വി. വില്യം ബെറൂയർ (+1209)

വി. വില്യം ബെറൂയർ (+1209)

സെയിന്‍റ്സ് കോര്‍ണര്‍

ബെല്‍ജിയത്തില്‍ റനവേഴ്സില്‍ ഒരു കുലീനകുടുംബത്തിലാണ് വില്യം ബെറൂയര്‍ ജനിച്ചത്. ബാല്യം മുതല്‍ക്കുതന്നെ അവന്‍ സമ്പത്തിനോടും ലൗകികാര്‍ഭാടങ്ങളോടും അവജ്ഞ പ്രദര്‍ശിപ്പിച്ചുപോന്നു. അവയുടെ വിപത്തുകളെപ്പറ്റി ബോധവാനായിരുന്ന ബാലന്‍ പഠനത്തിലും ഭക്താഭ്യാസങ്ങളിലും നിമഗ്നനായി പൗരോഹിത്യത്തിലേക്കു ദൃഷ്ടി തിരിച്ചു.

പുരോഹിതനായശേഷം കുറേനാള്‍ സ്വാസ്സോണിലും പാരീസിലും കാണായിരുന്നെങ്കിലും തപോജീവിതം ലക്ഷ്യമാക്കി ഗ്രാന്‍റ്മോന്തിലെ ഏകാന്തത്തിലേക്ക് അദ്ദേഹം നീങ്ങി. അവിടെ വൈദികരും സഹോദരന്മാരും തമ്മിലുള്ള അഭിപ്രായ ഭിന്നതകള്‍ കണ്ടു സന്തപ്തനായ വില്യം സിസ്റ്റേഴ്സ്യന്‍ സന്ന്യാസസഭയില്‍ ചേര്‍ന്നു സഭാവസ്ത്രം സ്വീകരിച്ചു. മാതൃകാപരമായ അദ്ദേഹത്തിന്‍റെ ജീവിതത്തിലേക്ക് ഏവരുടെയും സവിശേഷമായ ശ്രദ്ധ ആകര്‍ഷിക്കപ്പെട്ടു. അദ്ദേഹം പൊന്തിജീയില്‍ ആദ്യം സുപ്പീരിയറും താമസിയാതെ ഫൌണ്ടന്‍ജീന്‍ ആശ്രമത്തിലെ ആബട്ടുമായി. എളിമയും ഇന്ദ്രിയനിഗ്രഹവും അദ്ദേഹത്തിന്‍റെ ഹൃദയത്തെ നിര്‍മലമാക്കി. ഉയര്‍ന്ന പ്രാര്‍ത്ഥനയുടെ മാധുര്യവും ദൈവം അദ്ദേഹത്തിനു നല്കി. മുഖത്തിന്‍റെ പ്രസന്നത ആത്മീയസമാധാനത്തിനു സാക്ഷ്യം വഹിച്ചു. 1200-ല്‍ ബൂര്‍ഷിലെ ആര്‍ച്ച്ബിഷപ് മരിച്ചപ്പോള്‍ ആബട്ട് വില്യം ആ സ്ഥാനത്തേയ്ക്കു തിരഞ്ഞെടുക്കപ്പെട്ടു. തലവന്മാരില്‍ നിന്നും മാര്‍പാപ്പയില്‍ നിന്നും നിര്‍ബന്ധപൂര്‍വമായ കല്പനകള്‍ ഉണ്ടായതിനുശേഷമാണു തന്‍റെ ഏകാന്തതയില്‍ നിന്നു മെത്രാസനത്തിലേക്ക് അദ്ദേഹം കയറിയിരുന്നത്.

ആര്‍ച്ച്ബിഷപ്പായെങ്കിലും തപശ്ചര്യ അദ്ദേഹം വര്‍ദ്ധിപ്പിച്ചതേയുളളൂ. ഉടുപ്പിന്‍റെ കീഴില്‍ രോമച്ചട്ട തുടര്‍ന്നും ധരിച്ചു. മാംസം ഭക്ഷിച്ചിരുന്നില്ല. ദരിദ്രരെ സഹായിക്കാനാണു ദൈവം തന്നെ നിയോഗിച്ചിരിക്കുന്നതെന്നാണ് അദ്ദേഹം സദാ പറഞ്ഞിരുന്നത്. കാരുണ്യവും സ്നേഹവുംകൊണ്ട് പല ആല്‍ബിജെന്‍സിയന്‍ പാഷണ്ഡികളെയും അദ്ദേഹം മാനസാന്തരപ്പെടുത്തി. അവസാനത്തെ തന്‍റെ പ്രസംഗം പനിയുള്ളപ്പോഴാണ് അദ്ദേഹം നിര്‍വഹിച്ചത്. പനി വര്‍ദ്ധിച്ചു. അന്നുതന്നെ അദ്ദേഹം തിരുപാഥേയം സ്വീകരിച്ചു. പാതിരാത്രി ചൊല്ലാറുള്ള ജപം നേരത്തെ ആരംഭിച്ച് രണ്ടു വാക്ക് ചൊല്ലി, പിന്നെ മിണ്ടാന്‍ കഴിഞ്ഞില്ല.

അനന്തരം അദ്ദേഹത്തിന്‍റെ നിര്‍ദ്ദേശപ്രകാരം രോമച്ചട്ടയോടുകൂടെ ചാരത്തില്‍ കിടത്തി. താമസിയാതെ അദ്ദേഹം ദിവംഗതനായി. ഒമ്പതാമത്തെ വര്‍ഷം വിശുദ്ധന്‍ എന്നു നാമകരണം ചെയ്യപ്പെട്ടു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org