വി. ​​ഹിലാരിയോൻ (292-371)

വി. ​​ഹിലാരിയോൻ (292-371)

സെയിന്‍റ്സ് കോര്‍ണര്‍

പലസ്തീനായിലെ ഗാസാ എന്ന പ്രദേശത്തുനിന്ന് എട്ടു കിലോമീറ്റര്‍ ദൂരെ സ്ഥിതി ചെയ്യുന്ന തബാത്ത് എന്ന കൊച്ചുപട്ടണത്തില്‍ വിജാതീയ മാതാപിതാക്കന്മാരില്‍ നിന്നു ഹിലാരിയോന്‍ ജനിച്ചു. അലെക്സാന്‍ഡ്രിയായില്‍ പഠിച്ചു. അവിടെ വച്ചു ക്രിസ്തീയവിശ്വാസം സ്വീകരിച്ചു ജ്ഞാനസ്നാനപ്പെട്ടു. മരുഭൂമിയിലെ വി. ആന്‍റണിയെ സന്ദര്‍ശിച്ച് അദ്ദേഹത്തിന്‍റെ കൂടെ രണ്ടു മാസം താമസിച്ചശേഷം ഏതാനും സന്ന്യാസികളോടുകൂടി അദ്ദേഹം സ്വദേശത്തേയ്ക്കു മടങ്ങി. മാതാപിതാക്കന്മാര്‍ അപ്പോഴേക്കും മരിച്ചുപോയിരുന്നു. ഹിലാരിയോന്‍ തന്‍റെ സ്വത്തിന്‍റെ ഒരു ഭാഗം സ്വന്തക്കാര്‍ക്കു വിട്ടുകൊടുത്തു. ബാക്കി ദരിദ്രര്‍ക്കു നല്കി. സ്വന്തമായി ഒന്നും സൂക്ഷിച്ചില്ല. അന്നു ഹിലാരിയോന് 15 വയസ്സാണ്. അനന്തരം ഈജിപ്തില്‍ ഒരു വിജനപ്രദേശത്തേയ്ക്കു പോയി. അവിടെ കവര്‍ച്ചക്കാരും കൊലപാതകികളും ഉണ്ടെന്നു പറഞ്ഞപ്പോള്‍ നഗ്നരായ ദരിദ്രര്‍ ചോരന്മാരെ ഭയപ്പെടുന്നില്ലെന്നാണു മറുപടി നല്കിയത്.

ഏകാന്തവാസം ആരംഭിച്ചശേഷം റൊട്ടി ഉപേക്ഷിച്ചു. ആറു കൊല്ലം അദ്ദേഹത്തിന്‍റെ അനുദിനഭക്ഷണം തീരെ വേണ്ടെന്നു വയ്ക്കുമായിരുന്നു. അനേകം അത്ഭുതങ്ങള്‍ അദ്ദേഹം ചെയ്തതായി ജീവചരിത്രകാരന്മാര്‍ വിവരിക്കുന്നുണ്ട്. അദ്ദേഹത്തിന്‍റെ വിശുദ്ധിയെപ്പറ്റി കേട്ടിട്ട് പലരും ശിഷ്യന്മാരായി മജുമാ മരുഭൂമിയിലേക്കു വരാന്‍ തുടങ്ങി. തന്നിമിത്തം അദ്ദേഹം തന്‍റെ താമസസ്ഥലം മാറിക്കൊണ്ടിരുന്നു. അവസാനം അദ്ദേഹം സൈപ്രസ് ദ്വീപിലെത്തി. അവിടെവച്ച് ഒരു തളര്‍വാതരോഗിയെ അദ്ദേഹം അത്ഭുതകരമാംവിധം സുഖപ്പെടുത്തി. 80-ാമത്തെ വയസ്സില്‍ സൈപ്രസ്സില്‍ ഒരു ഗുഹയില്‍ കിടന്നു ഹിലാരിയോന്‍ നിര്യാതനായി.

വിചിന്തനം: "എന്‍റെ ആത്മാവേ, പുറപ്പെടുക, നീ എന്തിനു സംശയിക്കുന്നു. എഴുപതു കൊല്ലത്തോളം നീ ദൈവത്തെ ശുശ്രൂഷിച്ചല്ലോ! നീ എന്തിനു മരണത്തെ ഭയപ്പെടുന്നു?" (വി. ഹിലാരിയോന്‍റെ അന്തിമവചസ്സുകള്‍).

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org