സമാധാനസംസ്കാരം വളര്‍ത്തുന്നതില്‍ മതങ്ങള്‍ക്കു പങ്കുണ്ട് -യു എന്‍ നുണ്‍ഷ്യോ

സമാധാനസംസ്കാരം വളര്‍ത്തുന്നതില്‍ മതങ്ങള്‍ക്കു പങ്കുണ്ട് -യു എന്‍ നുണ്‍ഷ്യോ

ലോകത്തില്‍ സമാധാനസംസ്കാരം വളര്‍ത്തിയെടുക്കുന്നതില്‍ മതങ്ങള്‍ക്കു വലിയ പങ്കു വഹിക്കാനാകുമെന്നു ഐക്യരാഷ്ട്രസഭയിലെ വത്തിക്കാന്‍ പ്രതിനിധി ആര്‍ച്ചുബിഷപ് ബെര്‍ണഡിറ്റോ ഓസ പ്രഖ്യാപിച്ചു. വ്യക്തികളേയും സമൂഹത്തെയാകേയും ശാക്തീകരിക്കുന്നതിനും പരിവര്‍ത്തിപ്പിക്കുന്നതിനും ഈ സമാധാനസംസ്കാരം ആവശ്യമാണെന്ന് ആര്‍ച്ചുബിഷപ് പറഞ്ഞു. സമാധാനസംസ്കാരത്തെ കുറിച്ചുള്ള ഒരു യു എന്‍ ഉന്നതസമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു ആര്‍ച്ചുബിഷപ്.

മതതീവ്രവാദത്തേയോ വിഭാഗീതയേയോ അല്ല മതമെന്നതുകൊണ്ടുദ്ദേശിക്കുന്നതെന്നു ആര്‍ച്ചുബിഷപ് വിശദീകരിച്ചു. പലപ്പോഴും തലക്കെട്ടുകള്‍ പിടിച്ചടക്കുന്നത് ഇവയൊക്കെയാണ്. സ്വന്തം ജീവിതത്തിന് അര്‍ത്ഥവും ദിശയും തേടുന്ന യുവജനങ്ങളെ സംബന്ധിച്ച് മതങ്ങള്‍ പ്രത്യേക പ്രാധാന്യമര്‍ഹിക്കുന്നു – അദ്ദേഹം പറഞ്ഞു. ഫ്രാന്‍സിസ് മാര്‍പാപ്പയും അല്‍ അസ്ഹര്‍ ഗ്രാന്‍ഡ് ഇമാമും ചേര്‍ന്ന് അബുദാബിയില്‍ വച്ച് ഒപ്പു വച്ച ഉടമ്പടിയുടെ കാര്യം ആര്‍ച്ചുബിഷപ് ചൂണ്ടിക്കാട്ടി. അക്രമത്തേയും ഭീകരവാദത്തേയും തള്ളിക്കളയുകയും സംഭാഷണത്തേയും സാഹോദര്യത്തേയും വളര്‍ത്തുകയും ചെയ്യുന്നതാണ് സുന്നി മൂസ്ലീങ്ങള്‍ പരമോന്നത പണ്ഡിതനായി കരുതുന്ന അല്‍ അസ്ഹര്‍ ഇമാമുമായി മാര്‍പാപ്പ ഒപ്പു വച്ച ഈ ധാരണാപത്രമെന്ന് അദ്ദേഹം വിശദീകരിച്ചു. സമാധാനമൂല്യങ്ങളില്‍ വേരൂന്നി നില്‍ക്കാനാണു മതങ്ങളുടെ ആധികാരികപ്രബോധനങ്ങള്‍ നമ്മെ ക്ഷണിക്കുന്നതെന്ന ഉറച്ച ബോദ്ധ്യത്തിന്‍റെ അടിസ്ഥാനത്തിലാണ് ഈ ഉടമ്പടി പുറത്തു വന്നത്. ഭൗതികവാദത്തിന്‍റേയും കടിഞ്ഞാണില്ലാത്ത അത്യാര്‍ത്തിയുടെയും ഉദാസീനതയുടേയും ചിന്തകളില്‍ നിന്നു ഭാവിതലമുറകളെ രക്ഷപ്പെടുത്താന്‍ മതങ്ങള്‍ ആവശ്യമാണെന്ന ചിന്തയും ആ ഉടമ്പടി പങ്കു വയ്ക്കുന്നു – ആര്‍ച്ചുബിഷപ് പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org