Coverstory

സിനഡ്: എല്ലാവരെയും ഉള്‍പ്പെടുത്തല്‍, സഭയിലെ സ്ത്രീകളുടെ പങ്ക്, ബ്രസീലിലെ കാലാവസ്ഥാ പ്രതിസന്ധി

മിഥുന്‍ ജെ ഫ്രാന്‍സിസ് SJ

കത്തോലിക്കാ സഭയെയും സമകാലിക ലോകത്തെ അതിന്റെ ദൗത്യത്തെയും പ്രതിഫലിപ്പിക്കുന്ന പ്രധാനപ്പെട്ട ഒരു സംഭവമായി സിനഡ് മാറുകയാണ്. വികലാംഗരെ ഉള്‍പ്പെടുത്തല്‍, സഭയില്‍ സ്ത്രീകളുടെ പങ്ക്, ബ്രസീലിലെ കാലാവസ്ഥാ അടിയന്തരാവസ്ഥ തുടങ്ങിയ സാമൂഹിക പ്രസക്തിയുള്ള വലിയ വിഷയങ്ങള്‍ സിനഡില്‍ ചര്‍ച്ച ചെയ്തു. വത്തിക്കാനില്‍, കമ്മ്യൂണിക്കേഷന്‍ ഡിക്കാസ്റ്ററി പ്രീഫെക്റ്റ് പൗലോ റുഫിനിയുടെ നേതൃത്വത്തില്‍ നടന്ന സിനഡ് ബ്രിഫിങ് യോഗം, വിവിധ സുപ്പീരിയര്‍ ജനറലുകള്‍ ഉള്‍പ്പെടെ ലോകമെമ്പാടുമുള്ള കര്‍ദ്ദിനാള്‍മാരുടെയും ബിഷപ്പുമാരുടെയും വിശ്വാസികളുടെയും ശബ്ദങ്ങള്‍ കേട്ട് നിര്‍ണായക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള വേദിയായി. അപ്പോസ്‌തോലിക് കാര്‍മലിന്റെ സഹോദരിമാര്‍, സിസ്റ്റര്‍ നിര്‍മ്മല അലക്‌സ് മരിയ നസ്രത്ത്, ബ്രസീലിലെ മനാസ് ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ലിയോനാര്‍ഡോ സ്റ്റെയ്‌നര്‍, ടൂറിനിലെ മെട്രോപൊളിറ്റന്‍ ആര്‍ച്ച് ബിഷപ്പും സൂസയിലെ ബിഷപ്പുമായ നിയുക്ത കര്‍ദ്ദിനാള്‍ റോബര്‍ട്ടോ റെപോളിയുടെയും സാന്നിധ്യം അജപാലനപരവും ദൈവശാസ്ത്രപരവുമായ കാഴ്ചപ്പാടുകള്‍ക്കൊപ്പം സംവാദത്തെ കൂടുതല്‍ സമ്പന്നമാക്കി.

  • ഉള്‍പ്പെടുത്തലും സിനോഡാലിറ്റിയും

സഭയ്ക്കുള്ളില്‍ അംഗവൈകല്യമുള്ളവരെ ഉള്‍പ്പെടുത്തുക എന്നതായിരുന്നു സിനഡില്‍ ചര്‍ച്ച ചെയ്ത പ്രധാന വിഷയങ്ങളില്‍ ഒന്നായി. വികലാംഗര്‍ക്ക് കൂടുതല്‍ സമഗ്രമായ ശ്രദ്ധ നല്‍കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള ചര്‍ച്ചകള്‍, സിനഡ് സര്‍ക്കിളുകളില്‍ എങ്ങനെ അഭിസംബോധന ചെയ്യപ്പെട്ടുവെന്ന് പൗലോ റുഫിനി അടിവരയിട്ടു. സഭ, സുവിശേഷം ജീവിച്ചും പ്രഖ്യാപിച്ചും കഴിയുന്ന ഒരു സമൂഹമായിരിക്കണമെന്നും പ്രാദേശിക സ്ഥലങ്ങളിലും സംസ്‌കാരങ്ങളിലും വേരോടി, ഏറ്റവും ദുര്‍ബലരായവരിലേക്ക് കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്നും, കര്‍ദ്ദിനാള്‍ ജീന്‍ക്ലോഡ് ഹോളറിച്ച് പറഞ്ഞു. സിനോഡാലിറ്റിയുടെ അടിയന്തിരത ഒരു സിദ്ധാന്തമോ ആശയമോ അല്ല, മറിച്ച് യാഥാര്‍ത്ഥ്യമാകുന്ന ദൈനംദിന ബന്ധങ്ങളിലൂടെ അനുഭവപ്പെടുന്ന ഒരു ചലനാത്മക സത്യമാണ്.

