യേശുക്രിസ്തു ജ്ഞാനസ്‌നാനം സ്വീകരിച്ച ജോര്‍ദാന്‍ നദിക്കരയിലെ ദേവാലയത്തില്‍ 54 വര്‍ഷത്തിനു ശേഷം കത്തോലിക്കാ പുരോഹിതര്‍ തിരുക്കര്‍മ്മങ്ങള്‍ നടത്തി. 1956 ലാണ് വി. സ്‌നാപക യോഹന്നാന്റെ നാമധേയത്തിലുള്ള ദേവാലയം ഇവിടെ നിര്‍മ്മിക്കപ്പെട്ടത്. 1632 മുതല്‍ ഫ്രാന്‍സിസ്‌കന്‍ സന്യാസസമൂഹത്തിന്റെ ഉടമസ്ഥതയിലുള്ള 135 ഏക്കര്‍ സ്ഥലമായിരുന്നു ഇത്. എന്നാല്‍ ഇസ്രായേലും ജോര്‍ദാനും തമ്മില്‍ യുദ്ധമാരംഭിച്ചതി നെ തുടര്‍ന്ന് 1967-ല്‍ സഭയ്ക്ക് ഈ സ്ഥലം ഉപേക്ഷിച്ചു പോകേണ്ടി വന്നു.
2011 ലാണ് ഇസ്രായേല്‍ അധികാരികള്‍ ഈ സ്ഥലം തീര്‍ത്ഥാടകര്‍ക്കായി വിട്ടു കൊടുത്തത്. പക്ഷേ ഇവിടത്തെ കുഴിബോംബുകള്‍ നീക്കുന്ന ജോലികള്‍ തുടങ്ങിയത് 2018 ല്‍ മാത്രമാണ്. അതു പൂര്‍ത്തിയാക്കി, കഴിഞ്ഞ ഒക്‌ടോബറില്‍ ദേവാലയത്തിന്റെ താക്കോല്‍ ഫ്രാന്‍സിസ്‌കന്‍ സമൂഹത്തിനു കൈ മാറി. തുടര്‍ന്ന് നവീകരണ ജോലികള്‍ ചെയ്ത ശേഷം കര്‍ത്താവിന്റെ ജ്ഞാ നസ്‌നാനത്തിരുനാള്‍ ദിനത്തില്‍ ഇവിടെ വീണ്ടും തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കുകയായിരുന്നു. ദേവാലയത്തില്‍ സൂക്ഷിച്ചിരുന്ന രജിസ്റ്റര്‍ കഴിഞ്ഞ മാസം കണ്ടെടുത്തിരുന്നു. അതനുസരിച്ച് 1967 ജനുവരി 7 ന് ഇംഗ്ലണ്ടിലും നൈജീരിയയിലും നിന്നുള്ള രണ്ടു വൈദികരാണ് ഇവിടെ അവസാനമായി ദിവ്യബലിയര്‍പ്പിച്ചത്.