24x7 പുരോഹിതന്‍

വിയാനി വിശുദ്ധന്റെ തിരുനാളില്‍ (ആഗസ്റ്റ് 4) വികാരിയച്ചന്മാരുടെ ജീവിതവഴികളിലൂടെ ഒരു ഓട്ടപ്രദക്ഷിണം.
24x7 പുരോഹിതന്‍
Published on
  • ഫാ. ജിബു കരപ്പനശ്ശേരിമലയില്‍

നന്മകള്‍ കാണാന്‍ മടി കാണിക്കുന്ന എന്നാല്‍ ചെറിയ തെറ്റുകള്‍ പോലും പൊതു സമൂഹത്തില്‍ വാര്‍ത്തകള്‍ ആക്കുന്ന ഒരു കാലഘട്ടത്തിലാണ് ഇന്നിന്റെ പൗരോഹിത്യം ജീവിക്കുന്നത്. നന്മ ചെയ്തിട്ടും തിരിച്ചറിയാതെ പോയ നിമിഷങ്ങള്‍ ഒത്തിരി ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്. പലപ്പോഴും ഇടവക ജനത്തിന്റെ നന്മയ്ക്കായി ചെയ്ത കാര്യങ്ങള്‍ അവര്‍ മനസ്സിലാക്കാതെ പോയപ്പോള്‍ സങ്കടം തോന്നിയിട്ടുമുണ്ട്. എങ്കിലും ശുശ്രൂഷകള്‍ അവസാനിപ്പിക്കാന്‍ മനസ്സ് വരാറില്ല. ഇന്ന് നമ്മെക്കുറിച്ച് നന്മ പറയുന്നവര്‍ തന്നെ നാളെ നമുക്കെതിരെ തിരിഞ്ഞേക്കാം. വിളിച്ചവന്‍ വിശ്വസ്തനാണെന്ന ബോധ്യം ജീവിതത്തിലുള്ളതു കൊണ്ടു തന്നെ ഈശോ തന്റെ പരസ്യജീവിതത്തില്‍ പിന്തുടര്‍ന്ന മനോഭാവങ്ങള്‍, ആദര്‍ശങ്ങള്‍ പിന്തുടര്‍ന്ന് നന്മ ചെയ്തുകൊണ്ട് മുന്നോട്ടുപോകാന്‍ എപ്പോഴും ശ്രമിക്കാറുണ്ട്.

24 മണിക്കൂറും പ്രവര്‍ത്തനസജ്ജമാകേണ്ട ജീവിതമാണ് പൗരോഹിത്യം എന്ന് ഞാന്‍ കരുതുന്നു. മലങ്കര സഭയിലെ വൈദികന്‍ എന്ന നിലയില്‍ ഇപ്പോള്‍ തന്നെ രണ്ട് ഇടവകകളിലെ വികാരി എന്ന നിലയിലെ ജോലിയും ഒപ്പം മറ്റു അജപാലന ദൗത്യങ്ങളും ഭക്തസംഘടനകളുടെ ചുമതലകളും നിര്‍വഹിക്കേണ്ടി വരുമ്പോള്‍ പലപ്പോഴും സമയക്രമീകരണം വച്ചുള്ള ഒരു പ്രാര്‍ത്ഥനാജീവിതത്തിന് സാധിക്കാറില്ല. എങ്കിലും പ്രാര്‍ത്ഥനയാണ് പൗരോഹിത്യത്തിന്റെ ശക്തികേന്ദ്രം എന്ന തിരിച്ചറിവ് ജീവിതത്തിലെപ്പോഴും ഉണ്ട്. തിരക്കുകള്‍ക്കിടയിലും പ്രാര്‍ത്ഥിക്കുവാന്‍ സമയം കണ്ടെത്താന്‍ ശ്രദ്ധിക്കാറുണ്ട്. സെമിനാരിയില്‍ പഠിക്കുന്ന കാലഘട്ടത്തെപ്പോലെ നിയതമായ ഒരു സമയക്രമം വച്ച് പ്രാര്‍ത്ഥിക്കുവാന്‍ സാധിക്കാറില്ല. എങ്കിലും പ്രാര്‍ത്ഥന മുടങ്ങാതെയും ബലിപീഠത്തോടു ചേര്‍ന്നുനിന്ന് ശക്തി സ്വീകരിച്ചും മുന്നോട്ടു പോകാന്‍ ശ്രദ്ധിക്കുന്നു.

അച്ചന്‍ ഒരു കൂട്ടര്‍ക്ക് മാത്രമായി ഒതുങ്ങി പോകുന്നത് ഒരു ഇടവക വൈദികന്റെ പരാജയം തന്നെയാണ്.

പൗരോഹിത്യം സ്വീകരിച്ചിട്ട് എട്ടുവര്‍ഷം പൂര്‍ത്തിയാകുന്നു. എല്ലാവര്‍ക്കും ഒരുപോലെ സംലഭ്യനായിരിക്കുക എന്ന ലക്ഷ്യം മുന്നില്‍ വച്ചു കൊണ്ടാണ് പൗരോഹിത്യ യാത്ര നയിക്കുന്നത്. അച്ചന്‍ ഒരു കൂട്ടര്‍ക്ക് മാത്രമായി ഒതുങ്ങിപോകുന്നത് ഒരു ഇടവക വൈദികന്റെ പരാജയം തന്നെയാണ്. കുഞ്ഞുങ്ങളുടെ വിശ്വാസ പരിശീലനമാണ് ശ്രദ്ധ കൊടുക്കുന്ന അടുത്ത കാര്യം. രോഗികള്‍ക്കും പ്രായാധിക്യമുള്ളവര്‍ക്കും സവിശേഷശ്രദ്ധ കൊടുക്കാനും ഞാന്‍ ശ്രമിക്കുന്നു. പ്രാര്‍ത്ഥിച്ചു ഒരുങ്ങി ചെയ്യുന്ന കാര്യങ്ങള്‍ വലിയ അനുഗ്രഹമായി മാറിയ ഒത്തിരി അനുഭവങ്ങള്‍ ജീവിതത്തില്‍ ഉണ്ട്. ഇടവകയിലെ ചെറുതും വലുതുമായ പ്രശ്‌നങ്ങള്‍ ആകുലതകളിലേക്ക് നയിക്കുമ്പോള്‍ ഈശോയുടെ മുമ്പില്‍ മുട്ടുകള്‍ മടക്കി പ്രാര്‍ത്ഥിക്കുമ്പോള്‍ ധീരതയോടെ എല്ലാം നേരിടാനുള്ള ശക്തിയും കൃപയും ദൈവം നല്‍കാറുണ്ട്.

  • (വികാരി, സെന്റ് ജോസഫ് മലങ്കര സുറിയാനി കത്തോലിക്ക പള്ളി, പ്ലാങ്കമണ്‍, റാന്നി. തിരുവല്ല അതിരൂപത)

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org