ആത്മാവുള്ളവര്‍ക്ക് ആത്മവിചിന്തനം സാധ്യം

ആത്മാവുള്ളവര്‍ക്ക് ആത്മവിചിന്തനം സാധ്യം

ഫാ. ജോബി താരാമംഗലം ഒ.പി.

സഭയെ സ്‌നേഹിക്കുകയും സഭയുടെ നന്മ ആഗ്രഹിക്കുകയും ചെയ്യുന്നവരാണ് നമ്മളൊക്കെയും. ക്രിസ്തു ഇന്ന് ജീവിക്കുന്നതും പരിശുദ്ധാത്മാവിന്റെ പ്രചോദനങ്ങള്‍ ദൃശ്യമാകുന്നതും സഭയിലെ ഓരോ അംഗങ്ങളിലൂടെയുമാണ്. ആരെങ്കിലും ഒരാളിലോ ചിലരിലോ മാത്രം നിക്ഷിപ്തമായിരിക്കുന്ന ഒന്നല്ല വിശ്വാസസത്യം. ക്രിസ്തുവിനോട് ഐക്യപ്പെടുകയും ക്രിസ്തുവില്‍ വസിക്കുകയും ചെയ്യുന്നവരായ നമ്മള്‍ ക്രിസ്തുവിന്റെ വലിയ രഹസ്യത്തെ പരിശുദ്ധാത്മാവിന്റെ വെളിച്ചത്തില്‍, ഓരോ കാലഘട്ടത്തിന്റെയും സങ്കീര്‍ണ്ണതകള്‍ക്കുള്ളില്‍ ഒരു സമൂഹമായി അറിയാന്‍ ശ്രമിക്കുകയാണ്. എന്നാല്‍ സമീപനങ്ങളിലും നിലപാടുകളിലും വ്യത്യസ്തതകളുള്ളപ്പോള്‍ വൈവിധ്യങ്ങള്‍ വൈരുധ്യങ്ങളാ വാതെ സമഗ്രമായ വളര്‍ച്ചയിലേക്ക് നടക്കാന്‍, പരസ്പരമുള്ള സമ്പര്‍ക്കവും ആശയവിനിമയവും അത്യാവശ്യമാണ്.
A. ആവശ്യമായിരിക്കുന്ന ഈ ആശയവിനിമയത്തെ പൊതുവായി അകം-പുറം എന്നൊരു സാധ്യതയിലേക്ക് വയ്ക്കട്ടെ. നന്മയും ജീവനുമാണ് നമ്മുടെ ആത്മാര്‍ത്ഥ ലക്ഷ്യമെങ്കില്‍ പരസ്പരം കണ്ണാടിയാകാവുന്നവരാണ് അകവും പുറവും. അത് ആരോഗ്യപരമായി നടക്കേണ്ടത് ഓരോ കാലഘട്ടത്തിന്റെയും ആവശ്യമാണ്. ഈ പ്രക്രിയയില്‍ വന്നുപോകുന്ന പോരായ്മകള്‍ വലിയ സമ്മര്‍ദ്ദം നമ്മുടെയിടയില്‍ സൃഷ്ടിക്കുന്നു എന്നത് തിരിച്ചറിയേണ്ടതുണ്ട്. ഏതാനും മേഖലകള്‍ മാത്രം ശ്രദ്ധയിലേക്ക് കൊണ്ടുവരുവാന്‍ ഈ ലേഖനം ശ്രമിക്കുകയാണ്.
അകം എന്നതില്‍, സഭയില്‍ വിശ്വസ്തരായി നിലനില്‍ക്കുകയും വിശ്വാസം കാത്തുസൂക്ഷി ക്കുന്നതില്‍ സജീവമായ ശ്രദ്ധ പുലര്‍ത്തുന്നവരും, അത്തരം വാദങ്ങളൊന്നുമില്ലാതെ സ്വന്തം പ്രാര്‍ത്ഥനാ ജീവിതവും വിശ്വാസവുമായി മുമ്പോട്ട് പോകുന്നവരും ഉണ്ട്. പുറം എന്നതില്‍ പലരെ ഉള്‍പ്പെടുത്തേണ്ടതായുണ്ട്. 1) ജോലിക്കോ മറ്റോ ആയി പുറത്തു താമസിക്കുന്നവര്‍. കുറേക്കൂടി വ്യത്യസ്തതകളെ കാണാന്‍ അവസരം അവര്‍ക്കു ലഭിച്ചിട്ടുണ്ടാകാം എന്നതാണ് അവരുടെ പ്രാധാന്യം. അവരിലെ പുതുതലമുറയിലെ കാഴ്ചപ്പാടുകള്‍ പ്രത്യേകമായ ഉള്‍ക്കാഴ്ച്ചയായേക്കാം. 2) സഭയില്‍ നിന്ന് അകന്നുപോയവര്‍. അവരിലെ വ്യത്യസ്ത ആശയങ്ങള്‍, അവര്‍ കണ്ട പോരായ്മകള്‍, തെറ്റിദ്ധാരണകള്‍ തുടങ്ങിയവ ഒരു വിചിന്തനത്തിനു തീര്‍ച്ചയായും വഴിനല്‍കും. അവരില്‍ തീര്‍ത്തും വിശ്വാസം ഉപേക്ഷിച്ചവരുള്ളതു പോലെതന്നെ, വിശ്വാ സം മൂല്യമുള്ളതായി കാണുകയും എന്നാല്‍ സഭയില്‍നിന്ന് അകന്നു നില്‍ക്കുകയും ചെയ്യുന്ന അനേകരുണ്ട്. 3) അന്യമതസ്ഥ രായ സുഹൃത്തുക്കള്‍. നന്മയുള്ള അവരും സഭയുടെ നിധിയെ വിലമതിക്കുന്നവരാണ്. പുറത്തുനിന്ന് കാണുന്നതിനാല്‍ നമ്മളാല്‍ കാണപ്പെടാതെ പോകുന്ന യാഥാര്‍ത്ഥ്യങ്ങളെ ചൂണ്ടിക്കാണിക്കുവാന്‍ അവര്‍ക്കു കഴിഞ്ഞേക്കും. നല്ല സമറായനായി നൂറ്റാണ്ടുകളോളം സേവനം ചെയ്ത സഭയ്ക്ക് ഇന്ന് നല്ല സമറായരുടെ ആവശ്യമുണ്ടെങ്കില്‍ അവരുടെ കനിവിനു വിധേയപ്പെടുന്നത് ക്രിസ്തുഹൃദയം തന്നെയാണ്.
