സിറിയക്കെതിരായ ആക്രമണത്തെ സിറിയന്‍ പാത്രിയര്‍ക്കീസുമാര്‍ അപലപിച്ചു

സിറിയക്കെതിരായ ആക്രമണത്തെ സിറിയന്‍ പാത്രിയര്‍ക്കീസുമാര്‍ അപലപിച്ചു

അമേരിക്കയും ഇംഗ്ലണ്ടും ഫ്രാന്‍സും സംയുക്തമായി സിറിയക്കെതിരെ നടത്തിയ വ്യോമാക്രമണത്തെ സിറിയയിലെ പ്രധാന ക്രൈസ്തവസഭകളുടെ പാത്രിയര്‍ക്കീസുമാര്‍ സംയുക്ത പ്രഖ്യാപനത്തില്‍ അപലപിച്ചു. ഗ്രീക് ഓര്‍ത്തഡോക്സ് സഭ, സിറിയന്‍ ഓര്‍ത്തഡോക്സ് സഭ, ഗ്രീക് മെല്‍കൈറ്റ് സഭ എന്നിവയുടെ പാത്രിയര്‍ക്കീസുമാരാണ് സംയുക്ത പ്രസ്താവന നടത്തിയത്. സിറിയന്‍ സൈന്യം രാസായുധ പ്രയോഗം നടത്തിയെന്നാരോപിച്ച്, രാസായുധശാലകള്‍ക്കെതിരെ എന്ന ന്യായത്തോടെയായിരുന്നു ആക്രമണത്തിന് അമേരിക്കന്‍ പ്രസിഡന്‍റ് ഉത്തരവിട്ടത്. 105 മിസ്സൈലുകള്‍ ഒറ്റ രാത്രി സഖ്യസൈന്യം വര്‍ഷിച്ചു. ഇതു സിറിയയില്‍ വന്‍നാശമാണ് ഉണ്ടാക്കിയത്.

രാസായുധം പ്രയോഗിച്ചുവെന്നത് തെളിയിക്കപ്പെടാത്ത ഒരു ആരോപണമാണെന്ന് പാത്രിയര്‍ക്കീസുമാര്‍ ചൂണ്ടിക്കാട്ടി. സിറിയയുടെ ആക്രമണം നേരിട്ടിട്ടില്ലാത്ത രാജ്യങ്ങളാണ് സിറിയയെ ആക്രമിക്കുന്നതെന്നും ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ വ്യക്തമായ ലംഘനമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഐക്യരാഷ്ട്രസഭയില്‍ അംഗമായ ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രത്തിനെതിരായ നീതീകരണമില്ലാത്ത കടന്നുകയറ്റമാണിത്. സഖ്യസൈന്യത്തിന്‍റെ ആക്രമണം സിറിയയിലെ സ്ഥിതി കൂടുതല്‍ വഷളാക്കുകയേയുള്ളൂ. ഭീകരവാദികള്‍ക്ക് ഇതു പ്രോത്സാഹനമാകും. 2011 മുതല്‍ തുടരുന്ന യുദ്ധത്തിനു സമാധാനപൂര്‍ണമായ ഒരു പരിഹാരമുണ്ടാകുന്നതിനെ ഇത്തരം ആക്രമണങ്ങള്‍ ഇനിയും വൈകിപ്പിക്കും – പാത്രിയര്‍ക്കീസുമാര്‍ വിശദീകരിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org