വി.ഇ​ഗ്നേഷ്യസ് ലെയോളാ (1491-1556)

വി.ഇ​ഗ്നേഷ്യസ് ലെയോളാ (1491-1556)

സെയിന്‍റ്സ് കോര്‍ണര്‍

സ്പെയിനില്‍ പിറനീസ് പര്‍വതത്തിന്‍റെ പാര്‍ശ്വത്തില്‍ ലെയോളാ എന്ന മാളികയില്‍ കുലീന മാതാപിതാക്കന്മാരില്‍നിന്ന് ഇനീഗോ അഥവാ ഇഗ്നേഷ്യസ് ജനിച്ചു. ചെറുപ്പത്തില്‍ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥനുള്ള ശിക്ഷണമാണു ഫെര്‍ഡിനന്‍റ് പഞ്ചമന്‍റെ കൊട്ടാരത്തില്‍ ലഭിച്ചത്. പമ്പലോണിയാ യുദ്ധത്തില്‍ ഒരു വെടിയുണ്ട ഏറ്റു രണ്ടു കാലിനും മുറിവേറ്റു. വലതുകാല്‍ ഒടിഞ്ഞു. ആദ്യം കാല്‍ സുഖപ്പെട്ടപ്പോള്‍ വലതു കാലിനു നീളം കുറഞ്ഞുപോയി. അതിനാല്‍ കാല്‍ ഒടിച്ചു വീണ്ടും മുറിക്കേണ്ടി വന്നു അങ്ങനെ ആശുപത്രിയില്‍ ദീര്‍ഘനാള്‍ കിടക്കാനിടയായി. തത്സമയം അദ്ദേഹം ക്രിസ്തുനാഥന്‍റെയും വിശുദ്ധരുടെയും ജീവചരിത്രം ധ്യാനപൂര്‍വം വായിച്ചു. ഇഗ്നേഷ്യസ് തന്നോടുതന്നെ ചോദിച്ചു: "അവന്‍ ഒരു പുണ്യവാനും അവള്‍ക്ക് ഒരു പുണ്യവതിയുമാകാമെങ്കില്‍ എനിക്കെന്തുകൊണ്ട് ഒരു പുണ്യവാനായിക്കൂടാ?" പിന്നീട് ഒരു ദൈവമാതൃ സ്വരൂപത്തിന്‍റെ മുമ്പില്‍ മുട്ടുകുത്തി പ്രാര്‍ത്ഥിക്കുമ്പോള്‍ ഈശോയുടെ സേവനത്തിനു മറിയത്തിന്‍റെ സംരക്ഷണയില്‍ തന്നെത്തന്നെ ഉഴിഞ്ഞുവച്ചു.

ഉടനടി ഇഗ്നേഷ്യസ് മോണ്ടസെറാറ്റ് ബെനഡിക്ടന്‍ ആശ്രമത്തില്‍ പോയി കുറേനാള്‍ താമസിച്ചു. അവിടെനിന്ന് അടുത്തുള്ള മന്‍റേസായിലേക്കു താമസം മാറ്റി. അവിടെ ഒരു ഡൊമിനിക്കന്‍ ആശ്രമവും ഒരാശുപത്രിയുമുണ്ടായിരുന്നു. പ്രാര്‍ത്ഥനയും പ്രായശ്ചിത്തവും ഉപവാസവുമായി അവിടെ ഒരു വര്‍ഷം താമസിച്ചു. അവിടെവച്ചാണ് ആദ്ധ്യാത്മികാഭ്യാസങ്ങള്‍ എന്ന ഗ്രന്ഥമെഴുതിയത്. അവസാനം അദ്ദേഹം വിശുദ്ധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. എന്നാല്‍ മുഹമ്മദീയരുടെ എതിര്‍പ്പു നിമിത്തം മതിയാകുവോളം അവിടെ താമസിക്കുവാന്‍ കഴിഞ്ഞില്ല. അടുത്ത 11 വര്‍ഷം പല സര്‍വകലാശാലകളിലും താമസിച്ചു പഠിച്ചു. രണ്ടു പ്രാവശ്യം അദ്ദേഹത്തെ പാഷണ്ഡിയെന്നു സംശയിച്ചു ജയിലിലടച്ചു.

