ഫാ. തോമസ് പാട്ടത്തില്‍ചിറ സിഎംഎഫ്
'പൊടി' എന്ന് പൊതുവെ നാട്ടുകാര്‍ വട്ടപ്പേരു വിളിക്കുന്ന ഒരു പൈലിയെ പരിചയമുണ്ട്. വീടിനടുത്തുള്ള ഗോഡൗണില്‍ നിന്ന് പകലന്തിയോളം ലോറികളിലേക്ക് സിമെന്‍റ് ചാക്കുകള്‍ ചുമന്നു കയറ്റി പൊടിതിന്ന് ഒരു കുടുംബം പോറ്റുന്ന അയാള്‍ അടിമുടി പൊടിമയമാണ്. പരിസരവാസികളായ മറ്റു പൈലിമാരില്‍നിന്നും എളുപ്പത്തില്‍ തിരിച്ചറിയാനാണ് അങ്ങനെയൊരു പേര് അവര്‍ അയാള്‍ക്കു കൊടുത്തിരിക്കുന്നത്. അതില്‍ അയാള്‍ക്ക് ആക്ഷേപവുമില്ല. അങ്ങനെയുമുണ്ട് പൂഴിയില്‍ ചില ജന്മങ്ങള്‍: അസാധാരണമായ വിധത്തില്‍ നമ്മെ പ്രചോദിപ്പിക്കാന്‍ ദൈവം നിയോഗിക്കുന്ന സാധാരണക്കാര്‍! പൈലിയെ 'പൊടി' എന്നു വിളിച്ചിരുന്ന പലരും പണ്ട് പൂര്‍ണ്ണമായും പൊടിയായിപ്പോയി. അപ്പോള്‍ പിന്നെ പൈലി മാത്രമാണോ പൊടി?
സുഹൃത്തേ, 'പൊടി'യെക്കുറിച്ചുള്ള ഒരുപിടി പൊടിച്ചിന്തകളുണര്‍ത്തി വീണ്ടുമൊരു വിഭൂതിത്തിരുനാള്‍. ഈ പുണ്യദിനത്തിന്‍റെ വാതിലിലൂടെ വിശുദ്ധിയുടെയും വ്രതശുദ്ധിയുടെയും, ഉപവാസത്തിന്‍റെയും ഉള്‍ത്താപത്തിന്‍റെയും, പ്രാര്‍ത്ഥനയുടെയും പ്രായശ്ചിത്തത്തിന്‍റെയുമൊക്കെ അമ്പതു ദിനരാത്രങ്ങളിലേക്ക് വിശ്വാസിയായ നീ കടക്കുമ്പോള്‍, പൊടിയെപ്പറ്റിയുള്ള വിചിന്തനങ്ങളെ വെറും പൊടിക്കാര്യങ്ങളായി കരുതരുത്. പൊടിയെക്കുറിച്ചുള്ള പ്രതിപാദ്യത്തോടെയല്ലേ പരിശുദ്ധ വേദപുസ്തകം തുടങ്ങുന്നതു തന്നെ? സൃഷ്ടിയുടെ മകുടമായ മനുഷ്യനെ ദൈവം പൊടികൊണ്ടു രൂപപ്പെടുത്തിയതിനു ശേഷമാണ് തന്‍റെ ജീവശ്വാസം അവന്‍റെ നാസാരന്ധ്രങ്ങളിലേക്ക് നിശ്വസിച്ചത് (ഉല്പത്തി 2:7). അനാദിയില്‍ പ്രപഞ്ചശില്പിയായ ദൈവത്തിന്‍റെ കൈവിരലുകളില്‍ ആദ്യം പുരണ്ടത് പൊടി തന്നെയായിരുന്നു. ഇതര ചരാചരങ്ങളെയെല്ലാം അവിടുന്ന് വചനംകൊണ്ട് നിര്‍മ്മിച്ചപ്പോള്‍, മനുഷ്യനെ മാത്രം സ്വന്തം കരാംഗുലികള്‍കൊണ്ടാണ് മെനഞ്ഞെടുത്തത്. പൊടിയില്‍നിന്ന് തുടങ്ങിയതുകൊണ്ടു പൊടിയില്‍ തന്നെ അവന്‍ ഒടുങ്ങണമെന്നും അവിടുന്നു തിരുഹിതമായി (ഉല്പ. 3:19).
