മസ്തിഷ്ക മരണത്തെ തുടർന്നുള്ള അവയവ ദാനങ്ങളിലൂടെ അനശ്വരനായ അനുജിത്തിന്റെ മനുഷ്യ സ്നേഹത്തിന്റെയും സമർപ്പണ ബോധത്തിന്റെയും പഴയ ഒരനുഭവം പങ്കുവച്ച് ഡോ. പെരിയപ്പുറം .
എട്ട് പേരുടെ ജീവൻ രക്ഷിക്കാൻ സഹായകമായ വിധത്തിൽ അവയവങ്ങൾ ദാനം ചെയ്ത് അനശ്വരതയിലേക്ക് കടന്നുപോയ അനുജിത്ത് 17ാം വയസിൽ നൂറു കണക്കിനാളുകളുടെ ജീവൻ രക്ഷിക്കാൻ ഇടയാക്കിയ സംഭവമാണ് എറണാകുളം ലിസി ആശുപത്രിയിലെ സുപ്രസിദ്ധ ഹൃദയ ശസ്ത്രക്രിയാ വിദഗ്ദ്ധനായ ഡോ.ജോസ് ചാക്കോ പെരിയപ്പുറം പങ്കു വയ്ക്കുന്നത്. റെയിൽ പാളത്തിൽ വിള്ളൽ കണ്ടപ്പോൾ അര കിലോമീറ്ററോളം ട്രാക്കിലൂടെ ഓടി തന്റെ ചുവന്ന ബാഗ് ഉയർത്തി വീശി ട്രെയിൻ നിറുത്തിക്കുകയായിരുന്നു 17-ാം വയസ്സിൽ അനുജിത്ത്.. അതുകൊണ്ട് നിറയെ യാത്രക്കാരുമായി വരികയായിരുന്ന ഒരു പാസഞ്ചർ ട്രെയിൻ അപകടത്തിൽ നിന്നു രക്ഷപ്പെട്ടു.
അനുജിത്തിന്റെ ഹൃദയമെടുത്ത് മറ്റൊരാളിൽ വച്ചുപിടിപ്പിച്ച ഡോ.ജോസ് ചാക്കോ പെരിയപ്പുറം അതിനു ശേഷം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം പങ്കു വച്ചത്. കൊല്ലം എഴുകോണിൽ നടന്ന ഈ സംഭവത്തെ കുറിച്ചു വന്ന പത്രവാർത്തയും ഡോക്ടറുടെ കുറിപ്പിനൊപ്പമുണ്ട്. ഈ സംഭവം നടക്കുമ്പോൾ ചന്ദനത്തോപ്പ് ഐ ടി ഐയിൽ ഒന്നാം വർഷ വിദ്യാർത്ഥിയായിരുന്നു അനുജിത്ത്.