ഫാ. ജോസ്‌പോള്‍ നെല്ലിശ്ശേരി
"എന്റെ കുഞ്ഞുങ്ങളെ, ക്രിസ്തു നിങ്ങളില്‍ രൂപപ്പെടുന്നതുവരെ ഞാന്‍ നിങ്ങള്‍ക്കു വേണ്ടി ഈറ്റുനോവ് അനുഭവിക്കുന്നു" (ഗലാ. 4:19). തനിക്കു സകലതും ക്രിസ്തുവാണ് എന്ന ദൃഢമായ വിശ്വാസത്തില്‍, ബോധ്യത്തില്‍ ജീവിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത വിശുദ്ധനാണ് വി. പൗലോസ്. നടപടി പുസ്തകം മുഴുവനും തന്നെ വി. പൗലോസിനെപ്പറ്റിയാണ്. വിശുദ്ധന്റെ ലേഖനത്തിലെ ഏതാനും വചനങ്ങള്‍ താഴെ കുറിക്കുന്നു: "എനിക്കു ജീവിതം ക്രിസ്തുവും മരണം നേട്ടവുമാകുന്നു" (ഫിലി. 1:21). "ഞാന്‍ ക്രിസ്തുവിനോടു കൂടി ക്രൂശിതനായിരിക്കുന്നു. ഇനിമേല്‍ ഞാനല്ല ക്രിസ്തുവാണ് എന്നില്‍ ജീവിക്കുന്നത്" (ഫിലി. 1:21). "എന്റെ നേട്ടങ്ങളെല്ലാം ക്രിസ്തുവിനെ പ്രതി നഷ്ടമായി ഞാന്‍ പരിഗണിക്കുന്നു. അവനു വേണ്ടി അവയെല്ലാം ഞാന്‍ നഷ്ടപ്പെടുത്തി. ക്രിസ്തുവിനെ നേടാന്‍ വേണ്ടി അവയെല്ലാം ഞാന്‍ ഉച്ഛിഷ്ടമായി കണക്കാക്കുന്നു" (ഫിലി. 3:7-8). "യേശുക്രിസ്തുവിനെക്കുറിച്ചല്ലാതെ, അതും ക്രൂശിതനായവനെക്കുറിച്ചല്ലാതെ മറ്റൊന്നിനെക്കുറിച്ചും അറിയേണ്ടതില്ലെന്നു ഞാന്‍ തീരുമാനിച്ചു" (1 കൊറി. 2:2, 1:17 -18). "ക്രിസ്തുവിന്റെ സ്‌നേഹത്തില്‍ നിന്ന് ആരു നമ്മെ വേര്‍പെടുത്തും…" (റോമാ 8:35-39).
ക്രിസ്തുവിനെ പ്രതിയുള്ള സഹനങ്ങള്‍ (2 കൊറി. 11: 24-25, 23:28)
പൗലോസ് ശ്ലീഹ ശിരഛേദനത്തിനു വിധേയനായി മരണപ്പെട്ടു. ശിരസ്സു മൂന്നു പ്രാവശ്യം ചാടിച്ചാടി നിശ്ചലമായി. ഈ മൂന്നു സ്ഥലത്തും ഉറവയുണ്ടായി എന്നാണു പാരമ്പര്യം (Tre fontana). യേശു ക്രിസ്തുവുമായി വി. പൗലോസ് അനുഭവിച്ച ഒരു സുവിശേഷ ബോധ്യം അദ്ദേഹം പങ്കുവയ്ക്കുന്നു "യേശുക്രിസ്തു എന്നെ സ്വന്തമാക്കിയിരിക്കുന്നു. സഹോദരരെ, ഞാന്‍ തന്നെ ഇനിയും സ്വന്തമാക്കിയെന്നു കരുതുന്നില്ല" (ഫിലി. 3:13). St. Paul is a Giant of faith. പൗലോസ് ശ്ലീഹായുടെ മാനസ്സാന്തരം, പ്രേഷിതയാത്ര, പ്രബോധനങ്ങള്‍ എന്നിവയെല്ലാം കൂടുതല്‍ അറിയാന്‍ അപ്പസ്‌തോല നടപടികള്‍, പൗലോസ് ശ്ലീഹായുടെ ലേഖനങ്ങള്‍ എന്നിവ പഠന വിഷയമാക്കണം.
മറ്റുള്ളവരില്‍ പ്രത്യേകിച്ചു വളരുന്ന തലമുറയില്‍ യേശുക്രിസ്തു രൂപപ്പെടാന്‍ ഈറ്റുനോവു അനുഭവിക്കേണ്ടതും, യേശുക്രിസ്തുവുമായി വേര്‍പിരിയാന്‍ സാധിക്കാത്ത വിധം വിശ്വാസതീക്ഷ്ണത വളര്‍ത്തിയെടുക്കേണ്ടതും ആരെല്ലാം?
