ഫാ. ഡോ. മാര്‍ട്ടിന്‍ എന്‍. ആന്റണി O. de M
മലയാളമണ്ണിലെ ആത്മീയഭൗതിക പരിസരത്തിലെ മാറ്റങ്ങളുടെ പശ്ചാത്തലത്തില്‍, വിതയ്ക്കപ്പെട്ട വചനത്തിന്റെ തളിരിടലിനെ കണ്ടെത്തുക എന്നതാണ് ഈ ലേഖനത്തിന്റെ ലക്ഷ്യം. ഇതൊരു വിശാലമായ വിഷയമാണ്. ലക്ഷ്യത്തിലേക്ക് എത്തുമോ എന്ന കാര്യം സംശയവുമാണ്. എന്നിരുന്നാലും ചരിത്രപരവും സാംസ്‌കാരികപരവുമായ ഒരു ദിശാബോധം കേരളത്തിലെ കത്തോലിക്ക സഭയ്ക്ക് അവകാശപ്പെടാന്‍ ഉള്ളതുകൊണ്ട്, വചനത്തിലൂടെ തളിര്‍ത്ത വിശ്വാസം ഒരു ചെടിയായി വളര്‍ന്നു നില്‍ക്കുകയാണ് എന്നു നിസ്സംശയം പറയാം. എങ്കിലും തിരിച്ചറിയേണ്ട ഒരു കാര്യമുണ്ട്:
ക്രൈസ്തവികത അധികാരത്തിന്റെയോ രാഷ്ട്രീയ നേതൃത്വത്തിന്റെയോ ഒരു സംഗതിയല്ല എന്നതാണ്. ചരിത്രത്തില്‍ അത് അങ്ങനെയൊക്കെ ആയിരുന്നു എന്നതു സത്യമാണ്. അത് കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടെ സമയം മുതലുള്ളതാണ് എന്നൊക്കെ വാദിക്കുന്നവര്‍ നമ്മുടെയിടയിലുണ്ട്. അധികാര രാഷ്ട്രീയത്തെ ഒരു പൈതൃകമാക്കാനാണ് അങ്ങനെയുള്ളവര്‍ ശ്രമിക്കുന്നത്. കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയില്‍ നിന്നല്ല സഭയുടെ ഉള്ളില്‍ രാഷ്ട്രീയം കടന്നുവന്നത്, കാര്‍ലോമെന്‍ ചക്രവര്‍ത്തിയുടെ കാലം മുതലാണ്. അത് ഒമ്പതാം നൂറ്റാണ്ടാണ്. മതവും രാഷ്ട്രീയവും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ കാലയളവായിരുന്നു അത്. മലയാളമണ്ണില്‍ ഇങ്ങനെയുള്ള ഒരു കൂട്ടുകെട്ടിന്റെ ചരിത്രം തേടി അധികം ദൂരം പോകേണ്ടി വരില്ല. കോളനിവല്‍ക്കരണത്തിന്റെയും പദ്രോവാദോയുടെയും ചരിത്രം മാത്രം അന്വേഷിച്ചാല്‍ മതി. എന്നിരുന്നാലും ഈ ഒരു കൂട്ടുകെട്ട് മലയാളമണ്ണിനു നല്‍കിയ സംഭാവനകളെ അവഗണിക്കാനും സാധിക്കില്ല. അവ തത്വചിന്ത, നിയമം, കല, സാഹിത്യം, സംഗീതം, രാഷ്ട്രീയം, ശാസ്ത്രം, സാങ്കേതികത എന്നിവയില്‍ അസാധാരണമായ ഒരു സാഹസികത എന്നപോലെ നിറഞ്ഞുനില്‍ക്കുന്നുമുണ്ട്. അവയുടെ നിഴലിലും വെളിച്ചത്തിലുമാണ് ക്രൈസ്തവികത കൈരളിയില്‍ തനതായ പൈതൃകം അവശേഷിപ്പിച്ചിരിക്കുന്നത്. എങ്കിലും സര്‍ഗാത്മകമായ ഭാവിയിലേക്ക് വാതില്‍ തുറക്കാന്‍ സാധിക്കുന്ന തരത്തിലുള്ള ഒരു ആത്മീയ മൂലധനം നമുക്കുണ്ടോ എന്ന കാര്യം സംശയമാണ്. ഇങ്ങനെ സംശയിക്കാന്‍ കാരണമുണ്ട്. എന്തെന്നാല്‍ തനിമ നിലനിര്‍ത്തുന്നതിന്റെ പേരില്‍ ബന്ധങ്ങളുടെ ശിഥിലീകരണവും ഹിംസയോടുള്ള ഉന്മത്തമായ അഭിവാജ്ഞയും സഭാമക്കളില്‍ മുന്‍പുള്ളതിനേക്കാള്‍ കൂടുതലായി കണ്ടുവരുന്നുണ്ട്. ഇവിടെയാണ് ഏറ്റവും പ്രധാനപ്പെട്ട ചില ചോദ്യങ്ങള്‍ക്ക് നമ്മള്‍ ഉത്തരം നല്‍കേണ്ടത്: എവിടെയാണ് വ്യക്തികളുടെ അന്തസ്സ്? അവരുടെ സ്വാതന്ത്ര്യം? അവര്‍ക്ക് നല്‍കേണ്ട ബഹുമാനം?
