ദൈവത്തിന്‍റെ അനന്തമായ സ്നേഹത്തിന്‍റെ ചരിത്രമാണു ബൈബിള്‍. കുറേക്കൂടി വസ്തുനിഷ്ഠമായി പറഞ്ഞാല്‍, ദൈവം മനുഷ്യനോടു ചെയ്ത ഉടമ്പടിയുടെയും മനുഷ്യര്‍ക്കുവേണ്ടി ദൈവം വിവിധ വ്യക്തികളിലൂടെയും തന്‍റെ ഏകപുത്രനിലൂടെയും പൂര്‍ത്തിയാക്കിയ രക്ഷാകരപദ്ധതിയുടെയും ചരിത്രമാണു ബൈബിള്‍. പുരാതനകാലങ്ങളില്‍ പ്രവാചകര്‍വഴി സംസാരിച്ച ദൈവം, അവസാന നാളുകളില്‍ തന്‍റെ പുത്രനിലൂടെ സംസാരിച്ചു. ആ സംസാരം ഇന്നത്തെ മനുഷ്യനു ലഭ്യമാകുന്നതു ബൈബിളിലൂടെയാണ്.
ആദിയില്‍ ഉണ്ടായിരുന്നതും പിതാവിനോടൊപ്പം വസിച്ചിരുന്നതുമായ നിത്യവചനം, മാംസം ധരിച്ചു നമ്മുടെ ഇടയില്‍ വസിച്ചു. അതേ നിത്യവചനം അക്ഷരരൂപത്തിലും പുസ്തകരൂപത്തിലുമായതാണു ബൈബിള്‍. അതുകൊണ്ടാണ്, "നമ്മുടെ കര്‍ത്താവിന്‍റെ തിരുശരീരത്തെ വണങ്ങുന്നതുപോലെയാണു വി. ഗ്രന്ഥത്തെയും സഭ എന്നും വണങ്ങിപ്പോന്നിട്ടുള്ളത്" എന്ന പ്രസ്താവന അര്‍ത്ഥപൂര്‍ണമാകുന്നത്. ദൈവനിവേശിതമായ ബൈബിള്‍ ഓരോ വ്യക്തിക്കും രക്ഷയുടെ സന്ദേശമാണ്. "ആദി മുതല്‍ ഉണ്ടായിരുന്നതും, ഞങ്ങള്‍ കേട്ടതും സ്വന്തം കണ്ണുകള്‍കൊണ്ടു കണ്ടതും സൂക്ഷിച്ചു വീക്ഷിച്ചതും കൈകള്‍ കൊണ്ടു സ്പര്‍ശിച്ചതുമായ ജീവന്‍റെ വചനത്തെപ്പറ്റി ഞങ്ങള്‍ അറിയിക്കുന്നു" എന്ന വി. യോഹന്നാന്‍റെ വാക്കുകള്‍ ഇതേ സത്യത്തിലേക്കു വിരല്‍ചൂണ്ടുന്നു.