1) മാതാപിതാക്കള്‍
2) അജപാലകര്‍
3) മതാദ്ധ്യാപകര്‍
4) വിശ്വാസി സമൂഹം / ഇടവകസമൂഹം
മേല്‍പറഞ്ഞവരെല്ലാം മാതൃകാപരമായ ക്രിസ്തീയജീവിതം നയിക്കുന്നവരാകണം. കുട്ടികള്‍ പ്രത്യേകിച്ചു മറ്റുള്ളവരെ നിരീക്ഷിച്ചും അനുകരിച്ചും ജീവിക്കുന്നവരാണ്.
മാതാപിതാക്കള്‍
ദൈവം നല്‍കുന്ന മക്കളെ ദൈവത്തിനു വേണ്ടി വളര്‍ത്തുക. ദൈവികകാര്യങ്ങളില്‍ താത്പര്യം വളര്‍ത്തുവാന്‍ മാതൃകയാലും ഉപദേശത്താലും മക്കളെ പഠിപ്പിക്കണം. ഈ കാര്യത്തില്‍ കുടുംബ പശ്ചാത്തലം വളരെ പ്രധാനപ്പെട്ടതാണ്. മാതാപിതാക്കളാണ് ആദ്യ ഗുരുഭൂതര്‍. ദിവ്യബലിയിലും കൂദാ ശാസ്വീകരണത്തിലും മാതാപിതാക്കളും മറ്റു മുതിര്‍ന്നവരും കാണിക്കുന്ന താത്പര്യം മക്കളെ സ്വാധീനിക്കും. എല്ലാം വിശദീകരിക്കേണ്ട കാര്യമില്ലല്ലോ.
ഭര്‍ത്താക്കന്മാര്‍ക്കുള്ള ഒരു നിര്‍ദ്ദേശമാണ് മക്കളെ സ്‌നേഹിക്കുന്നുണ്ടെങ്കില്‍ ഭാര്യമാരെ സ്‌നേഹിക്കുക. അമ്മമാര്‍ പ്രത്യേകിച്ചു ഗര്‍ഭിണികള്‍ എപ്പോഴും സന്തോഷമുള്ളവരായിരിക്കണം. അവര്‍ക്ക് ശാരീരികമോ മാനസീകമോ ആയി ക്ഷതം ഏല്‍ക്കരുത്. അതു ഗര്‍ഭസ്ഥശിശു മുതലുള്ള കുഞ്ഞുങ്ങളെ ബാധിക്കും.
ഗര്‍ഭിണികള്‍ പ്രത്യേകിച്ചു ആത്മീയഗ്രന്ഥങ്ങള്‍, ഗൗരവമുള്ള മറ്റു പുസ്തകങ്ങള്‍ വായിക്കണം. പ്രാര്‍ത്ഥനയ്ക്കും പ്രാധാന്യം കൊടുക്കണം. ഇതെല്ലാം കുഞ്ഞുങ്ങളുടെ വളര്‍ച്ചയില്‍ നിര്‍ണ്ണായകമാണ്. അതുപോലെ തന്നെയാണ് ഗര്‍ഭിണിയുടെ ആഹാരരീതിയും. ഇസ്രായേലി ജനങ്ങള്‍ വളരെ ബുദ്ധിമാന്മാരാണ്. കാരണം, ഗര്‍ഭിണികളുടെ ഭക്ഷണ രീതിയും പഠനരീതികളുമാണ് എന്നാണ് മനസ്സിലാക്കുന്നത്. അധ്യാപകരുടെ മക്കള്‍ പൊതുവേ ബുദ്ധിമാന്മാരാണ്. അമ്മമാര്‍ ക്ലാസ്സ് ഒരുങ്ങുമ്പോഴും ക്ലാസ് എടുക്കുമ്പോഴും ഗര്‍ഭസ്ഥശിശുവിനെ സ്വാധീനിക്കും. "വളരുന്ന മക്കളോടൊപ്പം" ബഹു. ഡോ. ജോര്‍ജ്ജ് നെല്ലിശ്ശേരിയച്ചന്റെ ഗ്രന്ഥം വളരെ സഹായകരമായിരിക്കും.