ആരും പ്രതീക്ഷിക്കാത്തിടത്ത് വിശ്വാസം തേടിയവനാണ് യേശു. അതുതന്നെയാണ് നമ്മളും ചെയ്യേണ്ടത്? നമ്മള്‍ ഇതിനകം കണ്ടെത്തിയ വിശ്വാസവും പൈതൃകവും ഭാഷയും പാരമ്പര്യവും വീണ്ടും കണ്ടെത്തുക എന്നതാണത് ദൗത്യം.
കേരളത്തിലെ കത്തോലിക്ക സഭയെക്കുറിച്ച് സാമുദായികപരമായി ചിന്തിക്കുമ്പോള്‍ ഓരോ വ്യക്തികളുടെയും അന്തസ്സിന്റെ മൂല്യവല്‍ക്കരണം അധഃപതനത്തിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. ദരിദ്രര്‍ വളരുന്നു, അംഗങ്ങള്‍ കുറയുന്നു, ആഗ്രഹങ്ങള്‍ ഇല്ലാതാകുന്നു. നമുക്കറിയാം, രാഷ്ട്രീയം സാമ്പത്തിക ശാസ്ത്രത്തെയാണ് ആശ്രയിക്കുന്നത്. സാമ്പത്തികശാസ്ത്രം സാങ്കേതികവിദ്യയെ ആശ്രയിക്കുന്നു. സാങ്കേതികവിദ്യ ഒന്നിനെയും ആശ്രയിക്കുന്നില്ല. അത് അതില്‍ത്തന്നെയാണ് ആശ്രയിക്കുന്നത്. അതിന്റെ പ്രത്യാഘാതം മലയാളമണ്ണില്‍ തുടങ്ങിക്കഴിഞ്ഞു. സഭയെയും സമുദായത്തെയും ഉപേക്ഷിച്ചു സ്വന്തം വഴികളിലൂടെ സഞ്ചരിക്കുന്നവര്‍ വര്‍ധിക്കുന്നു. അവര്‍ അവരിലേക്കു തന്നെ ചുരുങ്ങുന്നു. കൗമാരപ്രായത്തിലുള്ള ഇന്നത്തെ തലമുറയാണ് ഒഴിഞ്ഞുമാറാനാവാതെ ഈ വിഷമവൃത്തത്തില്‍ അകപ്പെട്ടിരിക്കുന്നത്.