B. ഓരോ വ്യക്തിയും ജീവിക്കുന്ന ബോധ്യങ്ങള്‍ ഒരു മാതൃകയായി പകരപ്പെടുകയാണ് ചെയ്യുന്നത്. സ്വീകരിക്കുന്ന ആള്‍ വേണ്ട അനുരൂപണം നടത്തിയാണ് അത് തന്റെ ബോധ്യങ്ങളാക്കുന്നത്. മാതൃകകള്‍ അടിച്ചേല്‍പ്പിക്കാനാവില്ല. അര്‍ത്ഥപൂര്‍ണ്ണവും ജീവദായകവുമായ മാതൃകകളെ തേടുകയാണ് പുതുലോകം. അവിടെ വലിച്ചുകീറപ്പെടുന്ന ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ക്കിടയില്‍ യാഥാസ്ഥിതികമായ മാതൃകകള്‍ ഏറെക്കാലത്തേക്കു വഹിച്ചുകൊണ്ടു പോകാനാവില്ല. സത്ത നശിക്കാതെ തന്നെ മാതൃകകളില്‍ അര്‍ത്ഥപൂര്‍ണ്ണമായ മാറ്റങ്ങള്‍ വരുത്തുവാന്‍ നമുക്ക് സാധിക്കും, അതിന് ഈ സംഭാഷണങ്ങള്‍ നടന്നേ മതിയാകൂ.
1) രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ കാണുന്നതുപോലെ ജനപങ്കാളിത്തമുള്ള സഭാ സമൂഹം വളര്‍ത്തിയെടുക്കുവാനും അ വരുടെ വിവിധങ്ങളായ സ്വരങ്ങളെ കേള്‍ക്കുവാനും സഭയ്ക്ക് കഴിഞ്ഞെങ്കിലേ അല്മായരും നേതൃത്വവും തമ്മില്‍ തുറന്നുള്ള സംഭാഷണങ്ങള്‍ സാധ്യമാകൂ. അധ്യാപകരും, സമൂഹത്തിന്റെ വിവിധ മേഖലകളില്‍ കര്‍മ്മനിരതരായവരും നമുക്കിടയിലുണ്ട്. കാലിക പ്രസക്തമായ ഇടപെടലുകള്‍ നടത്തുവാന്‍ ഏതൊക്കെ തരത്തില്‍ കഴിയും എന്ന് ഒരുമിച്ചു ചിന്തിക്കുവാന്‍ അത്തരത്തിലുള്ളവര്‍ക്കിടയില്‍ പ്രാദേശിക തലങ്ങളില്‍ തുറന്ന സംഭാഷണങ്ങള്‍ നടക്കണം. രൂപതാതലങ്ങളിലുള്ള കമ്മീഷനുകള്‍ക്കു കഴിയാത്തത് ഈ വേദികളില്‍ സാധിച്ചേക്കും. സാധാരണക്കാരായവരുടെ സാമാന്യബോധം പോലും ഈ തുറന്ന വേദികളില്‍ വിലമതിക്കപ്പെടണം. അങ്ങനെ ശബ്ദം കേള്‍ക്കപ്പെടുന്നുണ്ടെങ്കിലേ തുറന്നു പറച്ചിലുകളും ഉണ്ടാകൂ. അല്ലെങ്കില്‍ നിശബ്ദതയോടെ അകലുന്ന ദൈവജനത്തെ കാണേണ്ടി വന്നേക്കാം.
1a) മുകളില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ ദൈവികമായി കരുതിപാലിക്കുന്നവര്‍ക്ക്, പക്ഷെ, അവരുടെ ബുദ്ധിമുട്ടുകളും കാഴ്ചപ്പാടുകളും മനസ്സിലാക്കപ്പെടുന്നുണ്ട് എന്ന അനുഭവം ഇല്ലാതെ വരുന്നു. അതുകൊണ്ടുതന്നെ അവരുടെ ജീവിതവും ദേവാലയവും തമ്മില്‍ ഹൃദ്യമായ അടുപ്പത്തിന് പകരം അകല്‍ച്ച വളരുകയും ചെയ്യുന്നു. അവരുടെ ഭാഗഭാഗിത്വം ഏതു രീതിയിലാണ്? 'സഭ' പറയുന്നത് കേള്‍ക്കുകയും, നല്‍കുന്ന അനുഗ്രഹങ്ങളും ശുശ്രൂഷകളും സ്വീകരിക്കുകയും ചെയ്യുക എന്ന രീതിയില്‍ ഉപഭോക്താക്കളായി മാറുമ്പോള്‍ യഥാര്‍ത്ഥത്തില്‍ അവരെ അവഗണിച്ചു കളയുകയാണ്; സഭയിലെ ഭാഗഭാഗിത്വം എന്നത് ഒരു പ്രോഗ്രാമിലെ പങ്കെടുപ്പുപോലെയായിത്തീരുകയാണ് (attendees vs members). അല്മായര്‍ മുന്‍പോട്ടു കടന്നുവരണം എന്ന് പറയപ്പെടുന്ന മേഖലകള്‍ റാലിക്കു പോകാനും പ്രതിഷേധിക്കാനും, കമന്റുകള്‍ എഴുതാനും മാത്രമായി ചുരുങ്ങുന്നത് ഒരു സമൂഹമെന്ന നിലയിലുള്ള വളര്‍ച്ചയ്ക്ക് ഭൂഷണമല്ല.
