രണ്ടാം ലോകമഹായുദ്ധക്കാലത്ത് (1939-1945) 60 ലക്ഷം ജൂതന്മാരാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. ഹോളോകോസ്റ്റ് എന്നറിയപ്പെടുന്ന ഈ വംശഹത്യയ്ക്ക് ഇരയായ വിക്ടര്‍ ഫ്രാങ്ക്ളിന്‍ വിയന്നയില്‍ നിന്നുള്ള ഒരു മനോരോഗ വിദഗ്ദ്ധനായിരുന്നു. ജൂതനായിരുന്നതിനാല്‍ കൊല്ലാനായി നാസി കൊലയറയായ പോളണ്ടിലെ ഒഷ്വിറ്റ്സിലേക്ക് അദ്ദേഹം നാടുകടത്തപ്പെട്ടു. ഓഷ്വിറ്റ്സില്‍ എത്തപ്പെട്ട വിക്ടര്‍ അതിമൃഗീയമായ കൂട്ടക്കൊലയ്ക്കു സാക്ഷിയായി. ഇനി തനിക്ക് എന്തും സംഭവിക്കാം. പ്രക്ഷുബ്ധമായ ആ ഘട്ടത്തില്‍ പ്രശാന്തത നഷ്ടപ്പെടുത്താതെ വിക്ടര്‍ ഫ്രാങ്ക്ളിന്‍ അവിടെവച്ചു മൂന്നു ലക്ഷ്യങ്ങള്‍ മനസ്സില്‍ കുറിച്ചിട്ടു.
1. ഹോളോകോസ്റ്റ് അതിജീവിക്കണം.
2. തന്‍റെ വൈദ്യശാസ്ത്രപരമായ കഴിവുകള്‍ കഴിവതും പേര്‍ക്കു പ്രയോജനപ്പെടുത്തണം.
3. ഈ ഹോളോകോസ്റ്റില്‍ നിന്ന് എന്തെങ്കിലും പാഠം ഉള്‍ക്കൊള്ളാന്‍ ശ്രമിക്കണം.
വിക്ടര്‍ ഫ്രാങ്ക്ളിന്‍ ഈ മൂന്നു ലക്ഷ്യങ്ങളും നേടിയെടുത്തു. ഓഷ്വിറ്റ്സിലെ യാതന നിറഞ്ഞ അനുഭവങ്ങളും അതിജീവനരീതികളും ചേര്‍ത്തുവച്ച് അദ്ദേഹം 'മാന്‍സ് സേര്‍ച്ച് ഫോര്‍ മീനിംഗ്' (Man's Search for Meaning) എന്ന പ്രശസ്ത പുസ്തകമെഴുതി. അദ്ദേഹം 'ഹോളോകോസ്റ്റ് സര്‍വൈവര്‍' എന്നറിയപ്പെട്ടു. ജീവിതത്തിലെ ഏറ്റവും ഭയാനകമായ അനുഭവങ്ങളിലൂടെയാണു വിക്ടര്‍ കടന്നുപോയത്. ശുഭാപ്തിവിശ്വാസവും പോസിറ്റിവിറ്റിയും മനഃസ്ഥൈര്യവുമാണു ജീവിതത്തിന് അര്‍ത്ഥം നല്കുവാന്‍ വിക്ടറിനെ സഹായിച്ചത്.