  • സഭയില്‍ സ്ത്രീകളുടെ പങ്ക്

സഭയില്‍ സ്ത്രീകളുടെ പങ്ക്, സിനഡില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട വിഷയങ്ങളിലൊന്നാണ്. ബ്രസീലില്‍, കര്‍ദ്ദിനാള്‍ സ്റ്റെയ്‌നര്‍ അടിവരയിട്ടതുപോലെ, സ്ത്രീകള്‍ സമൂഹജീവിതത്തില്‍ നിര്‍ണായക പങ്കു വഹിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ആമസോണ്‍ പോലുള്ള പ്രദേശങ്ങളില്‍, പുരോഹിതരുടെ അഭാവത്തില്‍ സാധാരണക്കാരുടെ പങ്കാളിത്തം ആവശ്യമാണ്. നിരവധി സ്ത്രീകള്‍ ഇതിനകം തന്നെ സാമൂഹിക നേതാക്കളാണ്, കൂടാതെ അവര്‍ ആരാധനാക്രമത്തിലും ഇടയജീവിതത്തിലും സജീവമായി പങ്കെടുക്കുന്നു. സഭയുടെ ചരിത്രത്തില്‍ വേരുകളുള്ള, ഏറ്റവും വിദൂര സമൂഹങ്ങളുടെ ആവശ്യങ്ങള്‍ക്ക് മറുപടി നല്‍കുന്ന സ്ത്രീ ഡയകോണേറ്റ് (women diaconate ) പുനഃസ്ഥാപിക്കാനുള്ള സാധ്യതയെ, മാനൗസിലെ ആര്‍ച്ച് ബിഷപ്പ് പിന്തുണച്ചു.

  • ബ്രസീലിലെ കാലാവസ്ഥാ അടിയന്തരാവസ്ഥ

പാരിസ്ഥിതിക പ്രതിസന്ധിയെ സിനഡ് അവഗണിക്കാനാകാതെ പോയി, കാരണം ആമസോണ്‍ പാരിസ്ഥിതിക സമത്വത്തിന് നിര്‍ണായകമായ ഒരു മേഖലയാണ്. കര്‍ദ്ദിനാള്‍ സ്റ്റെയ്‌നര്‍, ബ്രസീലിലെ നിലവിലെ നാടകീയ സാഹചര്യങ്ങളെ വിശദീകരിച്ചു. മഴ ഇല്ലാത്തതിനാല്‍ നദികള്‍ സഞ്ചാരയോഗ്യമല്ലാതായി, പല സമൂഹങ്ങളും ഒറ്റപ്പെട്ടു. ഇത്തരം സാഹചര്യങ്ങള്‍ ആവാസവ്യവസ്ഥയ്ക്ക് ഗുരുതരമായ ഭീഷണിയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ പ്രശ്‌നം സിനഡില്‍ പ്രത്യേകം പരാമര്‍ശിച്ചില്ലെങ്കിലും, സൃഷ്ടികളെ സംരക്ഷിക്കുക ഫ്രാന്‍സിസ് പാപ്പയുടെ സിനഡല്‍ ദര്‍ശനത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് വ്യക്തമാണ്.

  • ഭാവി സാധ്യതകള്‍

സിനഡ്, സുവിശേഷത്തിന്റെ സന്ദേശം എങ്ങനെ പുതുക്കിപ്പെടുത്താമെന്ന് ചിന്തിക്കാന്‍ ഒരു അവസരം നല്‍കി. സിനഡിന്റെ അവസാനത്തോടെ സമാപിക്കുന്ന ഒരു പ്രക്രിയയല്ല സിനോഡാലിറ്റിയെന്ന് ആര്‍ച്ച് ബിഷപ്പ് റെപോള്‍ ചൂണ്ടിക്കാട്ടി. സിനഡില്‍ നിന്ന് ലഭിച്ച പ്രതിഫലനങ്ങള്‍ പ്രാദേശിക രൂപതകളില്‍ നടപ്പാക്കുകയും, വിവിധ സംസ്‌കാരങ്ങളെ ഉള്‍ക്കൊള്ളുന്ന, സമ്പന്നമാക്കുന്ന ഒരു സാര്‍വത്രിക സമൂഹമാകാനുള്ള സഭയുടെ 'കത്തോലിക്ക' മനോഭാവം തിരിച്ചറിയാന്‍ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  • ഉപസംഹാരം

സമകാലിക വെല്ലുവിളികളോട് പ്രതികരിക്കുന്നതില്‍ സഭയുടെ ചൈതന്യം, കൂടുതല്‍ ഉള്‍പ്പെടുന്നതിന്റെ ആവശ്യകത, സ്ത്രീകളുടെ നിര്‍ണായക പങ്ക് തിരിച്ചറിയല്‍, കാലാവസ്ഥാ പ്രതിസന്ധി എന്നിവയെ മറികടക്കാനുള്ള അടിയന്തിരത എന്നിവയെ സിനഡ് പ്രകടമാക്കി. ഈ ആശയങ്ങള്‍ സിനോഡാലിറ്റിയുടെ സത്തയെ പ്രതിഫലിപ്പിക്കുന്നു: പ്രാദേശിക യാഥാര്‍ത്ഥ്യങ്ങളില്‍ വേരൂന്നിയ, ചലനാത്മകവും ഉള്‍ക്കൊള്ളുന്നതുമായ സുവിശേഷപ്രഖ്യാപനം സിനഡ് ഊന്നല്‍ നല്‍കുന്നു.

നിറഭേദങ്ങള്‍ [01]

ഓസ്‌കാര്‍ ജേതാവിന്റെ സംഗീതവിരുന്ന് വത്തിക്കാന്‍ സിറ്റിയില്‍

ലബനോനില്‍ കത്തോലിക്ക പള്ളി തകര്‍ന്നു

കാരുണ്യവധം: നിയമനിര്‍മ്മാതാക്കളെ ബന്ധപ്പെടണമെന്ന് വിശ്വാസികളോട് ബ്രിട്ടീഷ് സഭ

ഉക്രെയ്‌നിയന്‍ പ്രസിഡന്റും മാര്‍പാപ്പയും നാലാമതും കണ്ടു