സ്നേഹപൂര്‍ണത പ്രാപിച്ച ആത്മാക്കള്‍ തങ്ങള്‍ക്കെതിരായി പ്രവര്‍ത്തിക്കുന്നവരെപ്പോലും ന്യായീകരിക്കുകയും നീതീകരിക്കുകയും ചെയ്യുന്ന ഈശോയുടെ മനസ്സ് സ്വന്തമാക്കുന്നു. വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ജീവിതം ഇതിനു ദൃഷ്ടാന്തമാകുന്നു. കലശലായ പനി ബാധിച്ചു രോഗാവസ്ഥയില്‍ അനങ്ങാന്‍ വയ്യാതെ കഴിയുന്ന അല്‍ഫോന്‍സാമ്മ പ്രത്യേക മുറിയിലേക്കു മാറ്റപ്പെട്ടു. വേലക്കാരി അല്‍ഫോന്‍സാമ്മയ്ക്ക് ആവശ്യമായ പരിചരണങ്ങള്‍ നല്കിയില്ല. ഒരിക്കല്‍ ചൂടുകാപ്പി തിളപ്പിച്ചു കൊണ്ടുവന്നത് അശ്രദ്ധമായി പകര്‍ന്നു. അത് അല്‍ഫോന്‍സാമ്മയുടെ ദേഹത്ത് വീണു. പനിയും വേദനയുമായി ഒന്നു വീശിത്തരാന്‍ ആവശ്യപ്പെട്ടപ്പോള്‍ വേലക്കാരി അശ്രദ്ധമായി വീശുകയാല്‍ പൊള്ളിയ ഭാഗത്തു വീശുപാളയുടെ അഗ്രംകൊണ്ടു കൂടുതല്‍ വേദനിച്ചു. അപ്പോള്‍ അല്‍ഫോന്‍സാമ്മ ഇങ്ങനെ പ്രതികരിച്ചു: "എന്‍റെ ചേടത്തീ, തമ്പുരാനെയോര്‍ത്ത് വല്ലതും ചെയ്താല്‍ മതി, മനുഷ്യരെയോര്‍ത്ത് ഒന്നും വേണ്ട." ശബ്ദം കേട്ടു മദറും മറ്റൊരു സഹോദരിയും വന്നപ്പോള്‍ അല്‍ഫോന്‍സാമ്മ ആ സ്ത്രീയെ ന്യായീകരിച്ച്, അറിയാതെ വന്നുപോയതാണു സാരമില്ല എന്നു പറഞ്ഞു. സ്നേഹത്തില്‍ എല്ലാ കുറവുകളും ന്യായീകരിക്കപ്പെടുന്നു.