കൊച്ചി: ഇന്ത്യയുടെ ബഹിരാകാശ ഗവേഷണങ്ങളിൽ സമീപഭാവിയിൽ സ്വകാര്യ മേഖലയ്ക്ക് വലിയ പങ്കാളിത്തം നൽകുമെന്ന് ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ ഡോ. എസ്. സോമനാഥ് പറഞ്ഞു. ജയ് ജിപീറ്റര്‍ ഫൗണ്ടേഷന്റെയും ചാവറ കള്‍ച്ചറല്‍ സെന്ററിന്റെയും ആഭിമുഖ്യത്തിൽ ജയ് ജിപീറ്ററുടെ 27-ാം അനുസ്മരണ സമ്മേളനവും പരിസ്ഥിതി സംവാദമായ ഇക്കോലോഗും ചാവറ കള്‍ച്ചറല്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ത്യയുടെ ബഹിരാകാശ പര്യവേഷണങ്ങൾക്കുള്ള ഏറ്റവും വലിയ റോക്കറ്റായ ജി.എസ്.എൽ.വി. മാർക്ക് 3 യുടെ നിർമ്മാണത്തിന് സ്വകാര്യ മേഖലയെ പങ്കെടുപ്പിക്കാൻ ശ്രമം തുടങ്ങിക്കഴിഞ്ഞു ഭാവിയിൽ ഗഗൻയാൻ, സ്പേസ് സ്റ്റേഷൻ തുടങ്ങിയ പദ്ധതികൾ ഐ.എസ്.ആർ.ഒയും സ്വകാര്യ കമ്പനികളുടെ കൺസോർഷ്യവും ചേർന്ന് നടത്തും.
ബഹിരാകാശ ഗവേഷണത്തിന് പണം മുടക്കുന്നത് എന്തിനാണെന്ന ചോദ്യം ഉയരുന്നുണ്ട്. മനുഷ്യനെ ചന്ദ്രനിൽ ഇറക്കാനായി അമേരിക്ക സാങ്കേതിക വിദ്യാരംഗത്ത് നടത്തിയ നിക്ഷേപമാണ് ആ രാജ്യത്തെ ലോകത്തിൻ്റെ മുൻനിരയിലേക്ക് നയിച്ചത്. സാങ്കേതിക വിദ്യാരംഗത്ത് വളരുന്നതിലൂടെ ഇന്ത്യക്ക് ഏറെ വികസിക്കാൻ സാധിക്കും. അതു മനസിലാക്കി അധികാര കേന്ദ്രങ്ങൾ ഇന്ത്യയുടെ ബഹിരാകാശ ഗവേഷണങ്ങൾക്ക് ഏറെ പ്രാധാന്യം നൽകേണ്ടതുണ്ടെന്ന് ഡോ. സോമനാഥ് പറഞ്ഞു.
ഫൗണ്ടേഷന്‍ പ്രസിഡന്റ് ജോസഫ് ജെ. കരൂര്‍ അദ്ധ്യക്ഷനായിരുന്നു. മലയാള മനോരമ സീനിയര്‍ അസിസ്റ്റന്റ് എഡിറ്റര്‍ വി.കെ. രവിവര്‍മ്മ തമ്പുരാന്‍ ആമുഖപ്രഭാഷണം നടത്തി. ഫൗണ്ടേഷൻ രക്ഷാധികാരി ജോസ് പീറ്റർ ഐ.എസ്.ആര്‍.ഒ ചെയര്‍മാന് ഉപഹാരം സമർപ്പിച്ചു. മുന്‍വിവരാവകാശ കമ്മീഷണര്‍ കെ.വി. സുധാകരന്‍, ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. അനില്‍ ഫിലിപ്പ് സി.എം.ഐ, എന്നിവർ സംസാരിച്ചു. ഫാ. അനിൽ ഫിലിപ്പിന് ഫൗണ്ടേഷൻ ട്രഷറർ ബാബു പീറ്റർ ഉപഹാരം നൽകി. ഫൗണ്ടേഷൻ സെക്രട്ടറി കെ.ആര്‍. ജ്യോതിഷ് സ്വാഗതവും ജോ. സെക്രട്ടറി ഇ.പി. ഷാജുദ്ദീന്‍ നന്ദിയും പറഞ്ഞു.