വൈദികരുമായി അടുത്ത ബന്ധമില്ലാത്ത മെത്രാന്മാര്‍ സഭാദൗത്യം ദുര്‍ബലമാക്കുന്നു -മാര്‍പാപ്പ

തന്‍റെ വൈദികരുമായി അടുത്ത ദൃഢബന്ധം കാത്തു സൂക്ഷിക്കാന്‍ മെത്രാന്മാര്‍ക്കു കഴിയണമെന്നും അതു ചെയ്യാത്ത മെത്രാന്മാര്‍ സഭയുടെ ദൗത്യത്തെ ദുര്‍ബലമാക്കുകയാണു ചെയ്യുന്നതെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസ്താവിച്ചു. വൈദികരും മെത്രാന്മാരും തമ്മിലുള്ള ബന്ധം സഭയിലെ ഏറ്റവും നിര്‍ണായകമായ ഒരു വിഷയമാണ്. രൂപതാസമൂഹത്തിന്‍റെ നട്ടെല്ല് ഈ ബന്ധമാണ്. ദൗര്‍ഭാഗ്യവശാല്‍ ചില മെത്രാന്മാര്‍ തങ്ങള്‍ക്കിഷ്ടമുള്ള വൈദികരുമായി മാത്രം ബന്ധങ്ങളുണ്ടാക്കുന്നു – മാര്‍പാപ്പ പറഞ്ഞു. ഇറ്റാലിയന്‍ മെത്രാന്മാരുടെ വാര്‍ഷികയോഗത്തില്‍ സംസാരിക്കുകയായിരുന്നു മാര്‍പാപ്പ.

പൗരോഹിത്യത്തിലുള്ള ചിലരുടെ കുറ്റകൃത്യങ്ങള്‍ മൂലം തങ്ങള്‍ തുടര്‍ച്ചയായി ആക്രമിക്കപ്പെടുന്നു എന്ന വികാരം ഇന്നു അനേകം വൈദികര്‍ക്കുണ്ടെന്നു മാര്‍പാപ്പ ചൂണ്ടിക്കാട്ടി. ഈ പ്രതിസന്ധിഘട്ടത്തില്‍ അവര്‍ക്കു പ്രോത്സാഹനം നല്‍കേണ്ടതുണ്ട്. ഇതിന് ഏറ്റവുമാവശ്യം അവരുമായുള്ള അടുപ്പമാണ്. മെത്രാന്‍റെ വാതിലും ഹൃദയവും എപ്പോഴും തങ്ങള്‍ക്കായി തുറന്നു കിടക്കുന്നതായി അവര്‍ക്ക് അനുഭവപ്പെടണം. മുഖസ്തുതിക്കാരായ വൈദികരെ മാത്രം സമീപിക്കാനോ സമീസ്ഥരും ഉദ്യോഗക്കയറ്റം ലക്ഷ്യമിട്ടു നീങ്ങുന്നവരുമായ വൈദികര്‍ക്കു മാത്രം എല്ലാ ഉത്തരവാദിത്വങ്ങളും ഏല്‍പിക്കാനോ ഉള്ള പ്രലോഭനത്തിനു മെത്രാന്മാര്‍ വഴങ്ങരുത് – മാര്‍പാപ്പ വിശദീകരിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org