വി. സീത്താ (1218-1272) കന്യക

വി. സീത്താ (1218-1272) കന്യക

സെയിന്‍റ്സ് കോര്‍ണര്‍

ഇറ്റലിയില്‍ ലൂക്കായ്ക്കു സമീപം മോന്ത് സൈഗാദി എന്ന ഗ്രാമത്തില്‍ സീത്താ ജനിച്ചു. ഭക്തയും ദരിദ്രയുമായ അമ്മ മകളെ വളരെ ശ്രദ്ധയോടെ വളര്‍ത്തിക്കൊണ്ടുവന്നു. തിരിച്ചറിവു വന്ന നാള്‍മുതല്‍ സീത്തയെ നേര്‍വഴിയില്‍ കൂടെ നയിക്കാന്‍ ഇത്രയും പറഞ്ഞാല്‍ മതി: "ഇതു ദൈവത്തിന് വളരെ ഇഷ്ടമാണ്, ദൈവതിരുമനസ്സാണ്; ഇത് ദൈവത്തിന് ഇഷ്ടമല്ല." കുട്ടി അധികം സംസാരിച്ചിരുന്നില്ല; ജോലി ചെയ്യാന്‍ വളരെ ഉത്സാഹം പ്രകടിപ്പിച്ചിരുന്നു. പന്ത്രണ്ടാമത്തെ വയസ്സില്‍ വി. ഫിജീദിയന്‍ ദൈവാലയത്തിനരികെ താമസിച്ചിരുന്ന ഫത്തി നെല്ലി എന്നൊരാളുടെ വീട്ടില്‍ അവള്‍ ജോലിക്കു നിന്നു. വീട്ടുവേലയ്ക്കു നില്ക്കേണ്ടിവന്നതില്‍ അവള്‍ സന്തുഷ്ടിയേ പ്രകാശിപ്പിച്ചുള്ളു. ദൈവം തന്ന യജമാനനും യജമാനത്തിയും തൊഴിലും എന്നു കരുതി സിത്താര്‍, ഫത്തിനെല്ലിയേയും ഭാര്യയേയും അനുസരിച്ചുപോന്നു. കുടുംബാംഗങ്ങള്‍ എഴുന്നേല്ക്കുന്നതിനു മുമ്പ് എഴുന്നേറ്റ് അവള്‍ ദീര്‍ഘമായി പ്രാര്‍ത്ഥിക്കുകയും ദിവസന്തോറും വി. കുര്‍ബാന കാണുകയും ചെയ്തുപോന്നു.

