ക്രൈസ്തവരും മുസ്ലീങ്ങളും ഈ ജീവിതത്തിലും വരാനിരിക്കുന്ന ജീവിതത്തിലും പ്രത്യാശയുടെ സാക്ഷികളാകാന്‍ വിളിക്കപ്പെട്ടിരിക്കുന്നവരാണെന്നു വത്തിക്കാന്‍ മതാന്തര സംഭാഷണകാര്യാലയം മുസ്ലീങ്ങള്‍ക്കു നല്‍കിയ റമദാന്‍ സന്ദേശത്തില്‍ പ്രസ്താവിച്ചു. പ്രത്യാശ പുനഃസ്ഥാപിക്കുന്നവരും പടുത്തുയര്‍ത്തുന്നവരുമാകണം നമ്മള്‍. വിശേഷിച്ചും ബുദ്ധിമുട്ടുകളും നിരാശയും നേരിടുന്നവര്‍ക്കിടയില്‍. സഹനത്തിന്റെയും ഉത്കണ്ഠയുടെയും ദുഃഖത്തിന്റെയും മാസങ്ങളാണല്ലോ കടന്നുപോയത്. ഇത്തരം സാഹചര്യങ്ങളില്‍ നാം തേടുന്നത് ദൈവികസഹായമാണ്. ദൈവത്തിന്റെ കാരുണ്യവും ക്ഷമയും പരിപാലനയും മറ്റ് ആദ്ധ്യാത്മിക, ഭൗതിക ദാനങ്ങളും പല മടങ്ങായി നമുക്കാവശ്യമുള്ള സമയമാണിത്. ഏറ്റവും ആവശ്യമുള്ളതാകട്ടെ പ്രത്യാശയാണ് – കാര്‍ഡിനല്‍ മിഗുവേല്‍ ഏഞ്ചല്‍ ഗ്വിക്‌സോട്ട് ഒപ്പു വച്ച പ്രസ്താവന വിശദീകരിക്കുന്നു.
നമ്മുടെ എല്ലാ സഹനങ്ങള്‍ക്കും പരീക്ഷണങ്ങള്‍ക്കും മൂല്യവും ലക്ഷ്യവുമുണ്ടെന്ന വിശ്വാസത്തില്‍ നിന്നാണ് പ്രത്യാശ ഉണ്ടാകുന്നത് – പ്രസ്താവന തുടരുന്നു. മാനവസാഹോദര്യത്തിനു പ്രത്യാശയുടെ ഉറവിടമാകാന്‍ കഴിയും. പ്രകൃതിദുരന്തങ്ങളുടെയും സംഘര്‍ഷങ്ങളുടെയും കാലത്ത് വിഭിന്ന മതവിശ്വാസികള്‍ പരസ്പരം ഐക്യം പ്രകടിപ്പിക്കുകയാണെങ്കില്‍ പ്രത്യാശ വര്‍ദ്ധിക്കും. എല്ലാ മനുഷ്യരുടെയും ഹൃദയത്തിലുള്ള നന്മയിലുള്ള വിശ്വാസമാണ് പ്രത്യാശ നമുക്കു സമ്മാനിക്കുന്നത് – പ്രസ്താവന വിശദീകരിക്കുന്നു.