ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് ജില്ലയില്‍ രംജിത് രാജ്വാര്‍ എന്ന പെന്തക്കോസ്ത് പാസ്റ്ററെയും മറ്റു രണ്ടു പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. മതപരിവര്‍ത്തനനിരോധനനിയമപ്രകാരം ലഭിച്ച പരാതിയെ തുടര്‍ന്ന് വീടു റെയിഡ് ചെയ്തായിരുന്നു അറസ്റ്റ്. കോടതിയില്‍ ഹാജരാക്കിയ മൂന്നു പേരെയും കോടതി ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയും ജയിലില്‍ അടക്കുകയും ചെയ്തു. ജനുവരി പതിനഞ്ചിനായിരുന്നു ഇത്. മൂന്നു പേര്‍ക്കും ജാമ്യം കിട്ടിയിട്ടില്ല.
അത്ഭുതരോഗശാന്തി വാഗ്ദാനം ചെയ്തു തന്നെയും ഭാര്യയെയും മതം മാറാന്‍ നിര്‍ബന്ധിച്ചുവെന്ന് ആരോപിച്ച് അയല്‍വാസി കൊടുത്ത പരാതിയിലായിരുന്നു അറസ്റ്റ്. തന്റെ ഹിന്ദു മതവികാരം ഇതേതുടര്‍ന്നു വ്രണപ്പെട്ടുവെന്നും പരാതിയില്‍ പറയുന്നു. പാസ്റ്ററുടെ വീട്ടിലെ റെയിഡിനിടെ ബൈബിളും മറ്റും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ നവംബര്‍ വരെ ഇത്തരത്തിലുള്ള 287 സംഭവങ്ങള്‍ ഉത്തര്‍പ്രദേശില്‍ ക്രൈസ്തവര്‍ക്കെതിരെ ഉണ്ടായിട്ടുണ്ടെന്നു യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം റിപ്പോര്‍ട്ട് ചെയ്തിരുന്നു. കര്‍ക്കശമായ വ്യവസ്ഥകളുള്ള മതപരിവര്‍ത്തനനിരോധനനിയമമാണ് ഉത്തര്‍പ്രദേശിലേത്. 2021 ലാണ് ഈ നിയമം നിലവില്‍ വന്നത്. അതിനുശേഷം 400 ക്രൈസ്തവരെ ഈ നിയമം മുന്‍നിറുത്തി ജയിലില്‍ അടച്ചിട്ടുണ്ട്. ബി ജെ പി ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ ഇതൊരു പുതിയ പ്രവണത ആയിരിക്കുകയാണെന്നും പൊലീസ്, പ്രാര്‍ത്ഥനായോഗങ്ങളില്‍ വരികയും വ്യാജപരാതികള്‍ സൃഷ്ടിക്കുകയുമാണു ചെയ്യുന്നതെന്നു സഭാനേതാക്കള്‍ പറയുന്നു. ഉത്തര്‍പ്രദേശിലെ 20 കോടി ജനങ്ങളില്‍ 0.18 ശതമാനമാണു ക്രൈസ്തവര്‍.