യസീദി സമൂഹവുമായി മാര്‍പാപ്പ കൂടിക്കാഴ്ച നടത്തി

യസീദി സമൂഹവുമായി മാര്‍പാപ്പ കൂടിക്കാഴ്ച നടത്തി

മതസ്വാതന്ത്ര്യം എല്ലാവരുടേയും മൗലികമായ അവകാശമാണെന്നും അതു നിഷേധിക്കാനുള്ള അധികാരം യാതൊരു വ്യക്തികള്‍ക്കോ സംഘടനകള്‍ക്കോ ഇല്ലെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ വ്യക്തമാക്കി. ഇറാഖിലും സിറിയയിലും ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികളുടെ ആക്രമണങ്ങള്‍ക്കു വിധേയരാകുന്ന മതന്യൂനപക്ഷമായ യസീദികളുടെ പ്രതിനിധികളുമായി സംസാരിക്കുകയായിരുന്നു മാര്‍പാപ്പ. മതവിശ്വാസത്തിന്‍റെ പേരില്‍ മനുഷ്യവ്യക്തികള്‍ മര്‍ദ്ദിക്കപ്പെടുന്നതും കൊല്ലപ്പെടുന്നതും തികച്ചം അസ്വീകാര്യമാണ്. യാതൊരു നിയന്ത്രണങ്ങളുമില്ലാതെ സ്വന്തം മതവിശ്വാസമനുസരിച്ചു ജീവിക്കാനും പ്രഘോഷിക്കാനും എല്ലാ വ്യക്തികള്‍ക്കും അവകാശമുണ്ട്. ഒരു മതസമൂഹമെന്ന നിലയില്‍ നിലനില്‍ക്കുന്നതിനുവേണ്ടിയുള്ള യസീദികളുടെ അവകാശത്തിനു വേണ്ടി താന്‍ ശബ്ദമുയര്‍ത്തുന്നു – മാര്‍പാ പ്പ വ്യക്തമാക്കി.

ഇറാഖിലെ നിനവേ പ്രദേശത്തു പ്രധാനമായും അധിവസിക്കുന്ന ഒരു മതന്യൂനപക്ഷമാണ് യസീദികള്‍. സിറിയ, അര്‍മീനിയ, ജോര്‍ദാന്‍, തുര്‍ക്കി, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളിലും ഈ വിശ്വാസികള്‍ ഉണ്ട്. മതമര്‍ദ്ദനങ്ങളെ തുടര്‍ന്ന് ധാരാളം പേര്‍ ഇപ്പോള്‍ യൂറോപ്പില്‍ അഭയം തേടിയിട്ടുണ്ട്. ജര്‍മ്മനിയിലാണ് യസീദി അഭയാര്‍ത്ഥികള്‍ കൂടുതലുള്ളത്. ഇസ്ലാമിക് സ്റ്റേറ്റ് വംശഹത്യയ്ക്ക് ഇരകളാക്കുന്നവരുടെ പട്ടികയില്‍ യസീദികളെയും യുഎസ് ഭരണകൂടം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ക്രൈസ്തവരും ഷിയാ മുസ്ലീങ്ങളുമാണ് മറ്റു രണ്ടു സമൂഹങ്ങള്‍.

ഇപ്പോഴും ഭീകരവാദികളുടെ തടവില്‍ കഴിയുന്ന യസീദികളുടെ കാര്യത്തില്‍ മാര്‍പാപ്പ കടുത്ത ഉത്കണ്ഠ രേഖപ്പെടുത്തി. അവരെ മോചിപ്പിക്കാനും കാണാതായവരെ കണ്ടെത്താനും കൊല്ലപ്പെട്ടവര്‍ക്കു മാന്യമായ മൃതദേഹസംസ്കാരം നല്‍കാനും സാദ്ധ്യമായതെല്ലാം ചെയ്യുമെന്ന പ്രത്യാശ അദ്ദേഹം പങ്കുവച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org