മണ്ണിലെ മാലാഖമാര്‍

മണ്ണിലെ മാലാഖമാര്‍

കോവിഡിന്റെ രണ്ടാം തീവ്രവ്യാപന പശ്ചാത്തലത്തിലാണ് ഇത്തവണ മെയ് 12-ന്റെ ആഗോള നഴ്‌സസ് ദിനാചരണം

ഫാ. തോമസ് പാട്ടത്തില്‍ച്ചിറ സി.എം.എഫ്.

വിണ്ണില്‍നിന്ന് മാലാഖമാര്‍ മണ്ണില്‍ വന്നതിന്റെ വൃത്താന്തങ്ങള്‍ വിശുദ്ധഗ്രന്ഥങ്ങളിലുണ്ട്. വിടുതലിന്റെയും വീണ്ടെടുപ്പിന്റെയും സുവാര്‍ത്തയുമായിട്ടായിരുന്നു അവരുടെ സമാഗമം. സര്‍വ്വസ്രഷ്ടാവും, പരിപാലകനും, സൗഖ്യദായകനുമായ ദൈവത്തിന്റെ കരുതലിന്റെ കരസ്പര്‍ശമാണ് അവര്‍ മനുഷ്യര്‍ക്കു സമ്മാനിച്ചത്. അവരുടെ സാമീപ്യത്തില്‍ മനുഷ്യകുലത്തിന്റെ നിരാശ നീങ്ങി. മണ്ണിന്റെ മിഴിനീരുണങ്ങി. ശുഭ്രവസ്ത്രധാരികളായ അവരുടെ സാന്നിധ്യം ശോകമൂകമായ അന്തരീക്ഷത്തിനു ശുഭസൂചകമായിരുന്നു. അവരുടെ സാമീപ്യം സുഖദായകവും, ആ വാനാരൂപികളുടെ വാക്കുകള്‍ വൈദ്യവും, കര്‍മ്മങ്ങള്‍ കരുതലുള്ളവയുമായിരുന്നു.

വേദപുസ്തകങ്ങളിലെ മാലാഖമാര്‍ മണ്ണുവിട്ടു വിണ്ണിലേക്കു മടങ്ങിയപ്പോള്‍ മണ്ണ് അനാഥമാകാതിരിക്കാന്‍, പാരില്‍ കരുതലിനും കാരുണ്യത്തിനും പഞ്ഞമുണ്ടാകാതിരിക്കാന്‍, മണ്ണില്‍നിന്നു തന്നെ മാലാഖമാരെ മെനഞ്ഞെടുക്കാന്‍ വിണ്ണ് മനസ്സായി. ലോകമെമ്പാടുമുള്ള അസംഖ്യം ആരോഗ്യ കേന്ദ്രങ്ങളിലായി അശ്രാന്തസേവനം ചെയ്തുകൊണ്ട് വിണ്‍ദൂതരെപ്പോലെ വെണ്‍വസ്ത്രമണിഞ്ഞു പറന്നുനടക്കുന്ന ആതുരശുശ്രൂഷകരാണവര്‍. നമ്മില്‍ നല്ലൊരു ഭാഗവും നേരം നോക്കി മുടങ്ങാതെ ആഹാരം കഴിക്കുമ്പോള്‍ ഊണും ഉറക്കവും പോലുമില്ലാതെ ജോലി ചെയ്യുന്നവര്‍. പകര്‍ച്ചവ്യാധികളെ പേടിച്ച് മനുഷ്യര്‍ മുറികള്‍ പൂട്ടി സുരക്ഷിതരായി കഴിയുമ്പോള്‍ പ്രാണന്‍പോലും പണയംവച്ചു കൊണ്ട് രോഗികളെ പരിചരിക്കുന്നവര്‍. മറ്റാര്‍ക്കുമെന്നപോലെ ആശങ്കകളും, സ്വപ്നങ്ങളും സ്വകാര്യതകളും, ഉറ്റവരും പെറ്റവരും, കുടുംബങ്ങളും കൂട്ടരുമൊക്കെ തങ്ങള്‍ക്കുമുണ്ടെങ്കിലും, അവയെ ഒക്കെ മറക്കാതെ മറന്നുകൊണ്ട് മറ്റുള്ളവരുടെ ആയുസ്സിനെ ആവുന്നത്ര നീട്ടിക്കൊണ്ടുപോകാന്‍ അക്ഷീണം, അഹോരാത്രം അധ്വാനിക്കുന്നവര്‍.

