കോവിഡ് രോഗവ്യാപന ഭീതിയില്‍ മനുഷ്യത്വം മറക്കരുത് : മാര്‍ ആലഞ്ചേരി

കൊച്ചി: മനുഷ്യസമൂഹം നേരിട്ടിട്ടുള്ള ഭീകരമായ പകര്‍ച്ചവ്യാധികളിലൊന്നായി കൊറോണ വൈറസ്ബാധ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, വൈറസ് വ്യാപന ഭീതിയില്‍ മനുഷ്യത്വം മറന്നുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്ന് സീറോ മലബാര്‍ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. രോഗവ്യാപനത്തിന്റെ ക്ഷിപ്രതയും രോഗത്തെ ചെറുക്കാന്‍ പര്യാപ്തമായ വാക്‌സിന്റെ അഭാവവും ജനങ്ങളുടെ ഭീതി വര്‍ദ്ധിപ്പിക്കുന്ന ഘടകങ്ങളാണ്. ഗുരുതരമായ ഈ സാഹചര്യത്തെ നേരിടുവാന്‍ സാഹോദര്യത്തിലും പരസ്പരമുള്ള കരുതലിലും എല്ലാവരും സഹകരിച്ചു പ്രവര്‍ത്തിക്കണമെന്നു പത്രക്കുറിപ്പില്‍ കര്‍ദിനാള്‍ അഭ്യര്‍ത്ഥിച്ചു. രോഗബാധയില്‍ നിന്ന് എങ്ങനെ രക്ഷനേടാമെന്നു ഓരോരുത്തരും ചിന്തിക്കുന്നതോടൊപ്പം മറ്റുള്ളവര്‍ക്കു രോഗം വരാതിരിക്കാനുള്ള കരുതല്‍ എല്ലാവര്‍ക്കും ഉണ്ടാകേണ്ടതാണ്.
കൊറോണ വൈറസ് ബാധമൂലം മരണമടഞ്ഞവരുടെ സംസ്‌കാരവുമായി ബന്ധപ്പെട്ട് അടിസ്ഥാനരഹിതമായ ഭയവും അതില്‍ നിന്നുവരുന്ന മനുഷ്യത്വരഹിതമായ പെരുമാറ്റവും തികച്ചും വേദനാജനകമാണ്. കൊറോണ ബാധിച്ചു മരണമടയുന്ന വ്യക്തികള്‍ അര്‍ഹിക്കുന്ന ബഹുമാനവും മാനുഷികമായ അംഗീകാരവും നിഷേധിക്കപ്പെടുന്നത് ഒരു പരിഷ്‌കൃതസമൂഹത്തിനു ന്യായികരിക്കാവുന്നതല്ല. ഇത്തരം മരണ സാഹചര്യങ്ങളില്‍ ഭീതിപൂണ്ടു സമരങ്ങളിലേയ്ക്കും രാഷ്ട്രീയ മുതലെടുപ്പിലേയ്ക്കും നീങ്ങുന്നത് ഒട്ടും ആശാസ്യമല്ലെന്നും മാര്‍ ആലഞ്ചേരി പ്രസ്താവനയില്‍ പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org