മതവിശ്വാസം എന്നാല്‍ തൊട്ടാല്‍ പൊട്ടാവുന്ന ഒരു വ്രണം എന്നു വരുത്തുന്നതു മതവിശ്വാസികള്‍ക്കു ഭൂഷണമല്ല. അങ്ങനെ വരുത്താനും അതില്‍ നിന്നു നേട്ടമെടുക്കാനുമുള്ള തത്പരകക്ഷികളുടെ ഒരു ശ്രമം മൂവാറ്റുപുഴയില്‍ പക്വമതികളായ വിശ്വാസികളുടെ ഇടപെടലില്‍ പരാജയമടഞ്ഞു. മതവിശ്വാസികള്‍ക്കാകെ അത് ആശ്വാസം പകര്‍ന്നു, മതേതര കേരളത്തിന് അഭിമാനവും.
കോതമംഗലം സീറോ മലബാര്‍ രൂപതയുടെ ഉടമസ്ഥതയിലുള്ളതും ഏഴു പതിറ്റാണ്ടിന്റെ ചരിത്രം പേറുന്നതുമായ നിര്‍മ്മല കോളേജില്‍ അരങ്ങേറിയ വിദ്യാര്‍ത്ഥി സമരം, അതിലുന്നയിക്കപ്പെട്ട ആവശ്യത്തിന്റെ അസ്വാഭാവികത കൊണ്ടു പൊടുന്നനെ സമൂഹത്തിന്റെ ശ്രദ്ധ നേടുകയായിരുന്നു. സഭാവൃത്തങ്ങളില്‍ അതു തെല്ലൊരു ആശങ്കയും പരത്തി. മൂന്നു മുസ്ലീം വിദ്യാര്‍ത്ഥിനികള്‍ തങ്ങളുടെ മതാചാരപ്രകാരമുള്ള നിസ്‌കാരത്തിനു പ്രത്യേക മുറി ആവശ്യപ്പെട്ടതും അതു തിരസ്‌കരിക്കപ്പെട്ടതുമായിരുന്നല്ലോ സമരകാരണം. കേരളത്തിലെ ഏതെങ്കിലും അമുസ്ലിം സ്ഥാപനങ്ങളിലോ സര്‍ക്കാര്‍ സ്ഥാപനങ്ങളിലോ ഇന്നുവരെ ഇല്ലാത്തതും ആരും ചോദിച്ചിട്ടില്ലാത്തതുമായ ഒരാവശ്യമാണ് മൂവാറ്റുപുഴയില്‍ ഉന്നയിക്കപ്പെട്ടത്.
പ്രശ്‌നം വിവാദമായപ്പോഴേക്കും മൂവാറ്റുപുഴയിലെ രണ്ടു മുസ്ലീം മഹല്ലുകളുടെ പുരോഹിതരും കമ്മിറ്റി ഭാരവാഹികളും കോളേജ് അധികാരികളെ സമീപിച്ച് ചര്‍ച്ച നടത്തി. വിദ്യാര്‍ത്ഥികള്‍ ഇങ്ങനെയൊരാവശ്യം ഉന്നയിച്ചത് തെറ്റായിപ്പോയി എന്നു പറയാന്‍ ആ നേതാക്കള്‍ മടിച്ചില്ല. നിസ്‌കരിക്കണം എന്നുള്ളവര്‍ക്ക് സമീപത്തുള്ള മുസ്ലീം പള്ളികളില്‍ അതിനു സൗകര്യം ഒരുക്കാം എന്നും കോളേജില്‍ അത് നല്‍കേണ്ടതില്ലെന്നും അവര്‍ വ്യക്തമാക്കി. പ്രശ്‌നം അവിടെ തീര്‍ന്നു. ഇക്കാര്യത്തില്‍ ഒന്നിച്ചിരുന്ന് സംസാരിച്ചു തെറ്റിദ്ധാരണകള്‍ നീക്കി സ്വന്തം നിലയില്‍ പ്രശ്‌നം അവസാനിപ്പിച്ച കോതമംഗലം രൂപതാ നേതൃത്വവും കോളേജ് അധികാരികളും മുസ്ലീം മതനേതാക്കളും പൊതുസമൂഹത്തിന്റെ അഭിനന്ദനം അര്‍ഹിക്കുന്നു. മതസ്പര്‍ദ്ധ വളര്‍ത്താനും ധ്രുവീകരണം നടത്താനുമുള്ള സുവര്‍ണ്ണാവസരമായി ഇതിനെ കണ്ടവര്‍ക്കു തല്‍ക്കാലം തങ്ങളുടെ മാളങ്ങളിലേക്ക് ഉള്‍വലിയേണ്ടി വന്നു.