1b) സഭയില്‍ നിന്ന് ലഭിച്ചിട്ടുള്ള തിക്താനുഭവങ്ങളുടെ പേരില്‍ അകന്നവരേയും കേള്‍ക്കേണ്ടതുണ്ട്. സ്വാഭാവികമായി വരുന്ന അപ്രീതിയേക്കാള്‍ കേള്‍ക്കപ്പെടാതെ പോകുന്നതു കൊണ്ടുള്ള അപ്രീതിയാണ് സാധാരണയായുള്ളത്. പ്രത്യേകിച്ച് അവ താങ്ങാനാവാത്ത ഭാരങ്ങളെ കുറിച്ചാണെങ്കില്‍ അത്തരം അപ്രീതിയുടെ സ്വരങ്ങളെ കേള്‍ക്കേണ്ടത് നീതിയുടെ പ്രവൃത്തിയാണ്. ചിലര്‍ മാത്രം കേള്‍ക്കപ്പെടുന്നത് അനീതിയുമാണ്. വിശ്വാസികള്‍ക്കിടയിലുള്ള വീര്‍പ്പുമുട്ടലുകള്‍ക്ക് നിശബ്ദതയുടെ സ്വരമാണ് കൂടുതലും. എങ്കിലും അത് കണ്ടില്ലെന്നു വയ്ക്കുന്നത് സഭാശരീരത്തിലെ അനാരോഗ്യാവസ്ഥയാണ്.
2. വിശ്വാസികള്‍ ജീവിക്കുന്നത് ദേവാലയത്തിലല്ല. സെക്കുലര്‍ ലോകത്ത് ഏതു വിധത്തിലാണ് ഒരു വിശ്വാസജീവിതം നയിക്കാ നാകുന്നത് എന്നത് ആത്മീയ നേതാക്കള്‍ സ്വയം ധ്യാനിക്കുകയും, അവര്‍ ജീവിക്കുന്ന സാമൂഹിക സാംസ്‌കാരിക പശ്ചാത്തല ത്തില്‍ വിവേകത്തോടെ വിശ്വാസ-പ്രാര്‍ത്ഥനാശൈലികള്‍ രൂപപ്പെടുത്തുവാന്‍ വിശ്വാസികളെ സഹായിക്കുകയും ചെയ്യണം. സന്യാസ സമൂഹങ്ങളില്‍ പാലിക്കപ്പെടുന്ന ചിട്ടയായ ജീവിതക്രമങ്ങള്‍ക്കു സമാനമായ ഒരു ഒറ്റ മാതൃക നല്‍കുന്നത് അപ്രായോഗികമായ സമീപനമാണ്. സാമൂഹികമായ മതില്‍ക്കെട്ടുകള്‍ വിശ്വാസത്തോടുള്ള വിശ്വസ്തതയ്ക്കു പകരം ക്രിസ്തീയ സ്‌നേഹത്തിനു വിരുദ്ധമായാണ് നിലനില്‍ക്കുന്നത്. ആത്മീയ-ലൗകിക ഭാഷ്യത്തിലെ വേര്‍തിരിവുകള്‍ നില നിര്‍ത്തുവാനാണ് ഇന്നും ആത്മീയാചാര്യര്‍ ശ്രമിക്കുന്നത്. ആത്മീയം എന്നത് ആചാരങ്ങളിലും ദേവാലയ അനുഷ്ഠാനങ്ങളിലും ചുരുങ്ങി നില്‍ക്കുവോളം, 'ലൗകിക' വ്യവഹാരങ്ങളില്‍ ദൈവിക/ആത്മീയതലം കാണാന്‍ കഴിയാത്തിടത്തോളം, ആത്മീയം എന്ന രീതിയില്‍ അവതരിപ്പിക്കപ്പെടുന്നത് അപ്രാപ്യമായ മറ്റൊരു ലോകമാണ്. ഓരോരുത്തരിലുമുള്ള ജീവിത വിളിയെ പരിപോഷിപ്പിക്കുകയും, കഴിയുവോളം അതിന്റെ പൂര്‍ണ്ണതയിലെത്തിക്കുവാന്‍ ആ ത്മാര്‍ത്ഥ പരിശ്രമം നടത്തുകയും ചെയ്യുന്നതിലാണ് ജീവിതവിശു ദ്ധി. നമ്മിലൂടെ ദൈവമഹത്വം സാധ്യമാകുന്നതും അങ്ങനെ തന്നെയാണ്. എന്നാല്‍ ജീവിത വിശുദ്ധി എന്നത് മതാചാരങ്ങ ളാല്‍ നെയ്‌തെടുക്കപ്പെടുന്ന ഒരു പുറംമോടിയാകുമ്പോള്‍ ജീവിത ത്തിന്റെ ഇടപെടലുകളില്‍ ദൈവിക പ്രകാശം പ്രതിഫലിക്കുന്നില്ല, ദൈവം മഹത്വപ്പെടുന്നുമില്ല. അ ദ്ധ്യാപനവും എഞ്ചിനീയറിംഗും വീട്ടുജോലികളും എല്ലാം ക്രി സ്തുവിന്റെ തന്നെ പ്രവൃത്തികളാണെന്നും ആ ആത്മീയത തനിക്കും സമൂഹത്തിനും വളര്‍ച്ച നല്‍കുന്നുണ്ടെന്ന ബോധ്യം നല്‍കുന്ന സമീപനരീതികള്‍ ചിട്ടപ്പെടുത്തിയേ മതിയാകൂ. അല്ലെങ്കില്‍ ദേവാലയത്തിലും, ധ്യാനകേന്ദ്രങ്ങളിലും പ്രാര്‍ത്ഥനാഗ്രൂപ്പുകളിലും പോകാന്‍ കഴിയുന്നവരുടെ മാത്രം ആര്‍ഭാടമായി 'ക്രിസ്തീയ വിശുദ്ധി' ചുരുങ്ങും.