കുടുബം ഒരു സ്വര്‍ഗ്ഗമായിരിക്കണം. ഇമ്പമുള്ളതാണല്ലോ കുടുംബം. അതിനു കുടുംബാംഗങ്ങള്‍ ഒത്തൊരുമയോടെ കുടുംബത്തില്‍ വ്യാപരിക്കണം. കുടുംബത്തില്‍ സന്തോഷത്തിന്റെയും സമാധാനത്തിന്റെയും മറ്റു മൂല്യങ്ങളുടെയും അന്തരീക്ഷത്തില്‍ വളരുന്ന മക്കള്‍ വിദ്യാലയത്തിലും കലാലയത്തിലും സമൂഹത്തിലും സമാധാനപ്രിയരായിരിക്കും. മറിച്ചാണെങ്കില്‍ കലഹപ്രിയരും വഴക്കാളികളും മറ്റുള്ളവരോടു മാന്യമായി പെരുമാറാന്‍ സാധിക്കാത്ത വരുമായിരിക്കും. കൂടാതെ മദ്യത്തിനും മയക്കുമരുന്നിനും അടിമകളുമായിരിക്കും. പൗരസ്ത്യ സഭകള്‍ക്കുള്ള കാനന്‍ നിയമം 618 മാതാപിതാക്കളും ജ്ഞാനസ്‌നാന മാതാപിതാക്കളും മക്കള്‍ക്കു വിശ്വാസ പരിശീലനം നല്‍കേണ്ടതിന്റെ ആവശ്യകത എടുത്തു പറയുന്നു. വാക്കിലും പ്രവൃത്തിയിലും മാതൃകയായിരിക്കണം.
രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ കുടുംബത്തെ Domestic Church എന്നാണ് വിളിക്കുന്നത്. "ഗാര്‍ഹിക സഭയെന്നു വിശേഷിപ്പിക്കാവുന്ന ഇവിടെ (കുടുംബം) മാതാപിതാക്കള്‍ വാക്കുകളും മാതൃകകളും വഴി മക്കള്‍ക്കു പ്രഥമ വിശ്വാസ പ്രഘോഷകരാകേണ്ടിയിരിക്കുന്നു."
കുടുംബപ്രാര്‍ത്ഥന
സന്ധ്യാ വേളയില്‍ കുടുംബാംഗങ്ങള്‍ ഒരുമിച്ചുകൂടി പ്രാര്‍ത്ഥിക്കുന്ന ശ്ലാഘ നീയമായ പാരമ്പര്യം ഉണ്ട്. വേദ പുസ്തക വായനയും നിലവിലുണ്ട്. പ്രാര്‍ത്ഥന കഴിഞ്ഞു പരസ്പരം സ്തുതി ചൊല്ലുന്നു. മാതാപിതാക്കള്‍ മക്കളുടെ ശിരസ്സില്‍ കൈകള്‍ വച്ചു ആശീര്‍വ്വദിക്കുന്ന പതിവുമുണ്ട്. പ്രാര്‍ത്ഥനയും വേദ പുസ്തകവായനയും നയിക്കേണ്ടത് വ്യക്തമായും സ്ഫുടമായും നടത്താന്‍ പറ്റുന്ന വ്യക്തിയായിരിക്കണം. അതിഥികള്‍ ഉണ്ടെങ്കില്‍ മാറ്റിവയ്‌ക്കേണ്ടതല്ല കുടുംബ പ്രാര്‍ത്ഥന. ദിവസത്തിന്റെ അന്ത്യ നിമിഷങ്ങള്‍ കുടുംബാംഗങ്ങള്‍ ഒന്നു ചേര്‍ന്നു നന്ദി പറയുന്നു. രാത്രിയില്‍ ദൈവത്തിന്റെ സംരക്ഷണം പ്രാര്‍ത്ഥിക്കുന്നു. ഇതെല്ലാം വളരുന്ന തലമുറയെ സ്വാധീനിക്കുമെന്നതില്‍ സംശയമില്ല.
അജപാലകര്‍
ഇടവകവികാരി ഇടവകയിലുള്ള വിശ്വാസികള്‍ക്ക് – എല്ലാ പ്രായത്തിലുള്ളവര്‍ക്കും – വിശ്വാസ പരിശീലനം നല്‍കാനും അജപാലന ശ്രദ്ധ ചെലുത്താനും കടപ്പെട്ടവനാണ് (Canon 624) ഇടവകയിലെ എല്ലാ വിഭാഗത്തിലുമുള്ള ജനങ്ങള്‍ക്കും മാതൃകാപരമായ ജീവിതരീതിയിലൂടെയും പെരുമാറ്റത്തിലൂടെയും സാക്ഷ്യജീവിതംനയിക്കണം. സഭാത്മകജീവിതത്തില്‍നിന്നും അകന്നു നില്‍ക്കുന്നവരെ പ്രത്യേകം ശ്രദ്ധിക്കണം (Canon 293).