മലയാളമണ്ണില്‍ കത്തോലിക്ക സഭയ്ക്ക് സമര്‍പ്പണത്തിന്റെ ഒരു ചരിത്രം അവകാശപ്പെടാന്‍ ഉണ്ടെങ്കിലും മുന്നിലേക്കുള്ള പാത ഇപ്പോഴും അവ്യക്തമാണ്. അതുകൊണ്ടാണ് പൈതൃകമായ പലതിനെയും ഉപേക്ഷിച്ചു, തന്നാല്‍ കഴിയുന്നതു ചെയ്യാന്‍ അത് ശ്രമിക്കുന്നത്. ആ ഉപേക്ഷയില്‍ ഭാഷയും ശീലങ്ങളുമുണ്ട്. കടന്നുപോകുന്ന ഓരോ ദിനത്തിലും വളരെ കാലമായി മറഞ്ഞിരിക്കുന്ന ബലഹീനതകളും ക്രോധത്തോടെ ഇളക്കിവിട്ട വാദങ്ങളും സന്തോഷത്തോടെ അവഗണിച്ച ചില ഒഴിവാക്കലുകളും നമ്മള്‍ വീണ്ടും കണ്ടുമുട്ടുകയാണ്. അതുകൊണ്ട് 'ഇന്നത്തെ' സാധാരണ ക്രൈസ്തവികതയുമായി പൊരുത്തപ്പെടുന്ന 'നമ്മുടെ' പക്ഷത്ത് നമ്മെത്തന്നെ പ്രതിഷ്ഠിക്കാന്‍ നമ്മള്‍ ശ്രമിക്കുന്നു. നിലനില്‍ക്കുന്ന സംസ്‌കാരത്തില്‍ കഴിയുന്നത്ര നന്നായി ജീവിക്കാന്‍ ശ്രമിക്കുന്നവരായി നമ്മള്‍ മാറിക്കഴിഞ്ഞു. ഈയൊരു പശ്ചാത്തലത്തില്‍ എന്താണ് നമ്മുടെ തനിമ എന്നു ചിന്തിക്കേണ്ടത് ഒരു അനിവാര്യത കൂടിയാണ്.
സഭ സിനഡാത്മകമാണ് എന്ന തിരിച്ചറിവിലേക്കുള്ള തിരിച്ചുവരവ് പരോക്ഷമായല്ല, പ്രത്യക്ഷമായി സഭയില്‍ സാധ്യമാകണം. അതൊരു കണ്ടെത്തലാണ്. നിധി കണ്ടെത്തുന്നതു പോലെയുള്ള കണ്ടെത്തല്‍. ശരിയാണ്, നിധി വയലിലാണ്. പക്ഷേ അതു കണ്ടെത്തണമെങ്കില്‍ നമ്മള്‍ ശരിയായ ഇടത്ത് കുഴിക്കണം. അല്ലാത്തപക്ഷം വയലില്‍ നിറയെ കുഴികള്‍ മാത്രമേ ഉണ്ടാകൂ. എത്ര കുഴികുത്തിയിട്ടും നിധി കണ്ടെത്താന്‍ സാധിക്കുന്നില്ലെങ്കില്‍, അതിനര്‍ത്ഥം നമ്മള്‍ നില്‍ക്കുന്നത് തെറ്റായ ഇടത്തിലാണ് എന്നുതന്നെയാണ്. ഒരുമിച്ച് നടക്കലാണ് നിധി. ഓരോ വിശ്വാസിയുടെയും മാനുഷികവും വൈകാരികവുമായ സങ്കീര്‍ണ്ണതയുടെ പ്രതിഫലനവും പ്രകാശവുമാണത്. ഭൂരിപക്ഷരാഷ്ട്രീയത്തിന്റെ ചതിക്കുഴികളില്‍ ഉള്‍പ്പെടാതെയും വര്‍ഗീയതയുടെ പ്രത്യയശാസ്ത്രങ്ങളില്‍ അകപ്പെടാതെയും ഒരുമിച്ചു നടക്കാനുള്ള ആര്‍ജ്ജവമാണത്. രാഷ്ട്രീയക്കാരാല്‍ വഞ്ചിക്കപ്പെടുകയും നിരാശപ്പെടുകയും ചെയ്യുന്ന ഇതര ന്യൂനപക്ഷങ്ങളോടും പക്ഷംചേരുന്ന പരഗുണമാണത്. പുതിയ നിയമം വിഭാവനം ചെയ്യുന്ന രാജകീയവും പ്രാവചനികവും പൗരോഹിത്യവുമായ അന്തസ്സില്‍ നിന്നും അകന്നുനില്‍ക്കാന്‍ ശ്രമിക്കുന്നവരെ ക്രിസ്തുവിന്റെ സ്‌നേഹത്തിലേക്ക് ചേര്‍ത്തുനിര്‍ത്തുക എന്നതും കൂടിയാണ് നമ്മള്‍ കണ്ടെത്തേണ്ട ഏറ്റവും വലിയ നിധി. അങ്ങനെ വരുമ്പോള്‍ 'വയല്‍' പുറത്തല്ല, അകത്തു തന്നെയാണ്. അത് നമ്മുടെ ഭവനത്തിലാണ്, നമ്മുടെ കൂട്ടായ്മയുടെ ഉള്ളിലാണ്.
