പീഡന മതംമാറ്റം: അന്വേഷണത്തിലെ ഉദാസീനതയില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണം -സി ബി സി ഐ ലെയ്റ്റി കൗണ്‍സില്‍

കോഴിക്കോട് ക്രൈസ്തവ പെണ്‍കുട്ടിയെ പീഡിപ്പിച്ച് മതംമാറ്റാന്‍ ശ്രമിച്ച സംഭവത്തിലെ അന്വേഷണത്തിലുള്ള അവഗണനയും ഉദാസീനതയും പ്രതിഷോധാര്‍ഹമാണെന്നും ഇക്കാര്യത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അടിയന്തരമായി ഇടപെടണമെന്നും കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ ആവശ്യപ്പെട്ടു.

ആനുകാലിക വിഷയങ്ങളില്‍ നിരന്തരം ഗര്‍ജിക്കുന്ന സാംസ്കാരിക നായകന്മാരും രാഷ്ട്രീയ നേതൃത്വങ്ങളും തന്‍റെ മകളെ പീഡിപ്പിച്ച് മതപരിവര്‍ത്തനം നടത്താന്‍ ശ്രമിച്ചുവെന്ന് ഒരു പിതാവ് വേദനയോടെ പൊതുസമൂഹത്തിനു മുമ്പാകെ നടത്തിയ നീതിക്കായുള്ള വിലാപത്തിനു നേരെ കാതുകള്‍ കൊട്ടിയടച്ച് മൗനം പാലിക്കുന്നത് സാക്ഷരകേരളത്തിന് അപമാനകരമാണ്. ജനാധിപത്യ വ്യവസ്ഥിതി നിലനില്‍ക്കുന്ന രാജ്യത്ത് ഭീകരപ്രസ്ഥാനങ്ങളുടെ പിന്തുണയോടെ ക്രൈസ്തവ മതവിഭാഗത്തെ ഉന്മൂലനം ചെയ്യുവാന്‍ ആസൂത്രിതമായി നടക്കുന്ന നീക്കങ്ങള്‍ ആരും നിസ്സാരവല്‍ക്കരിക്കരുത്. പശ്ചിമേഷ്യയില്‍ ക്രൈസ്തവരെ കൊന്നൊടുക്കിയ ഭീകരപ്രവര്‍ത്തനങ്ങളുടെ മറ്റൊരു രൂപമാണ് കേരളത്തില്‍ ക്രൈസ്തവ വിശ്വാസികള്‍ക്കും സ്ഥാപനങ്ങള്‍ക്കും സഭാ സംവിധാനങ്ങള്‍ക്കും നേരെ ലക്ഷ്യമിടുന്നതെന്ന് തിരിച്ചറിയണം.

ഇന്ത്യയില്‍ ക്രൈസ്തവ പെണ്‍കുട്ടികളെ പീഡിപ്പിച്ച് മതം മാറ്റുകയും വിദേശരാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കുകയും ചെയ്യുന്നുവെന്ന് കേന്ദ്ര ന്യൂനപക്ഷ കമ്മീഷന്‍തന്നെ വ്യക്തമാക്കിയിരിക്കുമ്പോള്‍ ഇതിന്‍റെയടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാര്‍ അന്വേഷണം നടത്തണം. കേരളത്തിലെ ഇടതുവലതു മുന്നണികള്‍ വോട്ടുരാഷ്ട്രീയത്തിന്‍റെ പേരില്‍ ചിലരെ പ്രീണിപ്പിച്ച് ക്രൈസ്തവ പീഡനങ്ങളെ നിസ്സാരവല്‍ക്കരിച്ച് എഴുതിത്തള്ളുന്നത് ക്രൈസ്തവ നേതൃത്വങ്ങളും മനസ്സിലാക്കി തെരഞ്ഞെടുപ്പുവേളകളില്‍ അന്ധമായ രാഷ്ട്രീയ അടിമത്തം അവസാനിപ്പിച്ച് നിലപാടുകളെടുക്കണം.

ജനിച്ചുവീണ മണ്ണില്‍ ഭീതിയില്ലാതെ ജീവിക്കാന്‍ പറ്റുന്ന സാഹചര്യമൊരുക്കി പൗരന്മാരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം നിര്‍വഹിക്കുന്നതില്‍ ജനാധിപത്യസര്‍ക്കാരുകള്‍ പരാജയപ്പെടുമ്പോഴാണ് തീവ്രവാദഭീകരപ്രസ്ഥാനങ്ങള്‍ ഈ മണ്ണില്‍ തഴച്ചുവളരുന്നത്. ഇത്തരം ഭീകരപ്രസ്ഥാനങ്ങളുടെ റിക്രൂട്ടിംഗ് കേന്ദ്രങ്ങളായി അധികാരകേന്ദ്രങ്ങളുടെ ഒത്താശയോടെ കേരളം മാറുന്നത് അംഗീകരിക്കാനാവില്ലെന്ന് ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു. പീഡന മതം മാറ്റത്തിന് ഇരയായ പെണ്‍കുട്ടിക്കും കുടുംബത്തിനും നീതി ഉറപ്പാക്കി അന്വേഷണങ്ങള്‍ ത്വരിതപ്പെടുത്തുവാന്‍ ബന്ധപ്പെട്ടവര്‍ ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org