വി. ടരാസിയൂസ് (+806)

വി. ടരാസിയൂസ് (+806)

സെയിന്‍റ്സ് കോര്‍ണര്‍

എട്ടാം ശതാബ്ദത്തിന്‍റെ മദ്ധ്യത്തില്‍ കോണ്‍സ്റ്റാന്‍റിനോപ്പിളില്‍ ഒരു കുലീന കുടുംബത്തില്‍ ടരാസിയൂസ് ഭൂജാതനായി. അവന്‍റെ അമ്മ യുക്രെഷിയാ മകനെ സുകൃതവാനായി വളര്‍ത്തിക്കൊണ്ടു വന്നു. ചീത്ത കൂട്ടുകെട്ടുകള്‍ വര്‍ജ്ജിക്കുവാന്‍ പ്രത്യേകിച്ചും അമ്മ നിഷ്കര്‍ഷിച്ചിരുന്നു. സാമര്‍ത്ഥ്യവും സ്വഭാവഗുണവും കൊണ്ട് അവന്‍ എല്ലാവരുടെയും ബഹുമാനം സമാര്‍ജ്ജിക്കുകയും പ്രോ കൊണ്‍സുളായി ഉയര്‍ത്തപ്പെടുകയും ചെയ്തു. താമസിയാതെ അദ്ദേഹം സ്റ്റെയിറ്റു സെക്രട്ടറിയായി നിയമിതനായി. കൊട്ടാരത്തിലെ സുഖങ്ങളുടെയും സന്തോഷങ്ങളുടെയും ഇടയ്ക്ക് ടരാസിയൂസ് ഒരു സന്യാസിയെപ്പോലെയാണ് ജീവിതം നയിച്ചിരുന്നത്.
അക്കാലത്ത് കോണ്‍സ്റ്റാന്‍റിനോപ്പിളിലെ പേട്രിയാര്‍ക്കു പോള്‍ രാജിവച്ച് സന്യാസം ആശ്ലേഷിച്ചതിനാല്‍ പേട്രിയാര്‍ക്കു സ്ഥാനത്തേയ്ക്കു വൈദികരും അല്‍മേനികളും ചേര്‍ന്ന് ഏകകണ്ഠമായി ടരാസിയൂസിനെ തിരഞ്ഞെടുത്തു. പ്രതിമാസ വണക്കത്തെപ്പറ്റിയുള്ള കോണ്‍സ്റ്റാന്‍റിനോപ്പിള്‍ സഭയുടെ നിലപാടു തനിക്ക് സ്വീകാര്യമല്ലെന്നും തന്നിമിത്തം ഒരു സൂനഹദോസു വിളിച്ചുകൂട്ടി ആ തെറ്റ് തിരുത്തുകയാണെങ്കില്‍ മാത്രമേ പേട്രിയാര്‍ക്കു സ്ഥാനം താന്‍ സ്വീകരിക്കുകയുള്ളുവെന്നും ടരാസിയൂസു നിര്‍ബന്ധിച്ചു പറഞ്ഞു. അതിന് ജനം സമ്മതിക്കുകയും ടരാസിയൂസ് പേട്രിയാര്‍ക്കു സ്ഥാനം ഏറ്റെടുക്കുകയും ചെയ്തു. 786 ഓഗസ്റ്റ് 1-ാം തീയതി പേപ്പല്‍ പ്രതിനിധികളുടെ അദ്ധ്യക്ഷതയില്‍ പൊതു സൂനഹദോസ് ചേര്‍ന്നു. പ്രതിമാതകര്‍പ്പന്മാരുടെ ശല്യം നിമിത്തം പിറ്റേക്കൊല്ലത്തേക്കു നീട്ടിവച്ച സമ്മേളനം യഥാവിധി നടത്തുകയും ചെയ്തു. ആപേക്ഷികമായും വണക്കം പ്രതിമകള്‍ക്കു നല്കാവുന്നതാണെന്ന കത്തോലിക്കാ വിശ്വാസം സൂനഹദോസ് അംഗീകരിച്ചു.
പേട്രിയര്‍ക്കിന്‍റെ ജീവിതം വൈദികര്‍ക്കും ജനങ്ങള്‍ക്കും ഒരു മാതൃകയായിരുന്നു. ലളിതമായ ഭക്ഷണംകൊണ്ട് അദ്ദേഹം തൃപ്തിപ്പെട്ടു. പ്രാര്‍ത്ഥനയും ജ്ഞാനവായനയുമായിരുന്നു അദ്ദേഹത്തിന്‍റെ ഒഴിവു സമയത്തെ പരിപാടി. ചക്രവര്‍ത്തി തന്‍റെ ഭാര്യ മേരിയെ ഉപേക്ഷിച്ചു ഭാര്യാസഖിയെ വിവാഹം കഴിക്കാന്‍ ഒരു ശ്രമം നടത്തിയെങ്കിലും പേട്രിയാര്‍ക്ക് ആ അകൃത്യം അംഗീകരിച്ചില്ല. തന്നിമിത്തം അദ്ദേഹം വളരെ മര്‍ദ്ദനങ്ങള്‍ അനുഭവിക്കേണ്ടി വന്നു. അവയെല്ലാം ദൈവത്തെ പ്രതി സഹിച്ച് 806 ഫെബ്രുവരി 25-ാം തീയതി പരിശുദ്ധനായ പേട്രിയാര്‍ക്ക് കര്‍ത്താവില്‍ നിദ്രപ്രാപിച്ചു.

വിചിന്തനം: "വിഭവസമൃദ്ധമായ കപ്പലുകളാണ് കള്ളന്മാര്‍ ആക്രമിക്കുന്നത്. പ്രാര്‍ത്ഥനയും ഉപവാസവും വിരക്തിയും വഴി ആത്മീയ സമ്പത്തു നേടിയിട്ടുള്ളവര്‍ വമ്പിച്ച പ്രലോഭനങ്ങള്‍ക്കു വിധേയരാകും. അവര്‍ സൂക്ഷിക്കട്ടെ."

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org