രസമില്ലാത്ത ഒരു ഉപ്പല്ല മലയാളമണ്ണിലെ കത്തോലിക്ക സഭയുടെ സാന്നിധ്യം. എങ്കിലും ചരിത്രത്തിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ നല്ല സമരിയക്കാരന്റെ എണ്ണം കുറവും ചുങ്കക്കാരന്റേത് അമിതമായും കാണുന്നു. സക്കേവൂസ്, കൊര്‍ണേലിയൂസ്, സമരിയാക്കാരി, ശതാധിപന്‍... തുടങ്ങിയവരുടെ സ്വരങ്ങള്‍ക്ക് ശക്തി കുറഞ്ഞുകൊണ്ടിരിക്കുന്നു. പറഞ്ഞുവരുന്നത് അവഗണിക്കപ്പെടുന്ന ദളിത് ക്രൈസ്തവരെക്കുറിച്ചു തന്നെയാണ്. ഉള്ളിലുള്ളവന്‍ ചുങ്കക്കാരനായാലും അവനു കിട്ടുന്ന അന്തസ്സിന്റെ പകുതി പോലും ഉള്ളിലേക്ക് കടന്നുവന്ന സമരിയക്കാരന് കിട്ടുന്നുണ്ടോ എന്നതാണ് ഇവിടുത്തെ വിഷയം. ഒരേ ആത്മാവ് തന്നെയല്ലേ എല്ലാവരിലുമുള്ളത്? ആത്മാവ് എല്ലാവരിലും ഒരുപോലെ തന്നെയല്ലേ പ്രവര്‍ത്തിക്കുന്നത്? ആരും പ്രതീക്ഷിക്കാത്തിടത്ത് വിശ്വാസം തേടിയവനാണ് യേശു. അതുതന്നെയാണ് നമ്മളും ചെയ്യേണ്ടത്? നമ്മള്‍ ഇതിനകം കണ്ടെത്തിയ വിശ്വാസവും പൈതൃകവും ഭാഷയും പാരമ്പര്യവും വീണ്ടും കണ്ടെത്തുക എന്നതാണത്. അതിനായി ഏഴു സങ്കല്‍പ്പങ്ങളുടെ യഥാര്‍ത്ഥ അര്‍ത്ഥതലങ്ങളെ നമ്മള്‍ തിരിച്ചറിയേണ്ടിയിരിക്കുന്നു. ഏതൊക്കെയാണ് ആ സങ്കല്‍പ്പങ്ങള്‍? ഭാവി, വരേണ്യവര്‍ഗം, അനേകര്‍, ധാരണ, അന്തസ്സ്, പരീക്ഷണം, കാത്തിരിപ്പ് എന്നിവയാണവ.
വിശ്വാസവും പൈതൃകവും ഭാഷയും പാരമ്പര്യവും വീണ്ടും കണ്ടെത്തുന്നതിനായി ഏഴു സങ്കല്‍പ്പങ്ങളുടെ യഥാര്‍ത്ഥ അര്‍ത്ഥതലങ്ങളെ നമ്മള്‍ തിരിച്ചറിയേണ്ടിയിരിക്കുന്നു. ഭാവി, വരേണ്യവര്‍ഗം, അനേകര്‍, ധാരണ, അന്തസ്സ്, പരീക്ഷണം, കാത്തിരിപ്പ് എന്നിവയാണവ.
ആദ്യത്തെ സങ്കല്പം 'ഭാവി' ആണ്. പഴയതുപോലെയല്ല അതിന്റെ അര്‍ത്ഥതലം. ദൈവരാജ്യത്തെ കുറിച്ചുള്ള ബൈബിളിലെ രേഖീയ സമയത്തിനോടാണ് നമ്മള്‍ ഇപ്പോള്‍ കടപ്പെട്ടിരിക്കുന്നത്. ഭാവിയും രേഖീയമായിരിക്കും എന്നാണ് നമ്മള്‍ വിചാരിക്കുന്നത്. പക്ഷേ വാസ്തവത്തില്‍ ചരിത്രത്തിലുടനീളം നമ്മെ ഒന്നിപ്പിച്ച പല നന്മകളും ഭാവി തലമുറ കേള്‍ക്കുമോ എന്ന കാര്യം സംശയമാണ്. വരാനിരിക്കുന്ന സൂപ്പര്‍ ടെക്‌നോളജിക്കല്‍ തലമുറ ദൈവരാജ്യത്തോട് കൂടുതല്‍ അടുക്കുമോ?
