ഇടവക കുടുംബത്തിന്റെ സ്വന്തം...

വിയാനി വിശുദ്ധന്റെ തിരുനാളില്‍ (ആഗസ്റ്റ് 4) വികാരിയച്ചന്മാരുടെ ജീവിതവഴികളിലൂടെ ഒരു ഓട്ടപ്രദക്ഷിണം
ഇടവക കുടുംബത്തിന്റെ സ്വന്തം...
Published on
  • ഫാ. ജോര്‍ജ് വള്ളോംകുന്നേല്‍

കുടുംബനവീകരണം ആയിരുന്നു എന്റെ മനസ്സും ശരീരവും ഞാന്‍ അര്‍പ്പിച്ചിരുന്ന അജപാലക മേഖല. കുടുംബങ്ങളുടെ സജീവ ത്വമാണ് ഇടവകയുടെ ശക്തി. അതുകൊണ്ടുതന്നെ അവരിലേക്ക് കടന്നുചെല്ലുന്ന ഭവന സന്ദര്‍ശനങ്ങള്‍, അവര്‍ നേരിടുന്ന പ്രശ്‌നങ്ങളിലേക്ക് എത്താനുള്ള ശ്രമങ്ങള്‍, അവര്‍ക്കുവേണ്ട നിര്‍ദേശം നല്‍കുന്ന കൗണ്‍സിലിംഗുകള്‍, കുടുംബ കൂട്ടായ്മകള്‍, അവരെ നയിക്കുന്നവര്‍ക്കുള്ള പരിശീലനങ്ങള്‍, ഇവയിലായിരുന്നു കൂടുതല്‍ കൂടുതല്‍ ഞാന്‍ ശ്രദ്ധ കൊടുത്തിരുന്നത്. എല്ലാം ഒറ്റയ്ക്ക് ചെയ്യണമെന്നില്ലായിരുന്നു. ചെയ്യാന്‍ കഴിവുള്ള ഒരുപാടു പേരെ കണ്ടെത്താന്‍ ശ്രമിച്ചിട്ടുണ്ട്. അവരെ ഏകോപിപ്പിച്ച് ഇതിനായി ഇടവകകളിലേക്ക് ക്ഷണിച്ചിട്ടുമുണ്ട്. ഒരുപാട് കഴിവുള്ളവരുമായി ചേര്‍ന്ന് കൂട്ടായിട്ടുള്ള പ്രവര്‍ത്തനം. അത് നല്‍കുന്ന സന്തോഷം. ഇവ അജപാലക ജീവിതത്തിന്റെ സൗന്ദര്യമാണ്.

ഇടവകയെ ഒന്നിപ്പിക്കുന്ന ആത്മീയതയെ പ്രോത്സാഹിപ്പിക്കുന്നവനാകണം വൈദികന്‍ എന്ന് തോന്നിയിട്ടുണ്ട്. ഇതിന് പോപ്പുലര്‍ മിഷന്‍ ധ്യാനങ്ങള്‍ ഒരുപാട് എന്നെ സഹായിച്ചിട്ടുണ്ട്. ഞാന്‍ ഇരുന്നിട്ടുള്ള 12 ല്‍ എട്ടോളം ഇടവകകളിലും ഞാനീ ധ്യാനം നടത്തിയിട്ടുണ്ട്. ഇപ്പോള്‍ ഇരിക്കുന്ന സെന്റ് മേരിസ് കാരുകുന്നു പള്ളിയിലും ഇത് നടത്തുന്നുണ്ട്. അവയുടെ ഫലങ്ങള്‍ നമുക്ക് മുന്നില്‍ കാണാം. ആളുകള്‍ ഒരുപാട് ഇതിനുശേഷം പള്ളിയിലേക്ക് വരുന്നു, ആരാധനാക്രമങ്ങളിലും ഭക്തസംഘടനകളിലും സജീവമാകുന്നു, കൂട്ടായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നു. ഇത്തരം ആത്മീയശൈലികളെ വൈദികര്‍ പ്രോത്സാഹിപ്പിക്കണം.

