സീയെന്നായിലെ വി.ബെർണർദീൻ (1380-1444)

സീയെന്നായിലെ വി.ബെർണർദീൻ (1380-1444)

സെയിന്‍റ്സ് കോര്‍ണര്‍

വി. ഫ്രാന്‍സിസ് അസ്സീസിയുടെ ഒരുത്തമ ശിഷ്യനും ഒരു പ്രശസ്ത വാഗ്മിയും കര്‍ശന നിയമാനുഷ്ഠാക്കളായ ഫ്രാന്‍സിസ്കന്‍ സഭാവിഭാഗത്തിന്‍റെ സ്ഥാപകനുമായ ബെര്‍ണര്‍ദീന്‍ സീയെന്നായില്‍ മാസ്സാ എന്ന പ്രദേശത്ത് ഒരു കുലീന കുടുംബത്തില്‍ 1380-ല്‍ ജനിച്ചു. 3 വയസ്സില്‍ അമ്മയും 7 വയസ്സില്‍ അച്ഛനും മരിച്ചു. ഡിയാന എന്ന അമ്മായിയാണു ബെര്‍ണര്‍ ദീനെ ദൈവത്തോടും ദൈവമാതാവിനോടുമുള്ള ഭക്തിയില്‍ വളര്‍ത്തിക്കൊണ്ടുവന്നത്. കുട്ടിയായിരിക്കുമ്പോള്‍ത്തന്നെ എല്ലാ ശനിയാഴ്ചയും ദൈവമാതാവിനെക്കുറിച്ച് അവന്‍ ഉപവസിച്ചിരുന്നു. ഒരു ഭിക്ഷുവിന് ഒന്നും നല്കാതെ വിടേണ്ടി വന്നപ്പോള്‍ കുട്ടി അമ്മായിയോടു പറഞ്ഞു: "ദൈവത്തെ പ്രതി ഈ സാധു മനുഷ്യനു വല്ലതും നല്കണം; അല്ലെങ്കില്‍ ഇന്നു ഞാന്‍ ഭക്ഷിക്കുകയില്ല. എനിക്കു ഭക്ഷണം ലഭിക്കുന്നതിനേക്കാള്‍ കൂടുതലായി ഞാന്‍ ഇച്ഛിക്കുന്നതു ദരിദ്രനു ഭക്ഷണം ലഭിക്കുകയാണ്."

11-ാമത്തെ വയസ്സില്‍ ചിറ്റപ്പന്മാര്‍ ബെര്‍ണര്‍ദീന് ഉത്തമമായ വിദ്യാഭ്യാസം നല്കുന്നതിന് ഏര്‍പ്പാടു തുടങ്ങി. സഭ്യേതരമായ ഒരു വാക്ക് അവന്‍ ഉരിയാടിയിരുന്നില്ല. 17-ാമത്തെ വയസ്സില്‍ ദൈവമാതാവിന്‍റെ സൊഡാലിറ്റിയില്‍ അവന്‍ ചേര്‍ന്നു. 1400-ലെ വസന്തയില്‍ സീയെന്നായിലെ ആശുപത്രിയില്‍ ദിനംപ്രതി പത്തും ഇരുപതും പേര്‍ മരിച്ചിരുന്നു. അന്ന് ആശുപത്രിയിലെ എത്രയും ഹീനമായ ജോലികള്‍പോലും ബെര്‍ണര്‍ദീന്‍ നിര്‍വഹിക്കുകയുണ്ടായി. നാലു മാസം നീണ്ടുനിന്ന ഈ വസന്തയില്‍ ആശുപത്രിയിലെ ക്രമം പാലിച്ചതു ബെര്‍ണര്‍ദീനാണ്. അവസാനംവരെ വസന്ത അദ്ദേഹത്തെ ബാധിച്ചുമില്ല.

22-ാമത്തെ വയസ്സില്‍ ബെര്‍ണര്‍ദീന്‍ കര്‍ശനാനുഷ്ഠാനുമുള്ള ഫ്രാന്‍സിസ്കന്‍ സഭയില്‍ ചേര്‍ന്നു. 1404 സെപ്തംബര്‍ 8-ാം തീയതി വ്രത വാഗ്ദാനം ചെയ്തു. അന്നുമുതല്‍ അദ്ദേഹം ചെയ്ത പ്രസംഗങ്ങള്‍ കൂടുതല്‍ മാനസാന്തരങ്ങള്‍ ഉളവാക്കി. "എങ്ങനെയാണു പ്രസംഗത്തിനൊരുങ്ങുക?" എന്നു ചോദിക്കുന്നവരോട് അദ്ദേഹം ഇങ്ങനെ പറഞ്ഞിരുന്നു: "നിങ്ങളുടെ എല്ലാ പ്രവൃത്തികളിലും ദൈവരാജ്യത്തെയും ദൈവമഹത്ത്വത്തെയും അന്വേഷിക്കുക. സര്‍വവും ദൈവസ്തുതിക്കായി നിര്‍മലമായി ചെയ്യുക. മറ്റുള്ളവര്‍ ചെയ്യണമന്നാഗ്രഹിക്കുന്നതെല്ലാം സ്വയം അഭ്യസിക്കുക."

ബെര്‍ണ്‍ദീന്‍ പുതിയ ഫ്രാന്‍സിസ്കന്‍ വിഭാഗത്തില്‍ ചേര്‍ന്നപ്പോള്‍ അതില്‍ 300 അംഗങ്ങളാണുണ്ടായിരുന്നത്. മരിക്കുമ്പോള്‍ ആ കര്‍ശനാനുഷ്ഠാന വിഭാഗത്തിനു 4000 അംഗങ്ങളുണ്ടായി. വീണ്ടും പ്രസംഗിക്കാന്‍ അദ്ദേഹം ഇറങ്ങി. പനി പിടിച്ച്, യാത്രയില്‍ 64-ാമത്തെ വയസ്സില്‍ അദ്ദേഹം മരിച്ചു.

ബെര്‍ണര്‍ദീന്‍റെ പ്രധാന ഭക്തി ഈശോയുടെ തിരുനാമത്തോടുള്ളതായിരുന്നു. അദ്ദേഹമാണ് IHS എന്ന ചിഹ്നം പ്രചരിപ്പിക്കാന്‍ തുടങ്ങിയത്. ഈശോയുടെ തിരുനാമം ഗ്രീക്കിലെഴുതുമ്പോള്‍ ഉപയോഗിക്കുന്ന ആദ്യത്തെ മൂന്നക്ഷരമാണിവ. ദൈവമാതാവിനോടുള്ള ഭക്തിയും തീവ്രമായിരുന്നു. ഇവതന്നെയാണു മിക്ക വിശുദ്ധരുടെയും പ്രധാന ഭക്തികള്‍.

വിചിന്തനം: "എല്ലാ സൃഷ്ടികളും നമ്മുടെ ഹൃദയത്തെ ദൈവത്തിങ്കലേക്കുയര്‍ത്തും. ശരിക്കു നോക്കണമെന്നു മാത്രം." (വി. ഫെലിക്സ്).

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org