'വരേണ്യവര്‍ഗ'മാണ് രണ്ടാമത്തെ സങ്കല്പം. ഇതൊരു തര്‍ക്കവിഷയമാണ്; ഒരു സാമൂഹികരാഷ്ട്രീയ തര്‍ക്കവിഷയം. നമ്മുടെ വിഷയം സഭാതരത്തിലോ മതേതരതരത്തിലോ ഉള്ള വരേണ്യവര്‍ഗത്തിന്റെ മധ്യസ്ഥതയല്ല, പകരംവയ്ക്കലാണ്. നാളെ ഒരു ചോദ്യം ഉയരും; ആരാണ് കുറ്റമറ്റ ക്രിസ്ത്യാനി? സമ്പത്തുള്ളവനിലേക്ക് ആ നിര്‍വചനം വഴുതിവീഴാന്‍ സാധ്യതയുണ്ട്. കാരണം സമൃദ്ധിയുടെ സുവിശേഷം ഒരു വരേണ്യവര്‍ഗത്തെ പതിയെ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്.
മൂന്നാമത്തെ സങ്കല്പം 'അനേകരാ'ണ്. 'അനേകര്‍' ദിവ്യകാരുണ്യ ദൈവശാസ്ത്രത്തിന്റെ കേന്ദ്രമാണ്, കാതലാണ്. സമൂഹം പരിണമിക്കുകയാണ്, സഭയും അതുപോലെ തന്നെയാണ്. ഈ പരിണാമത്തില്‍ പുതിയ കൂട്ടത്തെ ഉള്‍പ്പെടുത്താന്‍ നമുക്ക് സാധിക്കുന്നുണ്ടോ? അതോ, അപരരെ നമ്മള്‍ നിരസിക്കുകയാണോ? സഭയുടെ ഉള്ളിലും ഒറ്റപ്പെട്ടുപോകുന്ന 'അനേകര്‍' വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്ന തിരിച്ചറിവ് നമുക്കുണ്ടാകണം.
'ധാരണ'യാണ് നാലാമത്തെ സങ്കല്പം. 'പരസ്പരം' എന്ന പദം വരുമ്പോഴാണ് 'ധാരണ' എന്ന സങ്കല്‍പ്പത്തിന് സൗന്ദര്യം ലഭിക്കുന്നത്. ഭാഷകള്‍, വംശങ്ങള്‍, രാഷ്ട്രീയം, മതങ്ങള്‍ എന്നിവയക്ക് അപ്പുറമുള്ള മനുഷ്യന്റെ വികാരാധീനമായ സഹിഷ്ണുതയുടെ സംവേദനക്ഷമതയാണത്. ഒന്നിക്കാനുള്ള അവസരത്തെ നിരുത്സാഹപ്പെടുത്തിയ ചിന്താരീതികളെ മാറ്റിവച്ച് 'അവരെല്ലാവരും ഒന്നായിരിക്കാന്‍ വേണ്ടി' പ്രാര്‍ത്ഥിച്ച ഗുരുനാഥന്റെ ആഗ്രഹപൂര്‍ത്തീകരണമാകണം നമ്മുടെയിടയിലെ ധാരണകളെല്ലാം.
അഞ്ചാമത്തെ സങ്കല്പം 'അന്തസ്സാ'ണ്. അത് ബഹുമാനമാണ്. മറ്റുള്ളവരെ തരംതാഴ്ത്തലും അപമാനിക്കലുമാണ് എല്ലാ കുറ്റകൃത്യങ്ങളുടെയും ഉറവിടം എന്ന കാര്യം നമ്മള്‍ ഓര്‍ക്കണം. വ്യക്തികളെ മാനിക്കുന്ന ഇടമാണ് സഭ. അതിനുള്ളിലേക്ക് നിന്ദനത്തിന്റെ ഒരു കണികപോലും പ്രവേശിക്കാന്‍ പാടില്ല. വ്യക്തികളുടെ അന്തസ്സിനെ മുറിപ്പെടുത്തുകയെന്നത് പരിശുദ്ധാത്മാവിനെതിരായ പാപം തന്നെയാണ്. അത് ദൈവം സഹിക്കുകയില്ല.
