യഹൂദകുടിയേറ്റക്കാരുടെ അതിക്രമങ്ങള്‍ക്കെതിരെ വിശുദ്ധനാട്ടിലെ ക്രൈസ്തവര്‍

പഴയ ജറുസലേം നഗരത്തില്‍ കുടിയേറിപ്പാര്‍ത്തിട്ടുള്ള യഹൂദര്‍ അവിടെ പരമ്പരാഗതമായി താമസിച്ചു വരുന്ന ക്രൈസ്തവര്‍ക്കെതിരെ പലതരത്തിലുള്ള അലോസരങ്ങള്‍ ഉണ്ടാക്കുന്നതായി സഭാനേതാക്കള്‍ പരാതിപ്പെടുന്നു. സ്വത്ത് ബലമായി പിടിച്ചെടുക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ കുടിയേറ്റക്കാരുടെ ഭാഗത്തു നിന്നുണ്ടാകുന്നു. ജറുസലേമിലെ ക്രൈസ്തവരെ അവിടെ നിന്നു തുരത്തുകയാണ് ഈ കുടിയേറ്റക്കാരുടെ ലക്ഷ്യമെന്നു ജെറുസലേം ഗ്രീക് ഓര്‍ത്തഡോക്സ് പാത്രിയര്‍ക്കീസ് തിയോഫിലോസ് മൂന്നാമന്‍ പറഞ്ഞു. ക്രൈസ്തവരുടെ നിരവധി പള്ളികളും വിശുദ്ധസ്ഥലങ്ങളും കഴിഞ്ഞ വര്‍ഷങ്ങളില്‍ യഹൂദകുടിയേറ്റക്കാരുടെ അതിക്രമങ്ങള്‍ക്ക് ഇരയായി. വളരെ സംഘടിതമായാണ് ഇവര്‍ ഈ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് – പാത്രിയര്‍ക്കീസ് പറഞ്ഞു.

കത്തോലിക്കാസഭയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളും അക്രമങ്ങള്‍ നേരിടേണ്ടി വരുന്നുണ്ടെന്ന് ജറുസലെമിലെ കത്തോലിക്കാ പുരോഹിതനായ ഫാ. ഡേവിഡ് ന്യൂഹാസ് പറഞ്ഞു. ജറുസലേമിലെ ക്രൈസ്തവരിലേറെയും ഗ്രീക് കാത്തലിക്, ഗ്രീക് ഓര്‍ത്തഡോക്സ്, റോമന്‍ കാത്തലിക് വിഭാഗങ്ങളില്‍പെട്ട അറബ് വംശജരാണ്. ധാരാളം ക്രൈസ്തവര്‍ ഇതിനകം മെച്ചപ്പെട്ട ജീവിതം തേടി ഇവിടെ നിന്നു ഇതര രാജ്യങ്ങളിലേയ്ക്കു പലായനം ചെയ്തു. അവശേഷിക്കുന്ന ക്രൈസ്തവരുടെ സാന്നിദ്ധ്യം അവിടെ നിലനിറുത്താനാണ് സഭകള്‍ പരിശ്രമിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് യഹൂദവിഭാഗങ്ങള്‍ ക്രൈസ്തവരെ ദ്രോഹിച്ചു ജെറുസലേമിനെ ക്രൈസ്തവമുക്തമാക്കുന്നതിനെന്നു സംശയിക്കാവുന്ന നീക്കങ്ങള്‍ നടത്തുന്നത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org