വി. മരിയാ ഗൊരെത്തി (1890-1902) കന്യക, രക്തസാക്ഷി

വി. മരിയാ ഗൊരെത്തി (1890-1902) കന്യക, രക്തസാക്ഷി

സെയിന്‍റ്സ് കോര്‍ണര്‍

1950-ലെ വിശുദ്ധ വത്സരത്തില്‍ പന്ത്രണ്ടാം പീയൂസു മാര്‍പാപ്പ മരിയാ ഗൊരെത്തിയെ പുണ്യവതിയെന്നു പേര്‍ വിളിച്ചത് വി. പത്രോസിന്‍റെ അങ്കണത്തില്‍ വച്ചാണ്. രണ്ടരലക്ഷം പേര്‍ പ്രസ്തുത ചടങ്ങില്‍ പങ്കെടുത്തുവെന്നു പറയുമ്പോള്‍ ഈ കൊച്ചു രക്തസാക്ഷിണിയുടെ പ്രശസ്തി ഊഹിക്കാമല്ലോ.

ഇറ്റലിയില്‍ കൊറിനാള്‍ഡോയിലെ ഒരു ദരിദ്ര കര്‍ഷകന്‍റെ മകളായിട്ടാണ് മരിയാ ഭൂജാതയായത്. പള്ളിക്കൂടത്തില്‍ പഠിക്കാന്‍ അവള്‍ക്ക് സാധിച്ചില്ല. എഴുതാനും വായിക്കാനും അവള്‍ക്ക് അറിഞ്ഞു കൂടായിരുന്നു. മരണത്തിന് ഏതാനും മാസങ്ങള്‍ക്കു മുമ്പായിരുന്നു അവളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം. മറ്റെല്ലാ കുട്ടികളേക്കാളും അവള്‍ വലുതായിരുന്നു.

മരിയായ്ക്ക് ഒമ്പതു വയസ്സുള്ളപ്പോള്‍ പിതാവു കുടുംബവുമായി നെറ്റൂണിയിലേക്കു പോന്നു. അവളുടെ പത്താമത്തെ വയസ്സില്‍ പിതാവു മരിച്ചു. മരിയാ താമസിച്ചിരുന്ന ആ മാളികയില്‍ത്തന്നെ ധനികരായ സെറെനെല്ലി കുടുംബക്കാര്‍ താമസിച്ചിരുന്നു. അവരുടെ ഒരു ജോലിക്കാരിയായിരുന്നു മരിയായുടെ അമ്മ അസൂന്താ. മൂന്നുപ്രാവശ്യം അലെക്സാന്‍ട്രോ സെറെനെല്ലി മരിയായെ പാപത്തിനു ക്ഷണിച്ചു; അവള്‍ ചെറുത്തുനിന്നു. വിവരം അമ്മയോടു പറഞ്ഞിട്ട് ഇങ്ങനെ കൂട്ടിച്ചേര്‍ത്തു: "അമ്മേ, എന്‍റെ ശരീരം കഷണം കഷണമായി മുറിക്കുകയാണെങ്കില്‍ കൂടി ഞാന്‍ പാപം ചെയ്യുകയില്ല."

ജൂലൈ മാസത്തിലെ ചൂടുള്ള ഒരു അപരാഹ്നം. മരിയാ ഒരു കട്ടിലിലിരുന്നു തയ്ച്ചുകൊണ്ടിരിക്കുമ്പോള്‍ അലെക്സാന്‍ട്രോ മരിയായെ പാപം ചെയ്യാന്‍ നിര്‍ബന്ധിച്ചു. ഞാന്‍ വഴങ്ങുകയില്ല മരിക്കുകയേ ഉള്ളൂവെന്ന് അവള്‍ പറഞ്ഞു. സഹായത്തിനായി അവള്‍ നിലവിളിച്ചു. "ഇല്ല, ദൈവം അത് ഇഷ്ടപ്പെടുന്നില്ല. അതു പാപമാണ്; നീ നരകത്തില്‍ പോകും" അലെക്സാന്‍ട്രോ കുപ്പായത്തില്‍ ഒളിച്ചുവച്ചിരുന്ന കഠാരിയെടുത്ത് പതിന്നാലു പ്രാവശ്യം മരിയായെ കുത്തി. വിവരമറിഞ്ഞ് അമ്മ സ്ഥലത്തെത്തി വൈദികനെ വിളി ച്ചു. മരിയാ കുമ്പസാരക്കാരനോടു പറഞ്ഞു: "ഞാന്‍ അലക്സാന്‍ഡ്രോയോടു ക്ഷമിക്കുന്നു. ഒരിക്കല്‍ അയാള്‍ മാനസാന്തരപ്പെടും." കുത്തു കഴിഞ്ഞു 24 മണിക്കൂറിനുശേഷം മരിയാ ആശുപത്രിയില്‍ വച്ചു മരിച്ചു. ഘാതകനു 30 വര്‍ഷത്തെ ജയില്‍ശിക്ഷ കിട്ടി. 27-ാം വര്‍ഷം ജയില്‍ വിമുക്തനായി പുറത്തുവന്നശേഷം അയാള്‍ അമ്മ അസൂന്തയോടു മാപ്പു ചോദിച്ച് ഒരു സന്യാസസഭയില്‍ സഹോദരനായി ചേര്‍ന്നു.

1947-ല്‍ മരിയാ ഗൊരെത്തിയെ അനുഗൃഹീത എന്നു വിളിച്ചപ്പോള്‍ അവളുടെ അമ്മ അസൂന്ത (82)യും രണ്ടു സഹോദരിമാരും ഒരു സഹോദരനും വി. പത്രോസിന്‍റെ ബസിലിക്കയില്‍ സന്നിഹിതരായിരുന്നു. വിശുദ്ധയുടെ നാമകരണത്തിനു വി. പത്രോസിന്‍റെ അങ്കണത്തില്‍ അലെക്സാന്‍ഡ്രോ (66 വയസ്സ്) മുട്ടു കുത്തിയിട്ടുണ്ടായിരുന്നു.

വിചിന്തനം: മരിയാ ഗൊരെത്തിക്കു വേദോപദേശം കാര്യമായി അറിയാന്‍ പാടില്ലായിരുന്നെങ്കിലും വിശ്വാസത്തിനു യാതൊരു കുറവുമുണ്ടായിരുന്നില്ല. കാര്‍ഡിനല്‍ സലോട്ടി പറയുന്നു: "മരിയാ ഒരു രക്തസാക്ഷിയായില്ലായിരുന്നെങ്കില്‍ കൂടി അവള്‍ ഒരു വിശുദ്ധയാകുമായിരുന്നു; അത്ര പരിശുദ്ധമായിരുന്നു അവളുടെ അനുദിന ജീവിതം."

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org