തീന്‍മേശയില്‍ നഷ്ടപ്പെടുന്ന പങ്കുവയ്ക്കലുകള്‍

തീന്‍മേശയില്‍ നഷ്ടപ്പെടുന്ന പങ്കുവയ്ക്കലുകള്‍

ബ്രദര്‍ ജെയ്സണ്‍ സി.എസ്.ടി.

ഒരുപക്ഷെ, ഒരു അത്താഴമേശയ്ക്കു ചുറ്റുമിരുന്ന് പറഞ്ഞു തീര്‍ക്കാന്‍ പറ്റുന്ന പ്രശ്നമേ ഉണ്ടായിരുന്നിരിക്കൂ, ആ അപ്പനും മക്കളും തമ്മില്‍. അതിനു കൂട്ടാക്കാത്തതുകൊണ്ടായിരിക്കാം തന്‍റെ ഓഹരിയും വാങ്ങി ആ ഇളയമകന്‍ ഇറങ്ങിപ്പോയത്. അന്നുമുതല്‍ എല്ലാവരും അവനെ ധൂര്‍ത്തപുത്രന്‍ എന്നു വിളിക്കുന്നു; ആ പി താവൊഴികെ. പന്നിക്കൂട്ടില്‍ കിടന്നു തവിടു തിന്നാറായപ്പോഴാണ് പണ്ട് നഷ്ടപ്പെടുത്തിയ ആ അത്താഴവും നാവിലെ രുചിയും അവന് ഓര്‍മ്മ വന്നത്. അവിടെനിന്ന് അനുതാപത്തോടെ തിരിച്ചു വീട്ടിലെത്തിയപ്പോഴേയ്ക്കും സ്നേഹത്തോടെ വിരുന്നൊരുക്കി ആ മകനെ അപ്പന്‍ ചേര്‍ത്തുപിടിച്ചു. അവന്‍ നഷ്ടപ്പെടുത്തിയ തീന്‍ മേശയില്‍ വച്ചുതന്നെ പിതാവിന് അവനെ തിരിച്ചുകിട്ടി.
ഒരുപാടു പ്രശ്നങ്ങളുടെ പരിഹാര വേദിയാണ് തീന്‍ മേശകള്‍. അവിടെ വലിപ്പ ചെറുപ്പമില്ല. പങ്കുവയ്ക്കലും അനുരഞ്ജനവും മാത്രം. പക്ഷേ, ഇന്നത്തെ ലോകത്ത് ഒരുമിച്ചുള്ള അത്താഴങ്ങളും പങ്കുവയ്ക്കലുകളും വിരളമല്ലേ? മാതാപിതാക്കളും മക്കളും കളിച്ചു തമാശകള്‍ പറഞ്ഞ് അത്താഴം പങ്കുവയ്ക്കുന്ന തീന്‍മേശകളാണ് ഇന്നിന്‍റെ ബലിവേദികള്‍. അവിടെ ബലിയര്‍പ്പിക്കുന്നത് അവരുടെ സ്നേഹവും സമയവും നേട്ടങ്ങളുമൊക്കെയാണ്. ആളൊഴിഞ്ഞ തീന്‍മേശകളാണ് ഇന്നത്തെ സാമൂഹിക പ്രശ്നങ്ങളുടെയും സമാധാനമില്ലായ്മയുടെയും പ്രധാന കാരണം. യേശു ഒരുപാടുപേരെ തന്നിലേക്കടുപ്പിച്ചതും പുതിയ പാഠങ്ങള്‍ പഠിപ്പിച്ചതും തീന്‍മേശയിലെ കൂട്ടായ്മയില്‍ വച്ചാണ്. ചെറുതാകാന്‍ പഠിപ്പിച്ചതും പാപങ്ങള്‍ ക്ഷമിക്കാന്‍ പഠിപ്പിച്ചതും അവിടെ വച്ചുതന്നെ. വിളിച്ചിടത്തെല്ലാം ഉണ്ണാന്‍ പോയി വിളമ്പിയതൊക്കെയും മടികൂടാതെ അവന്‍ കഴിച്ചു. തീന്‍മേശയ്ക്കു മുമ്പില്‍ വലിപ്പചെറുപ്പമില്ല എന്നവന്‍ ഫരിസേയരെയും നിയമജ്ഞരെയും പഠിപ്പിച്ചു. ഹൃദയങ്ങളുടെ ഉരുകലും മനസ്സുകളുടെ പങ്കുവയ്ക്കലും അവിടെ വച്ചാണ്. ഒരിക്കല്‍ ഒരു തീന്‍മേശയില്‍ അവന്‍ തന്നെത്തന്നെ പങ്കുവച്ചപ്പോഴാണ് രക്ഷാകര കൂദാശയുണ്ടായത്.
കൈമോശം വരുന്ന ഇന്നത്തെ സംസ്കാരത്തിലെ നഷ്ടപ്പെട്ടുപോകുന്ന ബന്ധങ്ങളെ തിരിച്ചുപിടിക്കാന്‍ തീന്‍മേശയിലെ പൊട്ടിച്ചിരികള്‍ക്കും പങ്കുവയ്ക്കലുകള്‍ക്കും ഒരു പരിധിവരെ സാധിക്കും. അതിനാല്‍ മടികൂടാതെ തിരക്കുകള്‍ മാറ്റിവച്ച് കുടുംബത്തോടൊപ്പം പങ്കുവയ്ക്കാന്‍ സമയം കണ്ടെത്തിയാല്‍ നഷ്ടപ്പെട്ടുഎന്ന് കരുതിത്തുടങ്ങിയ പലതും ഇനിയും നമുക്ക് തിരിച്ചുപിടിക്കാനാകും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org