1534-ല്‍ 38-ാമത്തെ വയസ്സില്‍ ഇഗ്നേഷ്യസും ഫ്രാന്‍സിസ് സേവിയറും ഉള്‍പ്പെടെ ഏഴുപേര്‍ ദാരിദ്ര്യത്തിലും കന്യാവ്രതത്തിലും അനുസരണയിലും ജീവിക്കാന്‍ വ്രതമെടുത്തു. മാത്രമല്ല മാര്‍പാപ്പ നിയോഗിക്കുന്നിടങ്ങളില്‍ ജോലി ചെയ്യാനും അവര്‍ നിശ്ചയിച്ചു. 1538-ല്‍ പുതിയ സംഘടനയ്ക്കു മൂന്നാം പൗലോസ് മാര്‍പാപ്പ അംഗീകാരം നല്കി. ഇഗ്നേഷ്യസ് സുപ്പീരിയര്‍ ജനറലായി. അംഗങ്ങള്‍ പലരും മിഷനിലേക്കു പോയപ്പോള്‍ ഇഗ്നേഷ്യസ് റോമയില്‍ താസിച്ചു താന്‍ സ്ഥാപിച്ച ഈശോസഭയെ ശക്തിപ്പെടുത്താന്‍ തുടങ്ങി. അദ്ദേഹം റോമന്‍ കോളജ് സ്ഥാപിച്ചു. ഇഗ്നേഷ്യസ് മരിക്കുമ്പോള്‍ സഭയ്ക്ക് 100 ഭവനങ്ങളും 1000 അംഗങ്ങളുമുണ്ടായിരുന്നു.

പ്രൊട്ടസ്റ്റന്‍റ് വിപ്ലവകാലത്തു കുരുത്ത ഈശോസഭയ്ക്കു പ്രോട്ടസ്റ്റന്‍റുകാരുടെ മാനസാന്തരത്തിനുവേണ്ടി പ്രവര്‍ത്തിക്കുകയായിരുന്നു ഒരു പ്രധാന ലക്ഷ്യം. അന്നു തന്നെ അനുയായികള്‍ക്ക് ഇഗ്നേഷ്യസ് നല്കിയ ഉപദേശം ഇന്ന് ഓര്‍മിക്കേണ്ടതാണ്. "പാഷണ്ഡികള്‍ സന്നിഹിതരായിരിക്കുമ്പോള്‍ നിത്യസത്യങ്ങള്‍ പ്രതിപാദിക്കുക സൂക്ഷിച്ചുവേണം. ഉപവിയുടെയും ക്രിസ്തീയ ആത്മനിയന്ത്രണത്തിന്‍റെയും മാതൃക അവര്‍ക്കു കാണാന്‍ സാധിക്കണം. കഠിനപദങ്ങള്‍ ഉപയോഗിക്കരുത്, യാതൊരു പുച്ഛവും പ്രകാശിപ്പിക്കരുത്."

വിചിന്തിനം: "മിശിഹായുടെ ദിവ്യാത്മാവേ, എന്നെ ശുദ്ധീകരിക്കണമേ," "എന്‍റെ കര്‍ത്താവേ, എന്‍റെ സ്വാതന്ത്ര്യം മുഴുവനും അങ്ങ് എടുത്തുകൊള്ളുക"… ഇത്യാദി പ്രാര്‍ത്ഥനകള്‍ വി. ഇഗ്നേഷ്യസിന്‍റെ ആദ്ധ്യാത്മിക തീക്ഷ്ണതയ്ക്കു തെളിവാണ്. "ദൈവത്തിന്‍റെ കൂടുതല്‍ സ്തുതിക്ക്" (A.M.D.G) എന്ന വി. ഇഗ്നേഷ്യസിന്‍റെ മുദ്രാവാക്യം എല്ലാവരുടെയും മുദ്രാവാക്യമായിരിക്കേണ്ടതാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org