച്ഛാ, അമ്മേ, അമ്മൂമ്മേ' എന്നൊക്കെ വിളിച്ചു മോങ്ങിക്കൊണ്ടിരിക്കും. കണ്ണീര്‍ കണ്ടു കരളലിയുന്ന 'അപ്പന്‍സും അമ്മാസും' കാര്യമില്ലാത്ത കാര്യങ്ങള്‍ക്കുവരെ ഇടപെടാന്‍ തുടങ്ങുമ്പോള്‍ നവദാമ്പത്യം ആക്രമണത്തിനും പ്രതിരോധത്തിനും മാത്രം സമയം കണ്ടെത്തും. പിന്നെ അടിപിടി പൂരം.

വേണ്ടതു പ്രശ്ന പരിഹാരമനോഭാവം
സ്വന്തം മക്കളുടെ കുടുംബജീവിതത്തിലുണ്ടാകുന്ന താളപ്പിഴകളില്‍, പ്രശ്നങ്ങളില്‍ ഇടപെടരുത് എന്നല്ല ഞാനുദ്ദേശിച്ചത്. നമ്മുടെ മക്കളുടെ ജീവിതമാണ്,മാറിനില്ക്കാനാകില്ല. പക്ഷേ, അതു കൈകാര്യം ചെയ്യുന്ന രീതിയിലാണു കാര്യം. പ്രശ്നപരിഹാരത്തിന്‍റെ (soloution spcused) ഭാഷയും നയതന്ത്രജ്ഞതയും പരസ്പര ബഹുമാനവും നിറഞ്ഞ ശൈലി മാതാപിതാക്കള്‍ക്ക് ഉറപ്പായും ഉണ്ടാകണം. അമ്മാവന്മാര്‍ക്കും അമ്മായിമാര്‍ക്കും മറ്റു ബന്ധുജനങ്ങള്‍ക്കും ഉണ്ടാകണം വിവേകരഹിതമായ ശൈലി മക്കളുടെ ദാമ്പത്യജീവിതം തകര്‍ക്കും.

ഇടപെടാം വിവേകത്തോടെ സമചിത്തതയോടെ
ദമ്പതികളും ശ്രദ്ധിക്കണം, നിങ്ങളുടെ മാതാപിതാക്കള്‍ അമിതമായി നിങ്ങളുടെ ജീവിതത്തില്‍ ഇടപെടാതിരിക്കാനായിട്ടു ദമ്പതികള്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ മൂടിവയ്ക്കാതെ തുറന്നു സംസാരിക്കണം. പരിഹരിക്കണം. ക്ഷമയോടെ പരസ്പര സമ്മതത്തോടെ മാന്യമായ ഭാഷയില്‍ നമ്മുടെ അസ്വസ്ഥതകള്‍ പങ്കാളിയോടു പങ്കുവച്ചാല്‍ ഒട്ടുമിക്ക പ്രശ്നങ്ങളും നിങ്ങള്‍ക്കിടയില്‍ത്തന്നെ പരിഹരിക്കാനാകും. നിങ്ങളുടെയിടയില്‍ നില്ക്കുന്നില്ലെങ്കില്‍ തീര്‍ച്ചയായും അതു മാതാപിതാക്കളോടു പങ്കുവയ്ക്കണം. അവരുടെ ജീവിതാനുഭവങ്ങളുടെ വെളിച്ചത്തില്‍ ലഭിക്കുന്ന നല്ല ഉപദേശങ്ങള്‍ സ്വീകരിക്കാനും സ്വയം മാറ്റം വരുത്തണം. മാതാപിതാക്കള്‍ക്കും ഇടപെടേണ്ടി വന്നാല്‍പ്പോലും വിവേകത്തോടെ, സമചിത്തതയോടെ മാത്രമേ മകളുടെ ജീവിതത്തില്‍ കടക്കാവൂ. തീരെ പരിഹരിക്കാന്‍ പറ്റുന്നില്ലെങ്കില്‍ solution focused ആയിട്ടുള്ള Martial Therapy, Couple Therapy, Family Counseling അടക്കമുള്ള സമഗ്ര സഹായവുമായി മനഃശാസ്ത്രം കൂടെയുണ്ട്. തകരാത്ത നവദാമ്പ്യങ്ങള്‍ നീണാള്‍ വാഴട്ടെ.