പൊടി ഒരു പേടിയാണ്.
ഉയരവും ഭാരവുമൊക്കെയുള്ള ശരീരമെന്ന ഈ കുടീരം ഒരിക്കല്‍ പൊടിഞ്ഞുപോകുമെന്നുള്ള ഉറക്കം കെടുത്തുന്ന ഓര്‍മ്മ. 'പൊടി' എന്ന പദം നമ്മുടെ നിലനില്പിന്‍റെ നിസ്സാരതയെ തന്നെയാണ് പ്രതിനിധീകരിക്കുന്നത്. ഉടുപ്പിച്ചൊരുക്കി നീ കൊണ്ടുനടക്കുന്ന ഉടല്‍ ഒരുപിടി പൊടിയാണെന്നുള്ള ഉള്‍ബോധ്യമാണ് അത് നിനക്കു നല്കുന്നത്. അതുകൊണ്ടു തന്നെ, വിശ്വാസിയായ നിന്‍റെ ഹൃദയഗ്രന്ഥത്തില്‍നിന്ന് 'പൊ+ടി= പൊടി' എന്ന ആദ്യപാഠം ഒരുനാളും അടര്‍ന്നുപോകാതെ സൂക്ഷിക്കണം. 'മനുഷ്യനെ ദൈവം പൊടിയിലേക്ക് മടക്കി അയയ്ക്കുന്നു' എന്ന് പാടുന്ന സങ്കീര്‍ത്തകനും (സങ്കീ. 90:3), 'എല്ലാ ശരീരവും നശിക്കും; മനുഷ്യന്‍ പൊടിയിലേക്ക് മടങ്ങും' എന്ന് ഏറ്റുപറയുന്ന ജോബും (ജോബ് 34:15), 'എല്ലാം പൊടിയില്‍നിന്നുണ്ടായി; എല്ലാം പൊടിയിലേക്ക് പോകുന്നു' എന്ന് പ്രഘോഷിക്കുന്ന സഭാപ്രസംഗകനും (സഭാ 3:20; 12:7) ഒക്കെ ഈയൊരു അവബോധത്തിലേക്കാണു നിന്നെ ക്ഷണിക്കുന്നത്. പൊടിമയമല്ലേ പ്രപഞ്ചം? ഈ ഭൂഗോളത്തിനൊന്നു തീ പിടിച്ചാല്‍ അവശേഷിക്കുന്നത് ഒരു പൊടിക്കൂമ്പാരം മാത്രമായിരിക്കില്ലേ? അങ്ങനെയാകുമ്പോള്‍, 'പൊടി'യുടെ ആംഗലേയതുല്യനാമമായ 'DUST' നെ Definitively Ultimate substance of
Temporals (അനിത്യമായവയുടെ അവിതര്‍ക്കിതമായി ആത്യന്തികമായ അസ്തിത്വം) എന്ന് നീട്ടിയെഴുതുന്നതില്‍ തെറ്റില്ലെന്നു തോന്നുന്നു. 'പൊടി' മലയാളഭാഷയില്‍ 'മനുഷ്യശരീര'ത്തിന്‍റെ പര്യായമാണെന്നുകൂടി അറിഞ്ഞിരിക്കാം.