3. സഭ ധാര്‍മിക കാര്യങ്ങളില്‍ സ്വീകരിക്കുന്ന നിലപാടുകളില്‍ വിയോജിപ്പുകള്‍ ഉണ്ടാവുകയോ, വ്യക്തിജീവിതങ്ങളില്‍ അവഗണിക്കപ്പെടുന്നതിന്റെയോ കാരണം അത് അവരെ നിരാശപ്പെടുത്തുന്നതു കൊണ്ടാവണമെന്നില്ല. വിയോജിപ്പുകള്‍ക്ക് പല കാരണങ്ങള്‍ ഉണ്ട്. 1) വേണ്ടവിധം വിശദീകരിക്കാന്‍ സഭയ്ക്ക് കഴിയാതെ വരുന്നത് 2) സഭയുടെ തന്നെ നേതൃത്വത്തില്‍ നിന്നുള്ള അധാര്‍മികത 3) യഥാര്‍ത്ഥ അര്‍ത്ഥത്തെക്കുറിച്ചും അതിന്റെ പ്രായോഗിക തലങ്ങളെക്കുറിച്ചും നേതൃനിരയിലുള്ളവരുടെ വ്യക്തത കുറവ്. 4) ഒരു പ്രത്യേക പ്രദേശത്ത് പ്രബലമായ ഒരു പ്രശ്‌നത്തെ കൈകാര്യം ചെയ്യുന്ന മാര്‍ഗരേഖയെ അതിന്റെ സ്ഥലകാലമാനങ്ങള്‍ കാര്യമായെടുക്കാതെ വിശ്വാസികള്‍ക്ക് ആശയക്കുഴപ്പം സൃഷ്ടിക്കുന്ന പ്രവണതകള്‍ 5) നല്‍കപ്പെടുന്ന ധാര്‍മിക പഠനങ്ങളെ വളച്ചൊടിച്ച് മനുഷ്യത്വരഹിതമായ വ്യാഖ്യാനങ്ങള്‍ നല്‍കുന്നത് 6) കാലികമായി സ്വീകരിച്ചിട്ടുള്ള മെച്ചപ്പെടുത്തലുകളെക്കുറിച്ച് പഠിക്കാന്‍ താല്പര്യമില്ലായ്മ (സഭയ്ക്കുള്ളില്‍ നിന്നുതന്നെയുള്ള പുതിയ പഠനങ്ങളും, അതുപോലെതന്നെ സാംസ്‌കാരികവും മനഃശാസ്ത്രപരവുമായ പുതിയ അറിവുകളും). മനസ്സിലാക്കപ്പെടുന്നതിനേക്കാള്‍ വിധിക്കപ്പെടുന്നു എന്ന ഒരു അനുഭവം വിശ്വാസികള്‍ക്ക് ലഭിക്കുന്നുണ്ടെങ്കില്‍ അവിടെ വളര്‍ച്ച ഉണ്ടാവില്ല. സാന്മാര്‍ഗികതയെ കുറിച്ചു മാത്രമല്ല, വിശ്വാസത്തെക്കുറിച്ചും, പ്രബോ ധനങ്ങളെക്കുറിച്ചും, ആത്മീയതയെക്കുറിച്ചും കൂടുതല്‍ വായനയും പഠനവും പ്രോത്സാഹിപ്പിക്കപ്പെട്ടേ മതിയാകൂ. കഴിയുമെങ്കില്‍, ചരിത്രവും സംസ്‌കാരവും മാറുന്ന വഴികളെക്കുറിച്ചും അവയുടെ അടയാളങ്ങളെക്കുറിച്ചും വിശകലനം ചെയ്യാന്‍ തക്കവിധം അറിവ് നേടേണ്ടത് അജപാലനത്തിലെ അത്യാവശ്യമാണ്. ഇല്ലെങ്കില്‍ വികലമായ മുന്‍വിധികളാവും നമ്മെ നയിക്കുന്നത്.
എല്ലാ രൂപതകള്‍ക്കും തന്നെ കൗണ്‍സിലിങ് സ്ഥാപനങ്ങള്‍ ഇന്നുണ്ട്. ധ്യാനകേന്ദ്രത്തില്‍ നിന്നു ലഭിക്കുന്ന ലോകവീക്ഷണവും വിശ്വാസദര്‍ശനവും കൗണ്‍സിലിങ് സ്ഥാപനത്തിലെ സമീപന രീതിയും ആന്തരിക സംഘര്‍ഷത്തിന് വഴിവയ്ക്കുന്നവയാണോ എന്ന് ശ്രദ്ധിക്കേണ്ടതുണ്ട്. 'ആത്മീയത'യില്‍ വിചിത്രമായ കാരണ വ്യാഖ്യാനങ്ങളും അസാധ്യമായ പരിഹാരവഴികളും ഒരു ഭാഗത്തു നില്‍ക്കുമ്പോള്‍ മറുഭാഗത്തെ ശാസ്ത്രീയ സമീപനങ്ങള്‍ ലൗകികമായി വിധിക്കപ്പെട്ടേക്കാം. വ്യത്യസ്തമായ ശുശ്രൂഷാശൈലികള്‍ സ്വീകരിച്ചിരിക്കുന്നവര്‍ അവരവരുടെ മേഖലകളില്‍ പ്രശോഭിക്കുന്നവരാകാം. എന്നാല്‍ ആളുകളുടെ വളര്‍ച്ചയും നന്മയും സഭ ആഗ്രഹിക്കുന്നതിനാല്‍ പ്രബോധനം, അജപാലനം, ബൈബിള്‍ വ്യാഖ്യാനം, സുവിശേഷപ്രഘോഷണം, ധാര്‍മികബോധം, മാനസികാരോഗ്യം, സാമൂഹിക യാഥാര്‍ത്ഥ്യങ്ങള്‍ എന്നിങ്ങനെ വിവിധമേഖലകളിലുള്ളവര്‍ കൂടെക്കൂടെയുള്ള പരസ്പര സംഭാഷണങ്ങളില്‍ ഏര്‍പ്പെടേണ്ടതുണ്ട്. ഒരു സമവായം ഉണ്ടാക്കുക എന്നതല്ല ലക്ഷ്യം, മറിച്ച്, നിലപാടുകള്‍, ആത്മീയതയിലെ ശൈലികള്‍ തുടങ്ങിയവയില്‍ പരസ്പരം വ്യക്തത നല്‍കുവാന്‍ ഈ തുറന്ന സംഭാഷണങ്ങള്‍ സഹായിക്കും. പരിശുദ്ധാത്മാവ് നല്‍കുന്ന ആന്തരികജ്ഞാനം പൊതുവിജ്ഞാനത്തിലും ശാസ്ത്ര സമീപനത്തിലും ഉണ്ടെന്നതില്‍ ബോധ്യം വരുത്തേണ്ടതുണ്ട്.