നവദാമ്പത്യം അലങ്കോലമാകാതിരിക്കാന്‍
മാതാപിതാക്കളുടെ ശ്രദ്ധയ്ക്ക്
1. ഇടപെടാം; ചളമാക്കല്ലേ: മക്കളുടെ വേദനകള്‍ മനസ്സിലാക്കാന്‍ ഇടപെടാം. പക്ഷെ വൈകാരിക എടുത്തുചാട്ടങ്ങള്‍ വഴി ബന്ധം നശിപ്പിച്ചാല്‍ ഒന്നാം പ്രതി മാതാപിതാക്കള്‍ തന്നെ.

2. കേള്‍ക്കൂ… കേള്‍ക്കൂ… കേട്ടുകൊണ്ടേയിരിക്കൂ: മക്കള്‍ പറഞ്ഞോട്ടെ അവരുടെ ആവലാതികള്‍. പറയുമ്പോള്‍ത്തന്നെ അവരുടെ പകുതി പ്രശ്നങ്ങള്‍ തീരും, പലതിന്‍റെയും ഉത്തരവും കിട്ടും.

3. കുത്തിവയ്പ് വേണ്ടാട്ടോ: പങ്കാളിയുടെയും വീട്ടുകാരുടെയും കുറ്റവും കുറവുകളും നിങ്ങളുടെ വാക്ചാതുരി അനുസരിച്ചു മക്കളുടെ മനസ്സില്‍ കുത്തിവയ്ക്കരുത്. പങ്കാളിയോടുള്ള മതിപ്പ് അവര്‍ക്കു നഷ്ടപ്പെടും. പ്രശ്നങ്ങള്‍ കൂടും.

4. നയതന്ത്രബന്ധത്തില്‍ നോ കോംപ്രമൈസ്: മക്കളുടെ പങ്കാളിയുടെ മാതാപിതാക്കളോടു എല്ലാക്കാലത്തും നല്ല അടുപ്പം സൂക്ഷിക്കണം. മക്കളുടെ ദാമ്പത്യജീവിതത്തില്‍ പ്രശ്നമുണ്ടായാലും മാതാപിതാക്കള്‍ ഒറ്റക്കെട്ടാണെങ്കില്‍ പ്രശ്നങ്ങള്‍ പെട്ടെന്നു പരിഹിക്കാം.

നവദമ്പതികളുടെ ശ്രദ്ധയ്ക്ക്
1. തൊട്ടാല്‍ വാടല്ലേ, വാടിയാല്‍ കരിയല്ലേ: നവദാമ്പത്യത്തില്‍ ചീറ്റലും വെട്ടലും സ്വഭാവികം. തൊട്ടാവാടി സ്വഭാവം അതും നന്നാക്കണം. ഒന്നു വാടുമ്പോഴേ എല്ലാം തീര്‍ന്നു, ജീവിതം പോയി എന്നാക്കെ വ്യാഖ്യാനിച്ചുകളയരുത്.

2. കാര്യം പറയാം, കുറ്റം വേണ്ട: പങ്കാളിയുടെ സ്വഭാവത്തിന്‍റെ പ്രത്യേകതകള്‍ വീട്ടുകാരോടും സൂചിപ്പിക്കുന്നതു സ്വഭാവികം. അതൊരു കുറ്റംപോലെ പറഞ്ഞാല്‍ മാതാപിതാക്കള്‍ ഇമോഷണലാകും. അവരുടെ അമിത ഇടപെടല്‍ പങ്കാളിക്കും അനിഷ്ടമാകും. എന്നാല്‍ ആവശ്യമെങ്കില്‍ ഇടപെടുത്താം.

3. വഷളാകുംമുമ്പു വെടിപ്പാക്കാം: പങ്കാളിയുമായുള്ള പ്രശ്നങ്ങള്‍ വീട്ടിനുള്ളില്‍ തീരുന്നില്ലെങ്കില്‍ ഒരു മനഃശാസ്ത്രജ്ഞന്‍റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചു ദാമ്പത്യജീവിതം വെടിപ്പാക്കണം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org