ഈ പ്രശ്‌നം ഇവിടെ തീര്‍ന്നെങ്കിലും പതിവില്ലാത്ത ഇങ്ങനെയൊരു ആവശ്യം ഉന്നയിക്കപ്പെടാന്‍ ഇടയായതെങ്ങനെ എന്നതിനെ സംബന്ധിച്ച് ബന്ധപ്പെട്ടവര്‍ കൂടുതല്‍ അന്വേഷിക്കേണ്ടതാണ്. സ്‌കൂളുകളിലേക്കും കോളേജുകളിലേക്കും പോകുന്ന കുട്ടികള്‍ ആ സമയത്ത് എല്ലാ മതാചാരങ്ങളും കര്‍ക്കശമായി പാലിക്കുമെന്ന് മതനേതാക്കളോ കുടുംബങ്ങളോ സാധാരണഗതിയില്‍ പ്രതീക്ഷിക്കുന്നില്ല. അതിനുള്ള സൗകര്യം ക്രൈസ്തവസ്ഥാപനങ്ങളിലോ പൊതുസ്ഥാപനങ്ങളിലോ ലഭ്യമല്ലെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഇത്തരം അസൗകര്യങ്ങളെപ്രതി മതാചാരങ്ങള്‍ പാലിക്കാന്‍ കഴിയാത്തവര്‍ക്കുള്ള പരിഹാരമാര്‍ഗങ്ങളും വിശ്വാസപ്രകാരം തന്നെ ഉണ്ടാകാനുമിടയുണ്ട്. സ്വമതത്തിലെ മുഖ്യധാരാ ആത്മീയാചാര്യന്മാര്‍ പോലും ആവശ്യപ്പെടാത്ത ഒരു കാര്യത്തിനായി കൗമാരക്കാരായ ഏതാനും വിദ്യാര്‍ത്ഥിനികള്‍ നിര്‍ബന്ധം പിടിക്കുന്നത്, യുവതലമുറയ്ക്കുള്ളില്‍ നടക്കുന്ന മതതീവ്രവാദ - മൗലികവാദ പ്രചാരണത്തിന്റെ ഫലമാണോ എന്നാണ് അന്വേഷിക്കേണ്ടത്. അങ്ങനെയുണ്ടെങ്കില്‍ ചെറുക്കാന്‍ മതനേതൃത്വത്തിനും പൊതുസമൂഹത്തിനും ഡിറാഡിക്കലൈസേഷന്‍ പ്രഖ്യാപിച്ച സര്‍ക്കാരിനുമെല്ലാം ബാധ്യതയുണ്ട്.
ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ അവയെ പര്‍വതീകരിച്ച് മതകലഹം ഉണ്ടാക്കാനുള്ള തല്പരകക്ഷികളുടെ ശ്രമങ്ങളെയും കരുതിയിരിക്കേണ്ടതുണ്ട്. ശവം തേടി പറക്കുന്ന കഴുകന്മാരെ പോലെ ഈ ശക്തികള്‍, മതവിശ്വാസികളുടെയെല്ലാം ജീവിതപരിസരങ്ങളെ സദാ വീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. അവരെ ആട്ടിയകറ്റാന്‍ എല്ലാ മതവിശ്വാസികളും ഒത്തൊരുമിച്ച് ശ്രമിക്കേണ്ടിയിരിക്കുന്നു.
ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ അവയെ പര്‍വതീകരിച്ച് മതകലഹം ഉണ്ടാക്കാനുള്ള തല്പരകക്ഷികളുടെ ശ്രമങ്ങളെയും കരുതിയിരിക്കേണ്ടതുണ്ട്.
