വിശുദ്ധ ഫ്രാന്‍സിസ് ബോര്‍ജിയ (1510-1572) : ഒക്ടോബര്‍ 10

വിശുദ്ധ ഫ്രാന്‍സിസ് ബോര്‍ജിയ (1510-1572) : ഒക്ടോബര്‍ 10
മനുഷ്യര്‍ നമ്മുടെ പ്രവൃത്തികളെപ്പറ്റി എന്തു വിചാരിക്കുമെന്നു പരിഗണിക്കാതെ ദൈവത്തെമാത്രം തൃപ്തിപ്പെടുത്താന്‍ ആഗ്രഹിച്ചുകൊണ്ട് സ്വര്‍ഗ്ഗരാജ്യത്തിലേക്കു നാം നീങ്ങിക്കൊണ്ടിരിക്കണം.
വി. ഫ്രാന്‍സിസ് ബോര്‍ജിയ

വലെന്‍സിയായില്‍ ഗാന്‍റിയാ എന്ന നഗരത്തില്‍ ഫ്രാന്‍സിസ് ജനിച്ചു. അവന്‍റെ അമ്മ വി. ഫ്രാന്‍സിസ് അസ്സീസിയുടെ ഭക്തയായിരുന്നു. അവള്‍ക്കു പ്രസവവേദന തുടങ്ങിയപ്പോള്‍ കുട്ടി ആണാണെങ്കില്‍ ഫ്രാന്‍സിസ് എന്നു പേരിടണമെന്നു നിശ്ചയിച്ചതാണ്. ആദ്യം ഫ്രാന്‍സിസ് ഉച്ചരിക്കാന്‍ പഠിച്ച വാക്കുകള്‍ ഈശോയും മറിയവുമാണ്. 12 വയസ്സുമുതല്‍ ആരഗോണ്‍ ആര്‍ച്ചു ബിഷപ്പു ജോണിന്‍റെ കൂടെ താമസിച്ചു സാഹിത്യവും തത്വശാസ്ത്രവും പഠിച്ചു. ചക്രവര്‍ത്തിനിയുടെ നിര്‍ദ്ദേശ പ്രകാരം എലീനര്‍ ദെകാസ്ത്രോ എന്ന ഒരു പ്രഭ്വിയെ വിവാഹം കഴിച്ചു; എട്ടു മക്കള്‍ക്ക് ജന്മം നല്‍കി. അക്കാലത്ത് എല്ലാ ഞായറാഴ്ചകളിലും വി.കുര്‍ബാന കൈക്കൊണ്ടിരുന്നു.

രാജകൊട്ടാരത്തില്‍ താമസിക്കുമ്പോഴും ഫ്രാന്‍സിസിന്‍റെ ജീവിതം എത്രയും നിര്‍മ്മലമായിരുന്നെങ്കിലും ലോകത്തിനു ഫ്രാന്‍സിസ്സിന്‍റെ ഹൃദയത്തില്‍ കുറെയേറെ സ്ഥാനമുണ്ടായിരുന്നു. 1539 മേയ് 1-ാം തീയതി ഇസബെല്‍ ചക്രവര്‍ത്തിനി മരിച്ചു. ചക്രവര്‍ത്തിനിയുടെ ശരീരം തിരിച്ചറിഞ്ഞു ഗ്രാനഡായിലെ രാജകീയ ശ്മശാനത്തിലേക്ക് അകമ്പടി പോകുന്ന ചുമതല ഫ്രാന്‍സിസിന്‍റേതായിരുന്നു. ശരീരം തിരിച്ചറിയുന്നതിനുവേണ്ടി ശവമഞ്ചം തുറന്നു. സൗന്ദര്യധാമമായിരുന്ന ഇസബെല്‍ ചക്രവര്‍ത്തിനിയില്‍ മരണം വരുത്തിയ മാറ്റം കണ്ടിട്ടു ഫ്രാന്‍സിസ് പറഞ്ഞു: "ഉജ്ജ്വലമായിരുന്ന ആ നേത്രങ്ങള്‍ക്ക് എന്തു പറ്റി? സുന്ദരമായിരുന്ന ആ മുഖത്തിന്‍റെ പ്രൗഢിയും സൗന്ദര്യവും എവിടെപ്പോയി? അങ്ങു തന്നെയാണോ ഞങ്ങളുടെ ചക്രവര്‍ത്തിനി ഡോണാ ഇസബെല്‍?" അവിടെവച്ചുതന്നെ ലൗകികാര്‍ഭാടങ്ങളോടു വെറുപ്പുതോന്നി. ഫാദര്‍ ജോണ്‍ ഓഫ് ആവിലായുടെ ചരമപ്രസംഗവും കൂടി കേട്ടപ്പോള്‍ തീരുമാനം ഒന്നുകൂടി ഭദ്രമായി. ആ പരിശുദ്ധ വൈദികനോട് ആലോചിച്ചുകൊണ്ടു താന്‍ ഭാര്യയെ അതിജീവിക്കുകയാണെങ്കില്‍ ഈശോ സഭയില്‍ ചേരുന്നതാണെന്ന് അദ്ദേഹം നിശ്ചയിച്ചു. 1546 മാര്‍ച്ച് 27-ാം തീയതി ഭാര്യ മരിച്ചു. ഫ്രാന്‍സിസ് 36-ാമത്തെ വയസ്സില്‍ ഈശോസഭയില്‍ ചേര്‍ന്നു. 1548-ല്‍ വ്രതവാഗ്ദാനം ചെയ്തു; 1151-ല്‍ പുരോഹിതനായി. സ്ഥാനമാനങ്ങള്‍ വേണ്ടെന്നുവച്ചാണ് സഭയില്‍ ചേര്‍ന്നതെങ്കിലും 1565-ല്‍ അദ്ദേഹം സഭയുടെ സുപ്പീരിയര്‍ ജനറലായി. തുര്‍ക്കികള്‍ക്കെതിരായി ക്രിസ്തീയരാജാക്കന്മാരെ യോജിപ്പിക്കാന്‍ വി. അഞ്ചാം പീയൂസ് മാര്‍പാപ്പ ഫ്രാന്‍സിസ് ബോര്‍ജിയായോടാവശ്യപ്പെട്ടു. എന്നാല്‍ യാത്രകളും ആലോചനകളും അദ്ദേഹത്തെ അത്യധികം ക്ഷീണിപ്പിച്ചു. റോമായില്‍ മടങ്ങിയെത്തിയിട്ട് താമസിയാതെ 1572 ഒക്ടോബര്‍ 10-ാം തീയതി അദ്ദേഹം അന്തരിച്ചു. അദ്ദേഹം സ്പെയിന്‍, ഫ്രാന്‍സ്, ബെല്‍ജിയം, ജര്‍മ്മനി, പോളണ്ട് എന്നീ പ്രദേശങ്ങളിലായി 31 പുതിയ കോളേജുകള്‍ സ്ഥാപിക്കുകയുണ്ടായി. ഫ്ളോറിഡാ, മെക്സിക്കോ, പെറു, ക്രീറ്റ് മുതലായ പ്രദേശങ്ങളില്‍ മിഷന്‍പ്രവര്‍ത്തനം ശക്തിപ്പെടുത്തുകയും ചെയ്തു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org