'ഞാന്‍ പൊടിയും, ചാരവുമാകുന്നു' (ഉല്പ. 18:27) എന്ന വചനം വായിക്കുമ്പോള്‍ ആടയാഭരണങ്ങള്‍ ചാര്‍ത്തി ചലിക്കുന്ന ഒരു അര കിലോ പൊടി മാത്രമാണു നീ എന്ന ബോധ്യം നിശ്ചയമായും നിനക്കുണ്ടാവണം. നിന്‍റെ പേരിന്‍റെയും, യോഗ്യതകളുടെയുമൊക്കെ മുമ്പില്‍ – 'പൊടി' എന്നുകൂടി ചേര്‍ത്തെഴുതി വല്ലപ്പോഴുമൊക്കെ പത്തു പ്രാവശ്യം ആവര്‍ത്തിച്ച് ഉരുവിടുന്നത് ഉപകാരപ്രദമായിരിക്കും. നീയും, നാളിന്നോളം നീ നേടിയവയൊക്കെയും നശ്വരങ്ങളാണെന്നും, വെറുതെ ഊതിപ്പറത്താവുന്ന ഒരുപിടി പൊടിയായി ഒരിക്കല്‍ മാറുമെന്നുമുള്ള തിരിച്ചറിവിന്‍റെ തിരിവെട്ടം അത് നിനക്കു തരാതിരിക്കില്ല. മറ്റെന്തോ ആണെന്നുള്ള തെറ്റിദ്ധാരണയെ അതു മാറ്റുകയും ചെയ്യും. ഭൂമിയില്‍ ആറടിയിടം പോലും നിനക്ക് അധികമാണ്. ഒന്നുകത്തിക്കരിഞ്ഞാല്‍ നീ കുറച്ചു ധൂളിയും ധൂമവും മാത്രമല്ലേ? കെട്ടിടത്തിനു വാള്‍പുട്ടിയിട്ടു മിനുക്കുന്നവരോട് "ദേഹം നിറയെ പൊടിയാണല്ലോ' എന്ന് ചോദിച്ചപ്പോള്‍ 'നമ്മളുതന്നെ പൊടിയല്ലേ' എന്ന് കിട്ടിയ മറു ചോദ്യം എത്ര ചിന്തനീയം! മുഖവും മുടിയും തടിയും താടിയുമൊക്കെയായി ഓടി നടക്കുന്ന ഒരു പൊതി പൊടിയാണ് നീ എന്ന വസ്തുത നിനക്ക് ഒരിക്കലും നിഷേധിക്കാനാവില്ല. ശ്വാസം ഇല്ലാതാകുമ്പോള്‍ പൂഴിയില്‍ പതിക്കേണ്ട വ്യക്തിയാണു നീ (സങ്കീ. 104:29). ചരമായ നീ ഒരു നേരം ചാരമാകുന്ന ഒരു ചരമദിനം നിനക്കുണ്ടായേ തീരൂ. ഒരു ഭസ്മീകരിക്കല്‍ പ്രക്രിയക്ക് നീ എന്നെങ്കിലും വിധേയപ്പെടണം. ജീവന്‍ വെടിഞ്ഞാല്‍ പിന്നെ നീ പൊടിയാന്‍ തുടങ്ങും. അതുകൊണ്ട്, കടുപ്പിച്ചുള്ള നോട്ടമോ, വാക്കുകളോ, കടുംകൈയോ ഒന്നും വേണ്ട. പൊടിയാകാനുള്ളതാണ് നീ ചുമക്കുന്ന നിന്‍റെ ദേഹം. നീ എങ്ങനെയൊക്കെ നടന്നാലും 'എന്തില്‍നിന്നാണ് നിന്നെ മെനഞ്ഞെടുത്തതെന്ന് ദൈവം അറിയുന്നു. നീ കേവലം ധൂളിയാണെന്ന് അവിടുന്ന് ഓര്‍മ്മിക്കുന്നു' (സങ്കീ. 103:14).