4. ഒരു സംഘടനയിലെയോ പാര്‍ട്ടിയിലെയോ അംഗങ്ങളെപ്പോലെ ഉപയോഗിക്കപ്പെടാവുന്നവര്‍ ആവരുത് യുവജനങ്ങള്‍. അവരെ ഉള്‍പ്പെടുത്തുന്ന ഓരോ സംവിധാനവും അവരുടെ പക്വമായ ജീവിതത്തിനായി അവരെ ബലപ്പെടുത്തുന്നതാവണം. പ്രതിരോധിക്കാനുള്ള ഉരുക്കു മനുഷ്യരായല്ല, നന്മയുള്ള പച്ച മനുഷ്യരായി തികച്ചും ക്രൈസ്തവമൂല്യങ്ങളില്‍ വളരാനുള്ള പരിതസ്ഥിതി അവര്‍ക്കു ലഭ്യമാക്കണം. അത് വൈകാരികവും, ബൗദ്ധികവും ആത്മീയവും സാമൂഹികവുമായ മാനങ്ങള്‍ ഉള്‍പ്പെടുന്നു.
4.a) അവരുടെ ജീവിത സാഹചര്യങ്ങളില്‍ നിന്ന്, അവരുടെ അറിവും അനുഭവവും നല്‍കുന്ന സങ്കീര്‍ണ്ണതകളില്‍ നിന്ന് ഉയര്‍ന്നു വരുന്ന സങ്കല്പങ്ങളെയും ചോദ്യങ്ങളേയും തുറന്നു പറയുവാനുള്ള വേദികള്‍ ആവശ്യമാണ്. അവയെ കേള്‍ക്കാനും ക്രിയാത്മകമായ ചര്‍ച്ചയാക്കാനും കഴിവുള്ള മുതിര്‍ന്നവരെ അവരുടെ പ്രത്യേക മേഖലകളില്‍നിന്ന് കണ്ടെത്തുകയും വേണം. അജപാലകരും ആത്മീയഗുരുക്കളും എല്ലാ ഉത്തരങ്ങളും നല്‍കാന്‍ കഴിയുന്നവരാകണമെന്ന് തീര്‍ച്ചയായും അവര്‍ ആഗ്രഹിക്കുന്നില്ല. അവര്‍ക്കുള്ളിലുള്ളതും, അവര്‍ നേരിടുന്നതുമായ യാഥാര്‍ത്ഥ്യങ്ങളുടെ സാംസ്‌കാരികവും, സാമൂഹികവും, ചരിത്രപരവും, മനഃശാസ്ത്രപരവുമായ ഉറവിടങ്ങളെ മനസ്സിലാക്കുവാനും വരുംകാലങ്ങളില്‍ അവയെ അഭിമുഖീകരിക്കുവാന്‍ അവരെ സജ്ജമാക്കുകയും വേണം. വേലികള്‍ തീര്‍ത്തതു കൊണ്ട് നമുക്ക് സുരക്ഷ ഉറപ്പിക്കാനാവില്ല. എന്നാല്‍ അവരു ടെ ചോദ്യങ്ങളും പ്രശ്‌നങ്ങളും കുമ്പസാരത്തിലാണെങ്കിലും ധ്യാനങ്ങളിലാണെങ്കിലും പലപ്പോഴും നിരുത്സാഹപ്പെടുകയാണ്. നാളെയുടെ യാഥാര്‍ത്ഥ്യങ്ങളിലേക്കുള്ള കണ്ണുകളാണവ. വിശ്വാസം പുതുനാമ്പുകളെടുക്കേണ്ട വിളനിലങ്ങളാണവ. അങ്ങനെ ചോദ്യം ഉയരുന്നത് വിശ്വാസത്തിന് എതിരാണെന്നും ദൈവത്തെ ചോദ്യം ചെയ്യുന്നതാണെന്നും ഉള്ള ചിന്തകള്‍ കുറെപ്പേരെ ഭയത്തില്‍ നിശ്ശബ്ദരാക്കിയേക്കും. കുറേപ്പേര്‍ അവര്‍ക്കു നല്‍കപ്പെടുന്ന ഭക്തിയുടെ ചട്ടക്കൂടുകളില്‍ സ്വയം അടച്ചുകളയുകയും ചെയ്യും. ശേഷിക്കുന്ന ഭൂരിഭാഗം വരുന്ന യുവജനങ്ങള്‍ സത്യത്തില്‍ അകലുകതന്നെയാണ്. കാരണം അവര്‍ക്കുള്ള ഇടം സഭയില്‍ ഇല്ല എന്നത് തന്നെ.
4.b) അവരുടെ സങ്കീര്‍ണമായ ജീവിത സാഹചര്യങ്ങളില്‍ അവരെ ഉറപ്പിച്ചു നിര്‍ത്തുന്ന ബലമായും, ക്രിസ്തുവിനെ അനുകരിക്കാന്‍ കഴിയുന്ന മാതൃകയായും വിശ്വാസം അവര്‍ക്കു ലഭിച്ചെങ്കിലേ ഇത് സാധിക്കൂ. നിയമാനുഷ്ഠാനങ്ങളിലേക്കും നിഷ്ഠകളിലേക്കും ചുരുക്കപ്പെടുമ്പോള്‍ അവര്‍ക്കു നഷ്ടമാകുന്നത് ഇവിടെ ആവശ്യമായുള്ള സര്‍ഗാത്മകതയാണ്. ഇത്തരം സൃഷ്ടിപരത ഒരിക്കല്‍ സ്വാഭാവികമായും നമ്മളില്‍ സൃഷ്ടിക്കപ്പെടുമായിരുന്നു. പരസ്പരം കാണുകയും, അറിയുകയും, വളര്‍ത്തുകയും ചെയ്യുന്ന കുടുംബബന്ധങ്ങളില്‍നിന്നും മാറി സൈബര്‍ സമൂഹങ്ങളിലെ പരസ്പരബന്ധങ്ങളിലാണ് ഇന്ന് പലരും രൂപപ്പെടുന്നത്. കുടുംബാംഗങ്ങളോടെന്നതിനേക്കാള്‍ അത്തരം സൈബര്‍ സമൂഹങ്ങളിലെ അംഗങ്ങളുമായാണ് ഇന്ന് സംഭാഷണങ്ങള്‍ നടക്കുന്നത്. വേണ്ട വിധത്തില്‍ കൃപാചാലകങ്ങളാകുവാന്‍ അത്തരം ഗ്രൂപ്പുകള്‍ക്കോ (പ്രാത്ഥനാഗ്രൂപ്പുകള്‍ എന്ന് വിളിക്കപ്പെടുന്നവയടക്കം) അവയിലെ ബന്ധങ്ങള്‍ക്കോ കഴിയുന്നുമില്ല. മധ്യയുഗത്തില്‍ സഭ തന്നെ അകറ്റി നിര്‍ത്തിയ മിലിറ്റന്റ് ഗ്രൂപ്പുകളുടെ ചിന്താഗതി പുലര്‍ത്തിക്കൊണ്ട് സ്വന്തം ക്രിസ്തീയ തനിമ രൂപപ്പെടുത്തുന്നത് വിശ്വാസ തീക്ഷ്ണതയായി തെറ്റിദ്ധരിക്കുന്നുമുണ്ട്. ക്രിസ്ത്യന്‍ അപ്പോളോജിസ്റ്റ്‌സ് എന്ന പേരില്‍ അനേകം ഉറവിടങ്ങള്‍ ലഭ്യമായവയില്‍ നിന്നും സഭയുടേതായ പഠനങ്ങള്‍ തിരിച്ചറിയപ്പെടാന്‍ കഴിയാതെ പോകുന്നതും വികലമായ വിശ്വാസ സമീപനങ്ങള്‍ക്കു വഴി വച്ചിട്ടുണ്ട്. അത്തരത്തില്‍ വ്യാഖ്യാനിച്ചു വിഗ്ര ഹവത്കരിക്കപ്പെട്ടവയില്‍ 'ഒന്നാം പ്രമാണം' ഒരു ഉദാഹരണം മാത്രമാണ്.
