കുമ്പസാരക്കൂട് നല്‍കുന്ന വെട്ടം

വിയാനി വിശുദ്ധന്റെ തിരുനാളില്‍ (ആഗസ്റ്റ് 4) വികാരിയച്ചന്മാരുടെ ജീവിതവഴികളിലൂടെ ഒരു ഓട്ടപ്രദക്ഷിണം.
കുമ്പസാരക്കൂട് നല്‍കുന്ന വെട്ടം
Published on
  • ഫാ. ജോസ് പുളിക്കത്തറ

ഞാന്‍ തിരഞ്ഞെടുത്തതല്ല, ഈശോ എന്നെ തിരഞ്ഞെടുത്തതാണ് എന്ന ബോധ്യമാണ് എന്റെ പൗരോഹിത്യ ജീവിതത്തിലെ ഏറ്റവും ബലം നല്‍കുന്ന ചിന്ത. കണ്ണൂര്‍ ചിറക്കല്‍ മിഷനില്‍ 25 വര്‍ഷത്തെ സേവനമാണ് പൗരോഹിത്യത്തിലെ മറക്കാനാകാത്ത ഓര്‍മ്മകള്‍. ക്രിസ്തുവിനെ അറിയാത്ത ഒത്തിരി പേര്‍ക്ക് ക്രിസ്തുവിനെ പകര്‍ന്നു കൊടുക്കുവാനും അവരുടെ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനും സാധിച്ചു എന്നുള്ളത് ഏറെ സന്തോഷം നല്‍കുന്നു. 88 വയസ്സും പൗരോഹിത്യത്തില്‍ 58 വര്‍ഷങ്ങളും പൂര്‍ത്തിയാക്കുമ്പോള്‍ ജീവിതം സഫലമായെന്ന തോന്നല്‍ എനിക്കുണ്ട്.

കടന്നു ചെല്ലുന്ന ഇടവകകളിലെല്ലാം അവിടുത്തെ ഇടവക മധ്യസ്ഥനെ ആദ്യം കൂട്ടുപിടിക്കും. ദിവസവും രണ്ടു ജപമാലയും കരുണക്കൊന്തയും ചൊല്ലി പ്രാര്‍ത്ഥനയിലൂടെ ശക്തി സ്വീകരിക്കാന്‍ ശ്രമിക്കാറുണ്ട്. ഓരോ വിശുദ്ധ കുര്‍ബാനയും ആദ്യമായി അര്‍പ്പിക്കുന്ന ബലി പോലെ വിശുദ്ധിയോടെ അര്‍പ്പിക്കുമ്പോള്‍ ഈശോയുടെ കൂടെയാണ് ഞാന്‍ നടക്കുന്നത് എന്ന തിരിച്ചറിവ് എപ്പോഴും എനിക്ക് ലഭിക്കാറുണ്ട്. ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പ പരിശുദ്ധ അമ്മയ്ക്ക് സ്വയം സമര്‍പ്പിച്ച പോലെ ജീവിതം പരിശുദ്ധ അമ്മയുടെ കരങ്ങളില്‍ വച്ചുകൊടുക്കുമ്പോള്‍ അമ്മ വഴി നടത്തുന്ന അനുഭവങ്ങളിലൂടെ കടന്നു പോയിട്ടുണ്ട്. ഇപ്പോഴും മണിക്കൂറുകളോളം കുമ്പസാരക്കൂട്ടില്‍ ഇരിക്കാന്‍ അവിടുന്ന് എനിക്ക് കൃപ നല്‍കുന്നുണ്ട്. വിശുദ്ധ ജോണ്‍ മരിയ വിയാനിയോട് പ്രാര്‍ത്ഥിച്ച് കുമ്പസാരങ്ങള്‍ കേള്‍ക്കുമ്പോള്‍ ഒത്തിരി പേരിലേക്ക് ക്രിസ്തുവിന്റെ സ്‌നേഹം കുമ്പസാരം എന്ന കൂദാശയിലൂടെ പകര്‍ന്ന് കൊടുക്കുവാന്‍ സാധിക്കുന്നുണ്ട്. അച്ചന്മാരും സിസ്റ്റേഴ്‌സും ശെമ്മാശന്മാരും എന്റെ അടുക്കല്‍ കുമ്പസാരിക്കാന്‍ താല്പര്യപ്പെടുന്നു എന്നത് ദൈവത്തിന്റെ വലിയ അനുഗ്രഹമായി കാണുന്നു.