ആതുരസേവനം ഒരു ഉപജീവനമാര്‍ഗ്ഗം എന്നതിലുപരി ഉന്നതമായ ഒരു അര്‍പ്പണമാണ്. സോദര സ്‌നേഹത്തിന്റെയും സമര്‍പ്പിത സേവനത്തിന്റെയും അള്‍ത്താരകളില്‍ അനുദിനം അര്‍ച്ചനാപുഷ്പങ്ങളായി മാറുന്ന അനേകലക്ഷം ആതുരശുശ്രൂകര്‍ ആഗോള തലത്തിലുണ്ട്. അപരിചിതരും അല്ലാത്തവരുമായി അടുത്തും അകലെയുമുള്ള അവരെയെല്ലാം, ജാതി, മത, വര്‍ണ്ണവിശ്വാസങ്ങളെ മറി കടന്നുപോകുന്ന അവരുടെ സേവനങ്ങളോടുകൂടെ ഈ കാലഘട്ടത്തില്‍ ലോകം നന്ദിയോടെ അനുസ്മരിക്കേണ്ടതുണ്ട്. ഔഷധങ്ങളാണ് സൗഖ്യം നല്കുന്നതെങ്കിലും അവയുടെയൊക്കെ ശാസ്ത്രീയ ശക്തികള്‍ക്കപ്പുറത്തേക്കു നീണ്ടുപോകുന്ന സൗഖ്യത്തിന്റെ ചില കരസ്പര്‍ശനങ്ങളുണ്ട്. അവ ആതുരശുശ്രൂഷകരുടേതാണ്. അനര്‍ത്ഥങ്ങളും അപായങ്ങളും, മുള്ളുകളും മുറിവുകളുമൊക്കെയുള്ള നമ്മുടെ ജീവിതവഴികളില്‍ തൈലക്കൂട്ടുകളുമായി തമ്പുരാന്‍ നിയമിച്ചയക്കുന്ന നല്ല സമരിയാക്കാരണവര്‍. തങ്ങളുടെ ആരുമല്ലാത്തവരെ അപ്പച്ചാ, അമ്മച്ചീ, ചേട്ടാ, ചേച്ചീ, മോനേ, മോളേ എന്നൊക്കെ വാത്സല്യത്തോടെ മാത്രം വിളിക്കാന്‍ പരിശീലിച്ചിട്ടുള്ളവര്‍. അഗതികളുടെയും അനാഥരുടെയും അടുത്തിരുന്നുകൊണ്ട് അവര്‍ക്ക് ആഹാരവും മരുന്നും ആവശ്യാനുസരണം കൊടുക്കുന്നവര്‍. കൂട്ടിനിരിക്കേണ്ടവര്‍ മയങ്ങുമ്പോഴും, സമയം തെറ്റാതെ രോഗീശയ്യകള്‍ക്കരികില്‍ അവരുണ്ടാകും. തങ്ങളുടെ പരിചരണത്തിലുള്ളവരുടെ ചെറിയൊരു ഞരക്കത്തിനും മൂളലിനുംവരെ കാതുകൂര്‍പ്പിക്കുന്നവര്‍. തങ്ങള്‍ പരിരക്ഷിക്കുന്നവര്‍ക്കുവേണ്ടി സ്വന്തം ജീവന്‍ തുലാ ഭാരം നല്കുന്നവര്‍. മനുഷ്യവംശത്തിന്റെ ചങ്കിടിപ്പിന്റെ കാവല്ക്കാരാണവര്‍. അവരുടെ വിരല്‍ത്തുമ്പുകളിലൂടെയാണ് ദൈവം പ്രപഞ്ചത്തിലെ പ്രാണന്റെ തുടിപ്പുകളെ നിലനിര്‍ത്തുന്നത്. അവരുടെ തലോടലുകളിലൂടെയാണ് സാന്ത്വനത്തിന്റെ തൂവല്‍സ്പര്‍ശം നരകുലം അനുഭവിക്കുന്നത്.