പകല്‍ സമയത്ത് സകല ജോലികളും ഉത്സാഹത്തോടുകൂടെ ചെയ്തിരുന്നുവെങ്കിലും ധ്യാനപ്രാര്‍ത്ഥനയ്ക്കും ദൈവസാന്നിദ്ധ്യ സ്മരണയ്ക്കും സമയം വേണ്ടിടത്തോളം കണ്ടെത്തിയിരുന്നു. ഈദൃശ പ്രകൃതി വളരെ അനുഗ്രഹദായകമാകുമെന്ന് നാം കരുതുമെങ്കിലും മറിച്ചാണ് സംഭവിച്ചത്. അവളുടെ അടക്കം കണ്ടിട്ട് മറ്റ് ഭൃത്യര്‍ വ്യാഖ്യാനിച്ചു, അവള്‍ ശുദ്ധപാവമാണെന്ന്; ഉത്സാഹശീലം രഹസ്യമായ അഹങ്കാരത്തിന്‍റെ ഫലമാണെന്ന്. യജമാനത്തി അവള്‍ക്ക് ത്രാണിയില്ലെന്ന് വിധിയെഴുതി; യജമാനന് അവളെ കാണുന്നത് കോപകാരണമായിരുന്നു. ഇങ്ങനെ അവള്‍ അത്യന്തം ശാസിക്കപ്പെടുകയും പ്രഹരിക്കപ്പെടുകയും ചെയ്തിരുന്നെങ്കിലും അവള്‍ പിറുപിറുക്കുകയോ ആവലാതിപ്പെടുകയോ ചെയ്തിരുന്നില്ല. മുഖത്തിന്‍റെ പ്രസന്നത അഭേദ്യമായിത്തന്നെ നിന്നു. വാക്കിലും പെരുമാറ്റത്തിലും ശാന്തതയും സ്നേഹവും മുറ്റി നിന്നു. സ്ഥിരമായ സുകൃതം അസൂയയെ ജയിച്ചു. യജമാനനും യജമാനത്തിയും തങ്ങള്‍ക്കു കിട്ടിയിരിക്കുന്ന നിധിയെന്തെന്നു മനസ്സിലാക്കി. മറ്റു ഭൃത്യര്‍ അവളുടെ സുകൃതം ഗ്രഹിച്ചു പ്രശംസിക്കാന്‍ തുടങ്ങി. സാഹചര്യങ്ങള്‍ മാറിയപ്പോഴും എളിമയ്ക്കും ശാന്തതയ്ക്കും വിനയത്തിനും അന്തരമൊന്നും വന്നില്ല. യജമാനന്‍ അവളെ സര്‍വ്വാധികാരിയായി നിയമിച്ചു; അപ്പോള്‍ ശ്രദ്ധ ഒന്നുകൂടെ വര്‍ദ്ധിച്ചതേയുള്ളൂ. ഒരു പുരുഷ ഭൃത്യന്‍ അശ്ലീലമായി സംസാരിക്കുന്നതു കേട്ടിട്ട് അയാളെ പിരിച്ചുവിട്ടു.

വര്‍ഷവട്ടം മുഴുവനും അവള്‍ക്ക് ഉപവാസമായിരുന്നു. ഭക്ഷണം, റൊട്ടിയും വെള്ളവും. ഒഴിവുള്ളപ്പോള്‍ ഒഴിഞ്ഞ ഒരു മുറിയില്‍ പോയി അവള്‍ പ്രാര്‍ത്ഥിച്ചിരുന്നു. വെറും നിലത്തോ ഒരു പലകയിലോ ആണ് അവള്‍ കിടന്നിരുന്നത്. അവളുടെ ശമ്പളം ദരിദ്രര്‍ക്കു സഹായമായി നല്കുകയല്ലാതെ സ്വന്തമായി സൂക്ഷിച്ചിരുന്നില്ല. സഹ ഭൃത്യരെ തന്‍റെ തലവന്മാരെപ്പോലെയാണ് അവള്‍ പരിഗണിച്ചിരുന്നത്. പ്രാര്‍ത്ഥനയിലും ദിവ്യകാരുണ്യ സ്വീകരണത്തിലും സമാധിയില്‍ ലീനയാകുക പതിവായിരുന്നു. അറുപതാമത്തെ വയസ്സില്‍ അന്ത്യകൂദാശകളെല്ലാം സ്വീകരിച്ച് മുന്‍കൂട്ടി പറഞ്ഞിരുന്ന സമയത്ത് 1272 ഏപ്രില്‍ 27-ാം തീയതി അവള്‍ കര്‍ത്താവില്‍ ഭാഗ്യനിദ്ര പ്രാപിച്ചു. അത്ഭുതങ്ങള്‍ അവളുടെ വിശുദ്ധിക്ക് സാക്ഷ്യം നല്കി.

വിചിന്തനം: ഗൃഹഭൃത്യരില്‍ ചിലര്‍ ഭയങ്കര പാപിനികളായി മാറുന്നുണ്ട്. വി. സീത്തയെപ്പോലെ എത്രപേരുണ്ടാകും? തൊഴിലാളികള്‍ വി. സീത്തയെ അനുകരിക്കുന്നത് എത്ര ഉത്തമം!

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org