വിശുദ്ധ ജോണ്‍ മരിയ വിയാനിയോട് പ്രാര്‍ത്ഥിച്ച് കുമ്പസാരങ്ങള്‍ കേള്‍ക്കുമ്പോള്‍ ഒത്തിരി പേരിലേക്ക് ക്രിസ്തുവിന്റെ സ്‌നേഹം കുമ്പസാരം എന്ന കൂദാശയിലൂടെ പകര്‍ന്ന് കൊടുക്കുവാന്‍ സാധിക്കുന്നുണ്ട്.

പൗരോഹിത്യത്തിന്റെ ആദ്യ നാളുകളില്‍ ആരംഭശൂരത്വം എന്റെ ജീവിതത്തിലും ഉണ്ടായിട്ടുണ്ട്. ചിറക്കല്‍ മിഷനില്‍ ജോലി ചെയ്യുമ്പോള്‍ അവിടുത്തെ ആളുകള്‍ക്ക് പുരോഹിതരെ കുറിച്ച് ഒത്തിരി തെറ്റായ ധാരണകള്‍ ഉണ്ടായിരുന്നു. അവിടെ ആദ്യകാലത്ത്, ആളുകള്‍ എന്തെങ്കിലുമൊക്കെ എതിര്‍ത്തു പറയുമ്പോള്‍, അല്ലെങ്കില്‍ നമ്മള്‍ പറയുന്ന നല്ല കാര്യങ്ങള്‍ അവര്‍ സ്വീകരിക്കാതെ വരുമ്പോള്‍ വാശിയോടും ദേഷ്യത്തോടും കൂടെയാണ് ഞാന്‍ പ്രതികരിച്ചിട്ടുള്ളത്. പിന്നീട് ആ രീതി തെറ്റാണെന്ന് ബോധ്യപ്പെട്ടപ്പോള്‍ നല്ലൊരു കുമ്പസാരത്തിലൂടെ എന്റെ തെറ്റുകള്‍ ഏറ്റുപറഞ്ഞ് തിരികെ വരാന്‍ എനിക്ക് സാധിച്ചു. ഇപ്പോള്‍ ആളുകളെ അവരായിരിക്കുന്ന അവസ്ഥയില്‍ മനസ്സിലാക്കാന്‍ ശ്രമിക്കാറുണ്ട്.

എന്റെ പൗരോഹിത്യ ജീവിതത്തില്‍ പ്രാര്‍ത്ഥനയ്ക്ക് ഒന്നാം സ്ഥാനം കൊടുത്തപ്പോള്‍ ദൈവം എന്നെ കൈപിടിച്ച് നടത്തുന്ന അനുഭവം ഒത്തിരി ഉണ്ടായിട്ടുണ്ട്. വളരെ പ്രശ്‌നബാധിതമായ ഒരു പള്ളിയിലേക്ക് ശുശ്രൂഷ ചെയ്യാനായി പോയപ്പോള്‍ എന്റെ പ്രാര്‍ത്ഥന ഇതു മാത്രമായിരുന്നു, ഈശോയെ അങ്ങയെ നല്‍കാന്‍ എന്നെ സഹായിക്കണമേ! ആ ഇടവകയെ ഈശോ ആഗ്രഹിക്കുന്ന രീതിയിലേക്ക് മാറ്റിയെടുക്കാന്‍ എനിക്ക് സാധിച്ചത് ഈശോ കൂടെയുള്ളതുകൊണ്ടു മാത്രമായിരുന്നു. ഇനിയും അവിടുത്തെ കരം പിടിച്ച് പൗരോഹിത്യ ശുശ്രൂഷയില്‍ മുന്നോട്ടു പോകാനാണ് ആഗ്രഹം.

  • (കോഴിക്കോട് രൂപത വൈദികന്‍)

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org