5. മാധ്യമങ്ങളുമായി സമ്പര്‍ക്കമില്ലാത്ത ഒരു വ്യക്തിയും ഇന്നില്ല. എന്നാല്‍ മാധ്യമലോകവും മാധ്യമങ്ങളുടെ സ്വാധീന ശൈലികളും മനസ്സിലാക്കുവാന്‍ ആവശ്യമായ വിവേകം പരിശീലിക്കുവാന്‍ നമുക്കായിട്ടില്ല. വിശ്വാസ സംബന്ധമായ കാര്യങ്ങളില്‍ നടക്കുന്ന ആശയധ്രുവീകരണത്തില്‍, പരസ്യകലയില്‍ ഉപയോഗിക്കുന്ന വൈകാരിക സ്വാധീനങ്ങള്‍ അപകടകരമായി ഉപയോഗിക്കപ്പെടുന്നുണ്ട്. ഏതൊക്കെ തരത്തിലുള്ള നേട്ടങ്ങള്‍ അവ ഉണ്ടാക്കുന്നുണ്ടെങ്കിലും ക്രിസ്തുവിലേക്കുള്ള വളര്‍ച്ച അനുവദിക്കാത്ത ഏതിനെയും, എത്ര ശക്തമായ വ്യക്തികളില്‍ നിന്നോ സ്ഥാപനങ്ങളില്‍ നിന്നോ ആയിരുന്നാലും വിവേകവും ജ്ഞാനവും നിറഞ്ഞ ജാഗ്രത പാലിക്കു വാന്‍ സഭാസമൂഹം തയ്യാറാവണം. പരസ്യം വെറും ആകര്‍ഷണം മാത്രമല്ല, തീരുമാനങ്ങളെ നിയന്ത്രിക്കുന്ന പ്രേരണയാണ്. വിശ്വാസത്തിന്റെ തലത്തിലും ഇത്തരം രീതികള്‍ ഉപയോഗിക്കപ്പെടുകയും, അങ്ങനെ, ഇവാന്‍ ജെലിക്കല്‍ – പെന്തെക്കോസ്റ്റല്‍ പോപ്പുലിസ്റ്റ് ശൈലികളുടെ ഇടുങ്ങിയ ചട്ടക്കൂടുകള്‍ക്കുള്ളില്‍ ഒരു സമാന്തര വിശ്വാസവും ക്രിസ്തീയതയും രൂപീകരിക്കപ്പെടുന്നത് ക്രിസ്തീയതയുടെ ഗുണപരമായ വളര്‍ച്ചയെ തടയുകയും ചെയ്യുന്നത് കാണുവാന്‍ നമുക്ക് കഴിയും. ചിലരെങ്കിലും ഉന്നതിയുടെ സുവിശേഷത്തിന്റെ വക്താക്കളാകുന്നതും ആളുകളുടെ ദയനീയാവസ്ഥകള്‍ ചൂഷണം ചെയ്യപ്പെടുന്നതും അക്രിസ്തീയമായ സമീപനങ്ങളാണ്.
5.1) സഭയുടെ വിശ്വാസമായി മുപ്പതു വര്‍ഷത്തോളം വിശ്വാസികള്‍ കേട്ടത് ഏതാനും പ്രശസ്ത പ്രസംഗകരെയാണ്. മത-സംസ്‌കാരത്തിന്റെ കണ്ണുകളിലൂടെ വിശകലനം ചെയ്യുമ്പോള്‍, അവര്‍ക്കു നല്‍കപ്പെട്ട പ്രവാചക/ദൈവിക പരിവേഷം ഒരു തരത്തില്‍ കള്‍ട്ട് രൂപീകരണത്തിന് കാരണമായിട്ടുണ്ട് എന്നത് തര്‍ക്കമില്ലാത്തതാണ്. ഈ ശുശ്രൂഷകര്‍ ആഗ്രഹിച്ചതല്ലെങ്കിലും, രൂപീകൃതമായിട്ടുള്ള സ്ഥിതി വിശേഷം അതിലെ ശിഥിലതകള്‍ കണ്ടുകൊണ്ടു തന്നെ തിരുത്തപ്പെടേണ്ടതുണ്ട്. ബ്രാന്‍ഡ് രൂപത്തില്‍ വളരുന്ന ഇവയ്ക്കിടയിലെ മത്സരങ്ങള്‍ അനാരോഗ്യകരമായ ഭാവിയാണ് സഭയുടെ ഐക്യത്തെ സംബന്ധിച്ച് നല്‍കുന്നത് (participation-competition).