ഓരോ ഇടവകയില്‍ ചെല്ലുമ്പോള്‍ ആ ഇടവകയിലെ കുടുംബങ്ങളുടെ ഭാഗമാകുവാന്‍ ഞാന്‍ ശ്രദ്ധിച്ചിരുന്നു. മൂന്നു മക്കളുള്ള ഒരു കുടുംബത്തില്‍ നാലാമത്തെ മകനായി എന്നെ കണക്കാക്കണമെന്ന് ഞാന്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട്.

മറ്റൊന്ന് ഇടവകയില്‍ ഓരോ പദ്ധതിയും നടപ്പിലാക്കുമ്പോള്‍ ഇടവക ജനങ്ങളുമായിട്ട് നാം നടത്തേണ്ട സംഭാഷണമാണ്. അതുകൊണ്ടുതന്നെ അവരുടെ പക്കല്‍ നിന്ന് വിപരീത പ്രതികരണങ്ങള്‍ ഒന്നും എനിക്ക് ലഭിച്ചിട്ടില്ല. അതില്‍ തീര്‍ച്ചയായും ഒരു ദൈവാനുഗ്രഹവും ഉണ്ട് എന്ന് ഞാന്‍ വിശ്വസിക്കുന്നു. അഥവാ നമ്മുടെ ആശയങ്ങളോട് എന്തെങ്കിലും എതിര്‍പ്പ് ഉണ്ടെങ്കില്‍ അവരുടെ ആശയങ്ങളെ കേള്‍ക്കുവാനും സ്വീകരിക്കുവാനും തയ്യാറാകുമായിരുന്നു. അവയ്ക്ക് ഇന്നത്തെ കാലത്ത് ഇടവകയെ ഒന്നിപ്പിക്കുന്നതില്‍ വലിയ പങ്കുണ്ട്.

ഓരോ ഇടവകയില്‍ ചെല്ലുമ്പോഴും ആ ഇടവകയിലെ കുടുംബങ്ങളുടെ ഭാഗമാകുവാന്‍ ഞാന്‍ ശ്രദ്ധിച്ചിരുന്നു. മൂന്നു മക്കളുള്ള ഒരു കുടുംബത്തില്‍ നാലാമത്തെ മകനായി എന്നെ കണക്കാക്കണമെന്ന് ഞാന്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ അവരുടെ സന്തോഷങ്ങളിലും സങ്കടങ്ങളിലും ഉള്‍ചേരാന്‍ ഞാന്‍ പരമാവധി ശ്രമിച്ചിരുന്നു. ഭവന സന്ദര്‍ശനങ്ങള്‍, വൈകിട്ട് അല്‍മായര്‍ക്കൊപ്പം ദേവാലയത്തിലുള്ള സന്ധ്യാപ്രാര്‍ത്ഥന, ഇടവക ജനങ്ങളും ചേര്‍ന്നുള്ള സംസാരവും നടത്തവും ഇതൊക്കെ എന്റെ ആത്മീയതയുടെ ഭാഗമായിരുന്നു. അതുകൊണ്ടുതന്നെ ഇടവക വൈദികന്റെ ഏകാന്തതയെന്നു പറയുന്നത് എനിക്ക് അനുഭവപ്പെട്ടിട്ടില്ല.

  • (കോതമംഗലം രൂപത വൈദികനായ ജോര്‍ജ് വള്ളോംകുന്നേല്‍ അച്ചന്‍ പന്ത്രണ്ടോളം ഇടവകകളില്‍ വികാരിയായി ശുശ്രൂഷ ചെയ്തിട്ടുണ്ട്. ഇപ്പോള്‍ സെന്റ് മേരിസ് കാരുകുന്നം പള്ളിയിലെ വികാരി.)

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org