എത്രയോ ജന്മങ്ങള്‍ അവരുടെ കരതലങ്ങളിലൂടെ പിറന്നു വീഴുന്നു. എത്രയോ പേര്‍ അവരുടെ മടിത്തട്ടുകളില്‍ കിടന്ന് മിഴിയടയ്ക്കുന്നു. സ്വന്തം കുടുംബപ്രാരാബ്ധങ്ങളും, പ്രശ്‌നങ്ങളും, മനോദുഃഖങ്ങളും, മാറാനൊമ്പരങ്ങളും ജീവിതപ്രതിസന്ധികളുമൊക്കെ മൂലം നെഞ്ചെരിയുമ്പോഴും അവയെ കേവലമൊരു മുഴം മുഖാ വരണംകൊണ്ടു മറച്ചുവച്ചു മൊഞ്ചോടെ പുഞ്ചിരിക്കുന്ന അവരുടെ മിഴികളില്‍നിന്നാണ് മൃതപ്രായരായവര്‍പോലും പ്രത്യാശയുടെ പാഠങ്ങള്‍ പഠിക്കുന്നത്. തങ്ങളുടെ പരിചരണത്തില്‍ കഴിഞ്ഞു അ സുഖം ഭേദമായി തിരിച്ചുപോകുന്നവരെയും, അത്യാസന്നനിലയില്‍ മരണപ്പെടുന്നവരെയുമൊക്കെ കാണുമ്പോള്‍ അവരുടെ കണ്ണുകള്‍ നനയാറുണ്ട്. അതൊന്നും ആരും കണ്ടെന്നുവരില്ല. കാരണം, ആരെയും കാണിക്കാന്‍ വേണ്ടിയുള്ളതല്ല അതൊന്നും. പരിചരിക്കാനും സ്വന്തം പ്രാണന്‍ മറ്റുള്ളവരുടെ മോചനദ്രവ്യമാക്കി മാറ്റാനും മന്നില്‍ വന്ന മനുഷ്യപുത്രന്‍ തന്റെ മരണശേഷം കല്ലറ വിട്ടപ്പോള്‍ കൂടെക്കൊണ്ടുപോകാതെ മനഃപൂര്‍വ്വം മടക്കി വച്ചിട്ടു പോയ കരുതലിന്റെ ആ വെള്ളക്കച്ചയാവാം മണ്ണിലെ ഈ മാലാഖമാര്‍ അണിഞ്ഞിരിക്കുന്നത്. ശ്വേത വര്‍ണ്ണം പോലെ തന്നെ ശുദ്ധിയുള്ളതാണ്ശുഭ്രവസ്ത്രധാരികളായ അവരുടെ സേവനവും. അവരുടെ ഔദ്യോഗികവസ്ത്രത്തിലെ ഒന്നിലധികമുള്ള കീശകളില്‍ കാശല്ല, ആതുരര്‍ക്ക് ആശ്വാസം കൊടുക്കാനുള്ള മരുന്നും ലേപനങ്ങളുമാണുള്ളത്. ശയ്യാവലംബരെ ശു ശ്രൂഷിക്കുമ്പോള്‍ കിട്ടാന്‍ പോകുന്ന ശമ്പളമല്ല അവരുടെ ചിന്ത. മറിച്ച്, രോഗികളുടെ സൗഖ്യവും സന്തോഷവുമാണ്. സ്വന്തബന്ധങ്ങള്‍ പോലും തൊടാന്‍ അറയ്ക്കുന്ന വ്രണങ്ങളും, തുടയ്ക്കാന്‍ മടിക്കുന്ന മുറിവുകളുമൊക്കെ ശ്രദ്ധയോടെ കഴുകി ശുദ്ധമാക്കുന്ന അവരുടെ കൈകളുടേതിനേക്കാള്‍ മനുഷ്യത്വത്തിന്റെ മണമുള്ള മറ്റെന്താണ് ഭൂമിയിലുള്ളത്?