5.2) കരിസ്മാറ്റിക് നവീകരണം പരിശുദ്ധാത്മാവിന്റെ പ്രവൃത്തിയാണ്. അത് അങ്ങനെയായിരിക്കുകയും വേണം. നവീകരണത്തിന്റെ ആരംഭകാലത്തു തന്നെ ആവശ്യമായ ദൈവശാസ്ത്ര അടിസ്ഥാനവും മാര്‍ഗ്ഗരേഖകളും അതിനുണ്ടായിരുന്നു. വരങ്ങളില്‍ വളരുന്നവര്‍ വേണ്ട വിധം പാസ്റ്ററിങ്, മുതിര്‍ന്നവരില്‍ നിന്നുള്ള മാര്‍ഗദര്‍ശനങ്ങള്‍ സ്വീകരിച്ചിരുന്നു. ഇത്തരം വിവേക പൂര്‍ണ്ണമായ വളര്‍ച്ച ഇന്ന് നടക്കുന്നുണ്ടോ എന്നത് സംശയമാണ്. ചില വിദേശ സെക്ടുകളില്‍ പ്രബലമായിരുന്ന ആശയങ്ങളെ നമ്മുടെ വിശ്വാസധാരയിലേക്കു കൊണ്ടുവരുന്നതില്‍ ഇത്തരം വിവേക ശൂന്യത വലിയ പങ്കുവഹിച്ചിട്ടുണ്ട് ഉദാ: നാശത്തിന്റെ/മരണത്തിന്റെ ആത്മാവ്. പരിശുദ്ധാത്മാവ് ചൊരിയുന്ന സ്‌നേഹത്തിന്റെ അടയാളമാണ് അത്ഭുതങ്ങളും സൗഖ്യങ്ങളും, അത് ശുശ്രൂഷകന്റെ ശക്തിയായി കാണപ്പെടുന്ന പ്രവണതകള്‍ പ്രോത്സാഹിപ്പിക്കപ്പെടരുത്. ധ്യാന കേന്ദ്രങ്ങളുടെ സ്വയാധികാരത്തില്‍ അനുമതി നല്‍കപ്പെടുന്ന ഉപദേശകര്‍ ശുശ്രൂഷകള്‍ക്ക് മൊത്തത്തില്‍ ആക്ഷേപം വരുത്തി വച്ചിട്ടുണ്ട്. കൂടുതല്‍ വിവേചനാശക്തി സാക്ഷ്യങ്ങളിലും ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയും വ്യക്തമാണ്. സാക്ഷ്യങ്ങള്‍ വിശ്വാസത്തിന്റെ പക്വതയിലേക്ക് സമൂഹത്തെ നയിക്കുന്നതാകണം. വികലമായ ബോധ്യങ്ങള്‍ നല്കുന്നവയാകരുത്. ആത്മാവിന്റെ വരങ്ങളില്‍ യഥാര്‍ത്ഥത്തില്‍ വളരുന്നവരെ പരിപോഷിപ്പിക്കുന്നതിനോടൊപ്പംതന്നെ, ആത്മീയോന്മാദത്തിലേക്കു (people with religious content) ചായുന്നവരെ തിരിച്ചറിയുകയും വേണ്ട വിധത്തില്‍ അവരെ സഹായിക്കുകയും ചെയ്യേണ്ടത് ധ്യാനകേന്ദ്രങ്ങളുടെയും അജപാലകരുടെയും വലിയ കടമയാണ്.
6) ഉചിതമായ ഉത്തരങ്ങളോ വ്യക്തതയോ ഇല്ലാതെ പോകുന്നതോ, വ്യത്യസ്തമായ സ്വരങ്ങളെ കേള്‍ക്കേണ്ടി വരുമെന്നതോ ആ മാര്‍ഗ്ഗരേഖകളെ ജനസമക്ഷത്തിലേക്കെത്തിക്കുന്നതില്‍ വിമുഖതയ്ക്കു കാരണമാകുന്നുണ്ട്. ബൈബിള്‍ വ്യാഖ്യാനത്തെക്കുറിച്ചും, അന്യമതങ്ങളോടുള്ള സമീപനത്തെക്കുറിച്ചും, സാമൂഹിക പ്രതിബദ്ധതയെക്കുറിച്ചും, ശാസ്ത്രവുമായുള്ള സംവാദത്തിന്റെ ആവശ്യത്തെക്കുറിച്ചും സാമ്പത്തിക രംഗത്തെ മൂല്യങ്ങളെക്കുറിച്ചുമൊക്കെ നല്‍കപ്പെട്ട പ്രബോധനങ്ങള്‍ പ്രസംഗങ്ങളിലോ ധ്യാനങ്ങളിലോ ഇടം തേടുന്നില്ല എന്നത് നിര്‍ഭാഗ്യകരമാണ്. ബൗദ്ധികമായ വിചിന്തനവും, കൃപ നിറഞ്ഞ ഒരുക്കവും, സമൂഹത്തെക്കുറിച്ചുള്ള അറിവും പ്രായോഗിക മാനങ്ങളെക്കുറിച്ചുള്ള പരന്ന ചര്‍ച്ചകളും ഇവിടെ ആവശ്യമായിട്ടുണ്ട്. ഈ പ്രക്രിയയെ പാടെ അവഗണിക്കുകയും, വെളിപ്പെടുത്തലുകളുടെ രൂപത്തില്‍ ആളുകളുടെ വൈകാരികാവസ്ഥകളെ നിയന്ത്രിക്കാവുന്ന തരത്തിലുള്ള സമാന്തര വിശ്വാസങ്ങള്‍ രൂപീകരിക്കപ്പെടുകയും ചെയ്തു. ഇത് കുടുംബങ്ങളുടെയും ഇടവകകളുടെയും, പ്രാര്‍ത്ഥനാ കൂട്ടായ്മയുടെയും സാമൂഹ്യ മാധ്യമ ഗ്രൂപ്പുകളില്‍ അപകടകരവും തെറ്റിദ്ധാരണകളുണ്ടാക്കുന്നതുമായ ചര്‍ച്ചകളും വഴക്കുകളും ഉണ്ടാക്കുകയും വ്യക്തിപരമായ അകല്‍ച്ചകള്‍ക്ക് വഴിവയ്ക്കുകയും ചെയ്യുന്നുണ്ട്. ഉറവിടങ്ങളുടെ ആധികാരികതയെ വേണ്ട വിധം വിവേചിച്ചറിയാന്‍ അവര്‍ക്കു കഴിയാറില്ല. ഇതുമൂലം വിശ്വാസികള്‍ക്കു രൂപപ്പെട്ടു കിട്ടിയ ദൈവസങ്കല്പങ്ങളും മനുഷ്യസങ്കല്പങ്ങളും മരണാനന്തര ജീവിത വീക്ഷണങ്ങളും അനുഗ്രഹങ്ങളുടെ വഴിയെക്കുറിച്ചുള്ള ഉപദേശങ്ങളും വളരെ വിചിത്രമാണ്. ഇടവകകളിലെ അജപാലകരില്‍ ആത്മാഭിഷേകം കുറവാണെന്ന ഒരു സങ്കല്പം എങ്ങനെയോ രൂപപ്പെട്ടതിലൂടെ അവര്‍ കുമ്പസാരങ്ങളിലോ മറ്റോ തിരുത്തലുകള്‍ നല്‍കിയാലും ആത്മാവിനാല്‍ നിറഞ്ഞു പറഞ്ഞ മറ്റാരുടെയോ വാക്കിനാവും വിശ്വാസ്യത എന്നത് സ്വാഭാവികം.
