ഒറീസയില്‍ കന്ദമാലിലെ കലാപത്തിനു മുന്നോടിയായി നടന്ന സ്വാമി ലക്ഷ്മണാനന്ദയുടെ കൊലപാതകം രാഷ്ട്രീയ നേട്ടത്തിനായുള്ള സംഘ്പരിവാറിന്‍റെ ആസൂത്രിത പദ്ധതിയായിരുന്നുവെന്ന് സ്വാമി അഗ്നിവേശ് അഭിപ്രായപ്പെട്ടു. സ്വാമി ലക്ഷ്മണാനന്ദയുടെ മൃതദേഹവും വഹിച്ചുള്ള സുദീര്‍ഘമായ വിലാപയാത്ര ക്രൈസ്തവര്‍ക്കെതിരെ വര്‍ഗീയ വികാരം ആളിക്കത്തിക്കാനുള്ള നീക്കമായിരുന്നു. നീതിന്യായ വ്യവസ്ഥയില്‍ നീതി പരിഹാസ്യമാകുന്ന കാഴ്ചയാണ് കന്ദമാലില്‍ കണ്ടത്. നിരപരാധികളായ ഏഴു പേര്‍ ജയിലില്‍ തുടരുകയാണ് – സ്വാമി അഗ്നിവേശ് സൂചിപ്പിച്ചു.
ഡല്‍ഹിയില്‍ കന്ദമാല്‍ കലാപത്തിന്‍റെ പത്താം വാര്‍ഷികാനുസ്മരണ വേളയില്‍ പത്രപ്രവര്‍ത്തകനായ ആന്‍റോ അക്കര രചിച്ച "സ്വാമി ലക്ഷ്മണാനന്ദയെ കൊന്നത് ആര്?" എന്ന ഗ്രന്ഥത്തിന്‍റെ ഹിന്ദി പരിഭാഷയുടെ പ്രകാശനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു സ്വാമി അഗ്നിവേശ്. കന്ദമാലില്‍ നടന്ന കാര്യങ്ങള്‍ സത്യസന്ധമായി അവതരിപ്പിക്കാന്‍ അവിടേക്കു നിരന്തര യാത്രകള്‍ നടത്തിയ ഗ്രന്ഥകാരനായ ആന്‍റോ അക്കരയ്ക്കു കഴിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കന്ദമാല്‍ കലാപത്തിന്‍റെ പേരില്‍ നിരപരാധികള്‍ സഹിക്കുമ്പോള്‍ യഥാര്‍ത്ഥ കുറ്റവാളികള്‍ സ്വതന്ത്രരായി വിഹരിക്കുകയാണെന്ന് ചടങ്ങില്‍ പ്രസംഗിച്ച മണിശങ്കര്‍ അയ്യര്‍ പറഞ്ഞു. "നിരപരാധികള്‍ ജയിലില്‍" എന്ന ഡോക്കുമെന്‍ററിയുടെ പ്രകാശനവും പ്രദര്‍ശനവും തദവസരത്തില്‍ നടന്നു. ജോണ്‍ ദയാല്‍, ആന്‍റോ അക്കര എന്നിവര്‍ പ്രസംഗിച്ചു.