ആതുരസേവനം ഒരു ഉപജീവനമാര്‍ഗ്ഗം എന്നതിലുപരി ഉന്നതമായ ഒരു അര്‍പ്പണമാണ്. മന്നില്‍ വന്ന മനുഷ്യ പുത്രന്‍ തന്റെ മരണശേഷം കല്ലറ വിട്ട പ്പോള്‍ കൂടെക്കൊണ്ടുപോകാതെ മനഃപൂര്‍വ്വം മടക്കി വച്ചിട്ടു പോയ കരുതലിന്റെ ആ വെള്ളക്കച്ചയാവാം മണ്ണിലെ ഈ മാലാഖമാര്‍ അണിഞ്ഞിരിക്കുന്നത്.

ആതുരശുശ്രൂഷ ഒരു തൊഴിലല്ല, നിയോഗമാണ്. വെറുമൊരു വരുമാനമല്ല, വരദാനമാണ്. ഉദ്യോഗമല്ല, സഹജീവികളുടെ ആരോഗ്യത്തെയും ജീവനെയും നിലനിര്‍ത്താനുള്ള ഉദാത്തമായ ഉദ്യമമാണ്. ആര്‍ദ്രതയുള്ള ഹൃദയവും, കരുതുന്ന കരങ്ങളുമുള്ളവരെ മാത്രം ദൈവം തെരഞ്ഞുപിടിച്ച് ഏല്പിക്കുന്ന മഹത്തായ ദൗത്യമാണത്. കടമകള്‍ക്കും കടപ്പാടുകള്‍ക്കും, ബന്ധങ്ങള്‍ക്കും സ്വന്തങ്ങള്‍ക്കുമൊക്കെ മൂല്യച്യൂതി സംഭവിച്ചുകൊണ്ടിരിക്കുന്ന ഇന്നത്തെ സമൂഹത്തില്‍ ഉള്ളിന്റെയുള്ളില്‍ മനുഷ്യപ്പറ്റെന്ന പവിഴപ്പുറ്റുള്ളവര്‍ക്കു മാത്രമായി മാറ്റിവച്ചിരിക്കുന്ന നിരുപമമായ നിയോഗമാണത്. ഉടുവസ്ത്രത്തിന്റേതു പോലെ തന്നെ ഉണ്മയും വെണ്മയുമുള്ള കര്‍മ്മമാണവരുടേത്. അറിവു പകര്‍ന്നുകൊടുക്കുന്ന അധ്യാപനംപോലെ അതിശ്രേഷ്ഠമാണ് ആശ്വാസം പകര്‍ന്നുകൊടുക്കുന്ന ആതുരസേവനവും. അധ്യാപകരെപ്പോലെ ആതുരശൂശ്രൂഷകരും ആദരിക്കപ്പെടണം. മറ്റു ലാഭേച്ഛകളോടെ ആതുരശുശ്രൂഷയെ കാണുന്നവര്‍ കുലീനമായ ആ സേവനത്തിന്റെ ആത്മാവിനെയും അന്തഃസത്തയെയും കൃത്യമായി മനസ്സിലാക്കാത്തവര്‍ മാത്രമാണ്. ആതുരാലയങ്ങള്‍ ഒരര്‍ത്ഥത്തില്‍ ആരാധനാലയങ്ങള്‍ക്കു തുല്യം. ജിവദാതാവായ ദൈവത്തിന്റെ അദൃശ്യസാന്നിധ്യമാണ് ആരാധനാലയങ്ങളിലുള്ളതെങ്കില്‍, ജീവപാലകനായ അതേ ദൈവത്തിന്റെ ദൃശ്യസാമീപ്യമാണ് ആതുരാലയങ്ങളില്‍ ശുശ്രൂഷകരിലൂടെയുള്ളത്. അവരുടെ പാണീപാദങ്ങള്‍ തളരാതെയും മനം മടുക്കാതെയുമിരിക്കേണ്ടത് ആവശ്യമാണ്. മനുഷ്യന്റെ ജനിമൃതികളില്‍ താങ്ങായി നില്ക്കുന്ന അവരുടെ കൈവെള്ളകളെയാണ് കാലം കുനിഞ്ഞുചുംബിക്കേണ്ടത്. അവരെയൊക്കെ ഏതെങ്കിലും വിധത്തില്‍ ജീവിതത്തിന്റെ ഭാഗമാക്കിയിട്ടുള്ളവര്‍ ഭൂമിയിലെ ഭാഗ്യപ്പെട്ടവര്‍.