വിശ്വാസപരിശീലനത്തില്‍ സുവിശേഷപ്രഘോഷണത്തിനു അതുല്യമായ സ്ഥാനമാണുള്ളത്. അപ്പസ്‌തോലന്മാര്‍ ക്രിസ്തുവിനെ പ്രസംഗിക്കുന്നതില്‍നിന്നു വിരമിച്ചിട്ടില്ല. അതു മാതൃകയാക്കേണ്ടതാണ്. ഇടവക വികാരിമാര്‍ക്കു പ്രത്യേക കടമയുണ്ട്. അവരാണു സാധാരണ വിശ്വാസികളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നത്. മതബോധനത്തിനു വരുന്ന കുട്ടികളെ ബോധവത്കരിക്കാനും അവര്‍ക്കു സാധിക്കും.
മതാധ്യാപകര്‍
കുട്ടികളുടെ വിശ്വാസപരിശീലനത്തില്‍ വളരെ സ്തുത്യര്‍ഹമായ പങ്കുവഹിക്കുന്നവരാണ് മതാധ്യാപകര്‍. ഇടവകവികാരിയുടെ സഹകാര്‍മ്മികളാണവര്‍. അവര്‍ ശരിയായ പരിശീലനം ലഭിച്ചവരും അറിവുള്ളവരുമായിരിക്കണം. അധ്യാപനപാടവവും അത്യന്താപേക്ഷിതമാണ് (Canon: 626). ഇടവകാതിര്‍ത്തിയിലുള്ള മറ്റു വൈദികര്‍, ഡീക്കന്മാര്‍, സമര്‍പ്പിതര്‍ ഇടവകയില്‍ വിശ്വാസപരിശീലനത്തില്‍ സഹകാരികളാകണമെന്നു സഭ നിഷ്‌കര്‍ഷിക്കുന്നു (Canon: 624).
വിശ്വാസിസമൂഹം
ഇടവകസമൂഹത്തിനും വളരെ നിര്‍ണായകമായ പങ്കാണ് വിശ്വാസപരിശീലനത്തിനുള്ളത്. അവരുടെ മാതൃകാപരമായ ക്രിസ്തീയ ജീവിതം തന്നെ. വിശുദ്ധ കുര്‍ബാനയിലും കൂദാശാസ്വീകരണത്തിലും അവര്‍ കാണിക്കുന്ന താത്പര്യം. ഞായറാഴ്ചാചരണം.
ഇടവക പൊതുയോഗത്തിന്റെ ചുമതലകളില്‍ വിശ്വാസപരിശീലനം ഒരു പ്രധാന വിഷയമാണ്. "കുട്ടികള്‍ക്കും യുവാക്കള്‍ക്കും മുതിര്‍ന്നവര്‍ക്കും വിശ്വാസപരിശീലനത്തിനുള്ള ഏര്‍പ്പാടുകള്‍ ചെയ്യുകയും അങ്ങനെ ചെയ്യാന്‍ മറ്റുള്ളവരെ പ്രേരിപ്പിക്കുകയും ചെയ്യുക." സീറോ-മലബാര്‍ സഭയുടെ പള്ളിയോഗ നടപടിക്രമങ്ങള്‍ No. 74, പ്രതിനിധിയോഗം ചുമതല 17:1. ഇടവകയുടെ മതാന്തരീക്ഷത്തിന് അനുഗുണമായി ഇടവകയിലെ ആദ്ധ്യാത്മികവും സാമൂഹികവും സാംസ്‌ക്കാരികവും മതബോധനപരവും അജപാലനപരവും വികസനപരവും ജീവകാരുണ്യപരവുമായ പ്രവര്‍ത്തനങ്ങളും യുവജനസ്വഭാവ രൂപവത്കരണവും പരിപോഷിപ്പിക്കുകയും വളര്‍ത്തുകയും എന്ന വീക്ഷണത്തോടെ സജീവവും സൃഷ്ടിപരവുമായ പങ്കിനു തുടക്കം കുറിച്ചുകൊണ്ടു നേതൃത്വം നല്‍കുക.