നിന്‍റെ പാദങ്ങളില്‍ പറ്റിപ്പിടിച്ചിരിക്കുന്ന പൊടി പാടേ തുടച്ചുകളയേണ്ടതില്ല; വിലപിടിപ്പുള്ള പല പാഠങ്ങളും താക്കീതുകളും അവയ്ക്ക് നല്കാനുണ്ട്. വെറുതേ പൊടിപോലെ പറന്നുപോകാവുന്നത്ര കനമേ നിനക്കുള്ളൂ. ആകയാല്‍, അഹംഭാവത്തിന്‍റെ ആവശ്യം അശേഷമില്ല. 'തരികിടയായി' നടക്കുമ്പോള്‍ ഒരുനാള്‍ തരിയായി കിടക്കേണ്ടിവരുമെന്നു ഓര്‍ക്കണം. മണ്ണിലിരിക്കാനും ചിരിക്കാനും മടിക്കേണ്ട. സ്വന്തം പേരു മറന്നാലും സ്വയം പൊടിയാണെന്ന് മറക്കാതിരിക്കാം. പൊടിയാണെന്ന് നന്നായറിഞ്ഞിട്ടും പൊടിപോലും എളിമപ്പെടാതെ നിഗളിച്ചു നടന്ന യത്ര ദൂരത്തിനു ദൈവത്തോടു പൊറുതിയിരക്കാം. നീയെന്ന പൊടിയെ കാലത്തിന്‍റെ കാറ്റ് ഊതി മാറ്റുന്ന ഒരു ദിവസമെത്തും. അന്ന് നീ വാഴ്ത്തപ്പെടുമോ അതോ, താഴ്ത്തപ്പെടുമോ? 'സ്വര്‍ണ്ണന്‍', 'സ്വര്‍ണ്ണലത', 'കനകം' എന്നൊക്കെ പേരുകളുള്ളവരാരും തന്നെ സ്വര്‍ണ്ണനിര്‍മ്മിതരല്ല. 'മനുജര്‍' (മനുഷ്യനില്‍നിന്നു ജനിച്ചവര്‍) എന്നതി നേക്കാള്‍ 'രേണുജര്‍' (പൊടിയില്‍ നിന്നു ജനിച്ചവര്‍) എന്ന പേരല്ലേ മനുഷ്യര്‍ക്കു കൂടുതല്‍ യോജിച്ച ത്? 'രേണു' നാമധാരികള്‍ അഭിമാനിക്കട്ടെ. തങ്ങളുടെ അസ്തിത്വത്തിനു അനുയോജ്യവും, അന്വര്‍ത്ഥവുമായ ആ പേര് അറിഞ്ഞോ അറിയാതെയോ സമ്മാനിച്ചവരെ നന്ദിയോടെ സ്മരിക്കട്ടെ. പൈതങ്ങളുടെ നാവില്‍ ഇനി മുതല്‍ പൊന്നരച്ചതല്ല. പിന്നെയോ, പൂഴിപ്പൊടിയാണ് തേയ്ക്കേണ്ടതെന്നു തോന്നുന്നു. പൂഴിയുടെ രുചി നുണഞ്ഞാവണം അവര്‍ വളരേണ്ടത്. വീട്ടില്‍ കുട്ടികള്‍ പട്ടുമെത്തകളിലല്ല, പൂഴിയിലിരുന്നാണ് കളിച്ചു വളരേണ്ടത്. പൊടിയെ പ്രണയിക്കാനും പേടിക്കാനുമൊക്കെ അപ്പൊഴേ അവര്‍ പഠിക്കൂ.
