ഒറീസയിലെ കന്ദമാലില്‍ നടന്ന വര്‍ഗീയ ലഹളയില്‍ ഇരകളും രക്തസാക്ഷികളുമായ ക്രൈസ്തവരെക്കുറിച്ചുള്ള ഡോക്കുമെന്‍ററി ചിത്രം കേരളത്തില്‍ പ്രദര്‍ശിപ്പിച്ചു. കെ.പി. ശശി സംവിധാനം ചെയ്തിരിക്കുന്ന "വോയ്സ് ഫ്രം ദ് റൂയിന്‍സ് – കന്ദമാല്‍ ഇന്‍സെര്‍ച്ച് ഓഫ് ജസ്റ്റിസ്" എന്ന ഡോക്കുമെന്‍ററിയാണ് കേരളത്തില്‍ മൂന്നു സ്ഥലങ്ങളിലായി പ്രദര്‍ശിപ്പിച്ചത്.
തൊണ്ണൂറു മിനിറ്റു ദൈര്‍ഘ്യമുള്ള ചിത്രം കന്ദമാലിലെ ക്രൈസ്തവരുടെ വേദനകളും പ്രയാസങ്ങളും മാത്രം ഒപ്പിയെടുക്കുന്ന ഒന്നല്ലെന്നും നീതിക്കു വേണ്ടിയുള്ള അവരുടെ യാത്രയുടെയും പോരാട്ടങ്ങളുടെയും കഥ പറയുന്നതാണെന്നും 2008-ലെ കന്ദമാല്‍ കലാപത്തെ അതിജീവിച്ചവരുടെ പുനരധിവാസത്തിനുവേണ്ടി പരിശ്രമിച്ച ഫാ. അജയ്കുമാര്‍ സിംഗ് പറഞ്ഞു.
ജൂലൈ 19-ന് തിരുവനന്തപുരത്ത് മുന്‍ കേരള മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ സിനിമയുടെ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. തുടര്‍ന്നു നടന്ന ചര്‍ച്ചകള്‍ക്ക് ഫാ. അജയ്കുമാര്‍ സിംഗ്, നാഷണല്‍ സൊളിഡാരിറ്റി ഫോറം കോര്‍ഡിനേറ്റര്‍ ധീരേന്ദ്ര പാണ്ട എന്നിവര്‍ നേതൃത്വം നല്‍കി. തിരുവനന്തപുരത്തിനു പുറമെ തൃശൂരിലും കോഴിക്കോടും സിനിമ പ്രദര്‍ശിപ്പിക്കപ്പെട്ടു.
2008-ലാണ് കന്ദമാലില്‍ വര്‍ഗീയ കലാപത്തില്‍ ക്രൈസ്തവര്‍ ആക്രമിക്കപ്പെട്ടത്. സ്വാമി ലക്ഷ്മണാനന്ദയുടെ വധവുമായി ബന്ധപ്പെടുത്തി ക്രൈസ്തവരെ ഹിന്ദു വര്‍ഗീയവാദികള്‍ ആക്രമിക്കുകയായിരുന്നു. അതിക്രമങ്ങളില്‍ 93 പേര്‍ കൊല്ലപ്പെടുകയും നാല്പതില്‍ പരം സ്ത്രീകള്‍ മാനഭംഗത്തിനരകളാവുകയും ചെയ്തു. 350-ല്‍പരം പള്ളികളും 6500-ല്‍പരം ഭവനങ്ങളും നശിപ്പിക്കപ്പെട്ടു. അരലക്ഷത്തി ലധികം പേര്‍ക്ക് നാടും വീടും വിട്ട് പലായനം ചെയ്യേണ്ടിവന്നു.