നമ്മുടെ യുവതികള്‍ അന്യമത സ്ഥരുമായി വിവാഹത്തില്‍ ഏര്‍പ്പെടുന്ന വിഷയം വിവാദമാണല്ലോ. 12 വര്‍ഷത്തെ ശാസ്ത്രീയമായ പരിശീലനം ലഭിച്ചിട്ടും എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു? ജീസസ് യൂത്തിലും പള്ളിയിലെ ഗായകസംഘത്തിലും അംഗങ്ങളായിട്ടുള്ളവര്‍ പോലും പോകുന്നതു ഖേദകരം. ഇപ്പോഴത്തെ ഐടി മേഖലയിലുള്ള ജോലി – പകലില്ല, രാത്രിയില്ല എന്നില്ലാതെ – സാഹചര്യങ്ങള്‍ ഒരു നിമിത്തമാകാം. "ക്രിസ്തുവിന്റെ സ്‌നേഹത്തില്‍ നിന്ന് ആരു നമ്മെ വേര്‍പെടുത്തും? ക്ലേശമോ ദുരിതമോ പീഡനമോ പട്ടിണിയോ നഗ്നതയോ ആപത്തോ വാളോ?" എന്തെല്ലാം പ്രലോഭനങ്ങളുണ്ടായാലും യേശുക്രിസ്തുവിനെ ഉപേക്ഷിക്കില്ലെന്നു മക്കള്‍ തീരുമാനമെടുക്കാന്‍ പറ്റുന്ന രീതിയില്‍ വിശ്വാസ പരിശീലനം നല്‍കണം.
കുടുംബകൂട്ടായ്മകള്‍
ഇന്നു ലോകത്തുള്ള എല്ലാ സീറോ-മലബാര്‍ ഇടവകകളിലും കുടുംബകൂട്ടായ്മകള്‍ നിലനില്‍ക്കുന്നുണ്ട്. വത്തിക്കാന്‍ കൗണ്‍സിലിന്റെ അടിസ്ഥാന ക്രൈസ്തവ സമൂഹം (Basic Christian Community) എന്ന ആശയം വളരെ ശക്തമായിത്തന്നെ നടപ്പിലായിട്ടുണ്ട്. എന്നാല്‍ അതു വെറും ഭൗതികതലത്തില്‍ ഒതുങ്ങേണ്ടതല്ല. ഈശോയുടെ നാമത്തിലാണ് നാം ഈ സമ്മേളനങ്ങളില്‍ ഒരുമിച്ചു കൂടുന്നത്. "എന്റെ നാമത്തില്‍ രണ്ടോ മൂന്നോ പേര്‍ ഒരുമിച്ചുകൂടുമ്പോള്‍ അവരുടെ മധ്യേഞാനുണ്ടാകും" എന്ന ഈശോയുടെ വചനം ഓര്‍ത്തുകൊണ്ടുവേണം ഇത്തരം സമ്മേളനങ്ങളില്‍ എല്ലാവരും സംബന്ധിക്കേണ്ടത്. ഈ സമ്മേളനങ്ങളിലേക്ക് നമ്മുടെ വളര്‍ന്നുവരുന്ന കുട്ടികളെയും പങ്കെടുപ്പിക്കുന്നത് ഉപകാരപ്രദമായിരിക്കും. ഇടവകസമൂഹം എപ്രകാരമാണ് ഈശോയുടെ വചനം പഠിക്കുകയും സ്വീകരിക്കുകയും പ്രാവര്‍ത്തികമാക്കാന്‍ പരിശ്രമിക്കുകയും ചെയ്യുന്നതെന്നു നമ്മുടെ കുട്ടികള്‍ മനസ്സിലാക്കട്ടെ. അതിലൂടെ വിശ്വാസപരിശീലനത്തിനു കൂടുതല്‍ വളര്‍ച്ച പ്രാപിക്കാനാകും എന്നു ഞാന്‍ കരുതുന്നു.
1) ക്രിസ്തുവിനെ അറിയണം. അവിടുത്തെ ദൈവത്വം. 2) അവിടുത്തെ ജീവിത ദൗത്യം. 3) അവിടുത്തെ പ്രബോധനങ്ങള്‍. 4) അവിടുത്തെ ജീവിതശൈലി. ഇതെല്ലാം വേദപുസ്തകത്തിന്റെ വെളിച്ചത്തിലായിരിക്കണം. വേദപുസ്തകമാണ് പാഠപുസ്തകം. അതുകൊണ്ടു സീറോ-മലബാര്‍ സഭയിലെ വിശ്വാസപരിശീലനത്തിനുള്ള പാഠാവലി പരിഷ്‌ക്കരിക്കണം. നമ്മുടെ മക്കള്‍ യേശുക്രിസ്തുവിനെ അറിയട്ടെ. യേശുക്രിസ്തുവിനെ സ്‌നേഹിക്കട്ടെ. യേശുക്രിസ്തുവിന്റെ ശിഷ്യത്വത്തില്‍ ജീവിക്കട്ടെ.