ചൈനാ-വത്തിക്കാന്‍ കരാറിനു ശേഷമുള്ള ആദ്യ മെത്രാന്‍ അഭിഷിക്തനായി

ചൈനാ-വത്തിക്കാന്‍ കരാറിനു ശേഷമുള്ള ആദ്യ മെത്രാന്‍ അഭിഷിക്തനായി

മെത്രാന്‍ നിയമനങ്ങളെക്കുറിച്ചു വത്തിക്കാനും ചൈനയും തമ്മില്‍ നയതന്ത്രധാരണയായതിനു ശേഷമുള്ള ആദ്യത്തെ മെത്രാന്‍ മംഗളോയായില്‍ നിയമിതനായി. 2018 സെപ്തംബറിലാണ് ചൈനാ ഭരണകൂടവും വത്തിക്കാനും തമ്മില്‍ ബീജിംഗില്‍ വച്ച് താത്കാലിക കരാറില്‍ ഒപ്പുവച്ചത്. ഇതനുസരിച്ചു നിയമിക്കപ്പെട്ട ജിനിംഗ് ബിഷപ് അന്‍റോണിയോ യാവോ ഷുംഗിനു വത്തിക്കാന്‍റെ അംഗീകാരമുണ്ടെന്ന് വക്താവ് മത്തെയോ ബ്രൂണി അറിയിച്ചു. 54 കാരനാണ് ബിഷപ് ഷുംഗ്. ജിനിംഗ് കത്തീഡ്രലില്‍ നടന്ന അഭിഷേകചടങ്ങുകളില്‍ നാലു മെത്രാന്മാരും 120 വൈദികരും പങ്കെടുത്തു.

ചൈനയിലെ കത്തോലിക്കാസഭ പ്രധാനമായും രണ്ടു വിഭാഗങ്ങളായാണ് നിലനിന്നു വരുന്നത്. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കാത്തലിക് പേട്രിയോട്ടിക് അസോസിയേഷനും വത്തിക്കാനോടു വിധേയത്വം പുലര്‍ത്തുന്ന രഹസ്യസഭയും. ഈ രണ്ടു വിഭാഗങ്ങളേയും പരമാവധി സംയോജിപ്പിക്കുന്നതിനുള്ള ശ്രമങ്ങളിലാണു വത്തിക്കാന്‍. ഇതിനായി രൂപപ്പെടുത്തിയ കരാറിന്‍റെ വിശദാംശങ്ങള്‍ പുറത്തു ലഭ്യമായിട്ടില്ല. എങ്കിലും സര്‍ക്കാരിനു മെത്രാന്‍ നിയമനങ്ങളിലും മറ്റും മേല്‍കൈ നല്‍കുന്നതാണു കരാര്‍ എന്ന നിലയില്‍ സഭയുടെ ചില തലങ്ങളില്‍ കരാര്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. എന്നാല്‍, ചൈനയിലെ കത്തോലിക്കരുടെ അജപാലനാവശ്യങ്ങള്‍ക്കു മുന്‍ഗണന നല്‍കുന്ന നീക്കങ്ങളാണു വത്തിക്കാന്‍ നടത്തുന്നതെന്ന് കരുതപ്പെടുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org