കോവിഡ്-19 പരക്കെ പരത്തുന്ന കൊടുംഭീകരാന്തരീക്ഷത്തെ ഒരു പരിധിവരെയെങ്കിലും തരണം ചെയ്യാന്‍ ഇന്ന് മനുഷ്യനു കഴിയുന്നുണ്ടെങ്കില്‍ അതിനു പ്രധാന കാരണക്കാര്‍ രോഗപ്രതിരോധ, പരിചരണമേഖലകളില്‍ രാപകല്‍ ഭേദമെന്യേ പ്രയത്‌നിക്കുന്നവര്‍ തന്നെയാണ്. അവരില്ലെങ്കില്‍ ഊഴീ തലം ഉരുണ്ട ഒരു ശവപ്പറമ്പു മാത്രമായി മാറും. സേവനമധ്യേ സ്വ ജീവന്‍ പൊലിഞ്ഞുപോയവരുടെ ആത്മാക്കള്‍ക്കു നിത്യശാന്തി നേരാം. മേയ് 12 ണീൃഹറ ചൗൃലെ െഉമ്യ ആയി ആചരിക്കുന്ന അവസരത്തില്‍ ആരോഗ്യപരിപാലനരംഗങ്ങളില്‍ നിശബ്ദസേവനം ചെയ്തു വരുന്ന അനേകായിരങ്ങളുടെ ആയുരാരോഗ്യങ്ങള്‍ക്കുവേണ്ടി ഉരുവിടാന്‍ ഒരുപിടി പ്രാര്‍ത്ഥനകള്‍ കരുതിവയ്ക്കാം. പാരില്‍ കരുതലിന്റെ കരവിരല്‍പ്പാടുകള്‍ കൂടുതല്‍ ആഴത്തില്‍ പതിയുന്നയിടം ആതുരാലയമാണ്. അവിടെയൊക്കെ ചിറകുകളില്ലാതെ പാറി പ്പറക്കുന്ന മണ്ണിന്റെ മണമുള്ള മാലാഖക്കൂട്ടങ്ങളെ വിണ്ണിലെ വെണ്‍ ദൂതവൃന്ദം കണ്ടുകൊതിക്കട്ടെ. അവര്‍ക്കേവര്‍ക്കും സൃഷ്ടപ്രപഞ്ച നാളങ്ങളില്‍ നിറഞ്ഞുനില്ക്കുന്ന പ്രാണന്റെ സഹസ്രപ്രണാമം!

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org