'പരീക്ഷണ'മാണ് ആറാമത്തെ സങ്കല്പം. പരീക്ഷണങ്ങളില്‍ ഉള്‍പ്പെടുത്തരുതേ എന്നതാണ് നമ്മുടെ പ്രാര്‍ത്ഥനകളിലെ പ്രധാന യാചന. ജീവിതമെന്നത് സ്‌നേഹം പകര്‍ന്നു നല്‍കുന്ന നീതിയിലേക്കുള്ള ഒരു ദീക്ഷയാണ്. അത് പരീക്ഷണങ്ങളിലൂടെ കടന്നുപോകുകയും നൊമ്പരങ്ങളിലൂടെ അറിവ് പകരുകയും ചെയ്യുന്ന യാഥാര്‍ത്ഥ്യമാണ്. അതില്‍ സഹജനെ അവഗണിക്കുക എന്നതാണ് മാരകമായ പ്രലോഭനം. ആ പരീക്ഷണത്തില്‍ നമ്മള്‍ വീണു പോകരുത്. കാരണം അതിലാണ് ദൈവത്തിന്റെ ന്യായവിധിയും രക്ഷയും തീരുമാനിക്കപ്പെടുന്നത്.
ഏഴാമത്തെ സങ്കല്പം 'കാത്തിരിപ്പ്' ആണ്. നമ്മുടെ ആരാധനക്രമത്തില്‍ ഏറ്റുപറയുന്ന വിശ്വാസം കാത്തിരിപ്പു കൂടിയാണ്. മരിച്ചവരുടെ ഉയിര്‍പ്പും വരാനിരിക്കുന്ന ലോകത്തിലെ ജീവിതവുമാണ് എല്ലാ ക്രൈസ്തവ സാഹസികതയുടെയും പൂര്‍ത്തീകരണം. യേശുവിന്റെ മുറിവുകളാല്‍ അനുരഞ്ജിക്കപ്പെട്ട ഒരു ലോകമാണത്. ആ ലോകത്തില്‍ എല്ലാവരും ഉണ്ടാവുക എന്നതാണ് അവന്റെ അഭിലാഷം. അപ്പോഴും ഓര്‍ക്കണം, കണ്ണീരുകളെ മാനിക്കുന്നവര്‍ക്ക് മാത്രമേ ആ ലോകത്തിലേക്ക് പ്രവേശനമുള്ളൂ എന്ന കാര്യവും. അതുവരെ മെച്ചപ്പെട്ട ഒരു നിലനില്‍പ്പിനായി നമ്മള്‍ക്ക് ആരെയും പിന്നിലാക്കേണ്ട കാര്യമില്ല. മികച്ച ഒരു കൂട്ടായ്മയെ ഉറപ്പാക്കാന്‍ ആരുടെയും ത്യാഗവും നമുക്ക് ആവശ്യമില്ല. അനീതികള്‍ അനുഭവമായി മാറുമ്പോള്‍ ആരെയും ശപിക്കേണ്ട. കുറഞ്ഞ വാക്ചാതുര്യവും കൂടുതല്‍ വിനയവുമാണ് ഇനി നമ്മള്‍ക്ക് ആവശ്യം. എല്ലാവര്‍ക്കും പൊതുവായുള്ളതും മരണത്താല്‍ അണഞ്ഞുപോകാത്തതുമായ വീണ്ടെടുപ്പിന്റെ പ്രതീക്ഷ പങ്കിടാന്‍ നന്മയല്ലാതെ മറ്റൊന്നും നമ്മള്‍ക്കു വേണ്ട. ഓര്‍ക്കുക, മലയാളമണ്ണില്‍ ദൈവവചനമാണ് നമ്മുടെ പൈതൃകം. അതുകൊണ്ട് യേശുവിനെപ്പോലെ ആരും പ്രതീക്ഷിക്കാത്തിടത്ത് നമുക്ക് വിശ്വാസം തേടാം.