ആവശ്യമായ സംഭാഷണങ്ങള്‍ നടക്കാത്തത് നമ്മുടെ വിശ്വാസത്തിന്റെയോ, സഭാ പ്രബോധനത്തിന്റെയോ ന്യൂനത മൂലമല്ല. കാലത്തിന്റെ സങ്കീര്‍ണതകളെ മനസ്സിലാക്കാനും അവയെ വിശ്വാസത്തിന്റെയും കൃപയുടെയും വെളിച്ചത്തില്‍ അഭിമുഖീ കരിക്കുവാനുമുള്ള മാര്‍ഗരേഖകള്‍ ഉചിതമായ സമയങ്ങളില്‍ നല്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ അവയെ ആത്മാര്‍ത്ഥമായി സമീപിക്കുന്നതില്‍ നമ്മുടെ തന്നെ പ്രിയപ്പെട്ട ചില സംവിധാനങ്ങളെ മാറ്റേണ്ടി വന്നേക്കാമെന്നത് ഒരു വെല്ലുവിളിയാണ്. അഭിമുഖീകരിക്കുന്ന സാമൂഹിക സാംസ്‌കാരിക യാഥാര്‍ത്ഥ്യങ്ങള്‍ അതി സങ്കീര്‍ണമാണെന്നിരിക്കെ അതിന് മതപരമായ ഒറ്റയുത്തരം നല്‍കാനാവില്ല, അതിനു ശ്രമിക്കുകയുമരുത്. സങ്കീര്‍ണമായ പ്രതിഭാസങ്ങള്‍ക്ക് അതിന്റെ ഉറവിടങ്ങളിലും അര്‍ത്ഥതലങ്ങളിലും പല മാനങ്ങളുള്ളതിനാല്‍ അവയെ വേണ്ടവിധം മനസ്സിലാക്കേണ്ടതിന് പല മേഖലകളിലുള്ളവരുടെ കൂട്ടായ പങ്കുവയ്ക്കലുകള്‍ അത്യാവശ്യമാണ്. ഉല്പത്തിയിലെ പാപ-ഉത്ഭവ വിവരണമോ, നിയമാവര്‍ത്തനത്തിലെ അനുഗ്രഹ-ശിക്ഷ ഉറവിട പരാമര്‍ശങ്ങളോ, തിന്മകളില്‍ സാത്താന്റെ സാമാന്യ വത്കരണമോ നമ്മിലെയും സഭയിലെയും സത്യങ്ങളെ മനസ്സിലാക്കുന്നതില്‍ അനുചിതമാണ്.
C. വളരെ നിര്‍ണ്ണായകമായ ഒരു സമയത്താണ് നമ്മള്‍ ഇന്ന് ജീവിക്കുന്നത്. 'പാവങ്ങളുടെയും ഭൂമിയുടെയും വിലാപം' തുടങ്ങി സഭയുടെ രേഖകളില്‍ ഈ കാലഘട്ടത്തില്‍ ആവര്‍ത്തിക്കപ്പെടുന്ന പ്രമേയങ്ങള്‍ക്ക് ധാര്‍മികവും വിശ്വാസപരവുമായ പ്രാധാന്യം നല്‍കി പ്രവൃത്തിപഥത്തിലേക്കു കൊണ്ടുവരാന്‍ നമുക്ക് കഴിയണം. വലിയ പ്രതിബദ്ധതയോടെ ധാര്‍മിക നിലപാടുകള്‍ സ്വീകരിക്കേണ്ടത് ഒരു മതത്തിനും ദേശത്തിനും സംസ്‌ക്കാരത്തിനുമപ്പുറം ജീവന്റെ തന്നെ നിലനില്‍പിന് ആവശ്യമാണ്. അത് നമ്മുടെ എല്ലാത്തരം വ്യത്യസ്തതകളേക്കാളും അടിസ്ഥാനപരമാണ്. ഈ കാലഘട്ടത്തില്‍ സഭയുടെ പ്രത്യേക വിളിയും ദൗത്യവും ആയി സഭ അതിനെ തിരിച്ചറിഞ്ഞിട്ടുമുണ്ട്. അത്തരം നിര്‍ണായകമായ സമയത്ത് ഒരുമിച്ചു നില്‍ക്കാന്‍ കഴിയുന്ന പുതിയ വഴികള്‍ തേടുകയും നന്മയും ജീവനും കണ്ടെത്തുകയും ഒരുമിച്ചു നടക്കുകയുമാണ് വേണ്ടത്. അത് ആത്മാര്‍ത്ഥമാണെങ്കില്‍ അകംപുറം സംഭാഷണങ്ങള്‍ പുതിയ അനുരഞ്ജന പ്രക്രിയകള്‍ക്കും വഴിതുറക്കും.

(ലേഖകന്‍ ഡൊമിനിക്കന്‍ സഭയുടെ ഇന്ത്യന്‍ പ്രൊവിന്‍സിലെ അംഗമാണ്.)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org