പൊടിയാണെങ്കിലും…
പൊടി പെരുകുന്നേയുള്ളൂ; ഒരിക്കലും ഒടുങ്ങുന്നില്ല. എങ്കിലും, 'പൊടി, പൊടി, പൂര്‍ണ്ണവും പൊടി' എന്ന് പരിഭവപ്പെട്ടു കഴിയുന്നത് ക്രൈസ്തവമല്ല. മുളന്തണ്ടിനു മുരളികയും, കരിക്കട്ടക്ക് കനലുമായി മാറാനുള്ള സാധ്യതയുള്ളതു പോലെ, പൂഴിയായ മനുഷ്യശരീരത്തിനു പരിപൂതമായ മറ്റൊരു സത്തയെ പ്രാപിക്കാനുള്ള പ്രാപ്തിയുണ്ട്. വിഭൂതിദിനത്തിലെ നിന്‍റെ നെറ്റിത്തടത്തിലെ കരിക്കുരിശ് ഒരേസമയം മനുഷ്യന്‍ എന്ന നിന്‍റെ അസ്തിത്വത്തിന്‍റെ നിസ്സാരതയെയും, ക്രിസ്ത്യാനി എന്ന സ്വത്വ (Identity)ത്തിന്‍റെ ഗൗരവത്തെയും സൂചിപ്പിക്കുന്നുണ്ട്. നിന്‍റെ ആയുസ്സിന്‍റെ മര്‍ത്ത്യതയും ഹ്രസ്വതയുമൊക്കെ ആ സ്ലീവായാല്‍ അതു വഴി മനുഷ്യമര്‍ത്ത്യതയ്ക്ക് വിശ്വാസത്തില്‍ അധിഷ്ഠിതമായ അമര്‍ത്ത്യതയുടെ മറ്റൊരു മാനം നല്കപ്പെടുകയാണ്. ഒരു നുള്ളു ചാരത്തില്‍ ഒടുങ്ങേണ്ടവരല്ല മറിച്ച്, കുരിശിന്‍റെ പ്രത്യാശയിലേക്ക് പ്രതി നിമിഷം പിറക്കേണ്ടവരാണ് നാം. ഉത്ഭവിച്ചിടത്തുനിന്നും ഉയിര്‍ത്തെഴുന്നേല്ക്കേണ്ടവരാണു നാം. പൂഴി തിന്നുകൊണ്ട് ഊഴിയില്‍ ഇഴഞ്ഞുനടക്കുന്ന ഉരഗങ്ങളാകാനുള്ളവയല്ല ഉത്ഥിതനില്‍ വിശ്വസിക്കുന്ന നമ്മുടെയൊക്കെ ജന്മങ്ങള്‍. പിന്നെയോ, പരലോകത്തിന്‍റെ പരിശുദ്ധിയിലേക്ക് പറന്നുയരാനുള്ളവയാണ്. നമ്മിലെ ദൈവികജീവന്‍റെ ശ്വാസമാണ് നമ്മെ വിശുദ്ധമായ വിഭൂതിയാക്കുന്നത്. അതുകൊണ്ടാവാം നരനെ 'പൊടി'യെന്നു നസ്രായന്‍ ഒരു വട്ടം പോലും വിളിക്കാതിരുന്നത്.
പൊടിയില്‍നിന്നുള്ള ഒരു പുനര്‍ജ്ജനിയിലേക്കാണ് വലിയ നോമ്പ് നിന്നെ വിളിക്കുന്നത്. നീയാകുന്ന പൊടിശില്പത്തിനു സല്‍കൃത്യങ്ങള്‍കൊണ്ട് നിറം കൊടുക്കാനുള്ളതാണ് തപസ്സുകാലം. അതിനു ആരംഭമായി ഒരു ക്ഷാരസ്നാനത്തിന്‍റെ ആവശ്യകതയുണ്ട്. നീ തന്നെ ധൂളിയാകുന്ന വാഴ്വിലെ നിന്‍റെ അവസാന വിഭൂതിദിനത്തില്‍ നീയെന്ന പൊടിക്കൂമ്പാരത്തിനു തമ്പുരാന്‍റെ ദൃഷ്ടിയില്‍ ഏതു വര്‍ണ്ണമായിരിക്കും? ഇത്തിരിപ്പോന്ന ഈ ചാര വിചാരങ്ങള്‍ നിന്‍റെ ഈ വര്‍ഷത്തെ നോമ്പാചരണത്തെ ഒരു അനുഭവമാക്കട്ടെ. കുരിശുവരത്തിരുനാളില്‍ 'നീ പൊടിയാകുന്നു; പൊടിയിലേക്കുതന്നെ മടങ്ങും' എന്നുള്ള ഓര്‍മ്മപ്പെടുത്തലോടെ നിന്‍റെ നെറ്റിയില്‍ ക്ഷാരക്കുരിശു വരയ്ക്കപ്പെടുമ്പോള്‍ അറിഞ്ഞു കൊണ്ട് ഒരു 'ആമ്മേന്‍' ഇക്കുറിയെങ്കിലും പറയാന്‍ നിനക്കു കഴിഞ്ഞാല്‍ അമ്പതുനോമ്പുകാലം അനുഗ്രഹസമ്പന്നമാകും.