അങ്കമാലി: കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ സുപ്രധാന വഴിത്തിരിവായ വിമോചന സമരത്തിന്റെ അറുപത്തിയൊന്നാം വാര്‍ഷികം ആചരിച്ചു.
അനുസ്മരണ യോഗവും റീത്ത് സമര്‍പ്പണവും പുഷ്പാര്‍ച്ചനയും നടത്തി. വര്‍ഷങ്ങളായി രക്തസാ ക്ഷികളുടെ കുടുംബങ്ങള്‍ക്ക് നല്‍കി വരുന്ന പെന്‍ഷന്‍ വിതരണവും നല്കി. കോവിഡ് 19 പ്രത്യേക സാഹചര്യത്തില്‍ സമര രക്തസാക്ഷികള്‍ക്കായി ഓണ്‍ലൈനില്‍ വിശുദ്ധ കുര്‍ബാനയും, ഒപ്പീസും ഉണ്ടായിരുന്നു. അനുസ്മരണ സമ്മേളനം ബസിലിക്ക റെക്ടര്‍ റവ. ഡോ. ജിമ്മി പൂച്ചക്കാട്ട് ഉദ്ഘാടനം ചെയ്തു. വേദി ചെയര്‍മാന്‍ ജോസ് വാപ്പാലശേരി അധ്യക്ഷത വഹിച്ചു. വിമോചന സമര നേതാവ് അഡ്വ. ഗര്‍വ്വാസീസ് അരീക്കല്‍, പി.ഐ നാദിര്‍ഷ, ഷൈബി പാപ്പച്ചന്‍, ലൂസി പോളി, ലക്‌സി ജോയി, റ്റെഡി ജോസഫ്, കെ പി ഗെയിന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള ജനകീയ മുന്നേറ്റമായിരുന്നു വിമോചനസമരം. അങ്കമാലിയില്‍ നടന്ന വെടിവയ്പ്പില്‍ ഏഴു പേര്‍ കൊല്ലപ്പെട്ടു. അതില്‍ 15 വയസ്സു ള്ള കുട്ടിയുമുണ്ടായിരുന്നു.
32 ചുറ്റുവെടിയാണ് അന്ന് ഉതിര്‍ത്തത് 5 പേര്‍ സംഭവസ്ഥലത്തും രണ്ട് പേര്‍ ആസ്പത്രിയിലും വച്ച് മരിച്ചു. 45 പേര്‍ക്ക് പരുക്കേറ്റിരുന്നു. 1959 മേയ് ഒന്നിനു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിട്ടു പ്രതി ഷേധം പ്രകടിപ്പിക്കാനുള്ള പ്രമേയം ചങ്ങനാശേരിയില്‍ വച്ച് സമുദായിക നേതാക്കള്‍ പാസ്സാക്കിയ തോടെയാണു വിമോചന സമരത്തിനു തുടക്കമായത്. മന്നത്ത് പത്മനാഭന്റെ നേതൃത്വത്തിലാണ് അന്നു വിമോചന സമരസമിതി രൂപവല്‍ക്കരിച്ചത്. 1959 ജൂണ്‍ 13 രാത്രി ഒമ്പതിനായിരുന്നു അങ്കമാലി പട്ടണ ത്തില്‍ വെടിവയ്പ്പ് നടന്നത്.
തിരഞ്ഞെടുപ്പിലൂടെ ആദ്യമായി അധികാരത്തില്‍ വന്ന കമ്യൂണിസ്റ്റ് മന്ത്രിസഭയെ പുറത്താക്കുവാനും അതുവഴി കേരള ചരിത്രത്തില്‍ ഇടം നേടാനും വഴിതെളിച്ച വിമോചനസമരത്തില്‍ ജീവന്‍ പൊലിഞ്ഞ ഏഴ് രക്തസാക്ഷികള്‍ക്ക് സമരണാഞ്ജലി അര്‍പ്പിച്ച് കൊണ്ടായിരുന്നു ഈ വര്‍ഷത്തെ കേരള പ്രതികരണവേദിയുടെ അനുസ്മരണ ചടങ്ങുകള്‍ക്കു തുടക്കം കുറിച്ചത്.