ആഴ്ചകള്‍ക്കു മുന്‍പ് നടന്ന ദാരുണമായ ഒരു വാഹനാപകടത്തില്‍ രണ്ടു വിദ്യാര്‍ത്ഥികള്‍ മരിച്ച ദൗര്‍ഭാഗ്യകരമായ സംഭവത്തിലും വര്‍ഗീയമായ മുതലെടുപ്പിനുള്ള ശ്രമം നടന്നത് ഇത്തരുണത്തില്‍ ഓര്‍ക്കാതിരിക്കാനാവില്ല. 19 ഉം 21 ഉം വയസ്സുള്ള ഒരു വിദ്യാര്‍ത്ഥിനിയും വിദ്യാര്‍ത്ഥിയുമാണ് കൊല്ലപ്പെട്ടത്. റോഡപകടത്തില്‍ കൊല്ലപ്പെടുന്നവരുടെ മതം ഏതെന്ന് നമ്മുടെ സമൂഹം സാധാരണ ചികയാറില്ല. ഏതു മതമാണെങ്കിലും, മതമില്ലെങ്കിലും അവരെ മനുഷ്യരായേ നാം കാണാറുള്ളൂ. ഭാവിതലമുറയാണെന്നറിയുന്നത് ദുഃഖം വര്‍ധിപ്പിക്കുകയും ചെയ്യും. എന്നാല്‍, ഈ സംഭവത്തില്‍ മതം ചികഞ്ഞെടുത്ത ചിലര്‍ അതുവച്ച് സമൂഹത്തില്‍ വിഷവും വിദ്വേഷവും പരത്താന്‍ പുറപ്പെട്ടു. സമൂഹമാധ്യമങ്ങളില്‍ കത്തോലിക്കാസഭാ സംരക്ഷണത്തിന്റെ വേഷം എടുത്തണിഞ്ഞിട്ടുള്ളവര്‍ കത്തോലിക്കാവിശ്വാസിയായ ആ പെണ്‍കുട്ടിയെയും കുടുംബത്തെയും അതിക്രൂരമായ വിധത്തില്‍ അധിക്ഷേപിച്ചു. ഒരു അപകടത്തില്‍ അചിന്തനീയമായ നഷ്ടം നേരിട്ട് ഹൃദയവേദനയില്‍ ഇരിക്കുന്ന ഒരു കുടുംബത്തെയും ബന്ധുമിത്രാദികളെയും ഇപ്രകാരം അപമാനിക്കുന്നതിന്റെ പേരാണോ സഭാസംരക്ഷണം? സഹപാഠികളുടെ കായികമത്സരം കാണുവാന്‍ വൈകി തീരുമാനമെടുത്ത ആ പെണ്‍കുട്ടി, അങ്ങോട്ടേക്ക് അവസാനം പുറപ്പെട്ടയാളുടെ വാഹനത്തില്‍ കയറിയതായിരുന്നു എന്നു സുഹൃത്തുക്കളില്‍ നിന്നു പിന്നീടു വ്യക്തമാകുകയും ചെയ്തു. കാര്യമറിയാന്‍ ഒരു നാള്‍ കാത്തിരിക്കാന്‍ പോലും തയ്യാറാകാതെ, കിട്ടിയ അവസരം മുതലാക്കുകയാണ് വര്‍ഗീയവാദികള്‍.
സമൂഹമാധ്യമങ്ങളിലെ അഭിനവ സഭാസംരക്ഷകര്‍ കേരളസഭയ്ക്കകത്തും പൊതുസമൂഹത്തിലും നിര്‍ബാധം വിഷം ചീറ്റുന്നതിനെ ഏതെങ്കിലും നിയമനടപടികള്‍ കൊണ്ടോ സഭാനടപടികള്‍ കൊണ്ടോ പ്രതിരോധിക്കാനായി എന്നു വരില്ല. പക്ഷേ, ചുരുങ്ങിയ പക്ഷം ഔദ്യോഗിക സഭാനേതൃത്വത്തിന് ഇത്തരക്കാരെ തള്ളിപ്പറയുകയെങ്കിലും ചെയ്യാം. പതിനായിരക്കണക്കിനാളുകള്‍ക്ക് ക്രൈസ്തവസന്ദേശം പ്രഘോഷിക്കുന്നുവെന്ന് അവകാശപ്പെടുന്ന ആത്മീയപ്രഭാഷകര്‍ പോലും ഈ വെറുപ്പുല്പാദന കേന്ദ്രങ്ങളെ പിന്തുണയ്ക്കുന്നതായി കാണുന്നത് ദുഃഖകരമാണ്.
വിശ്വാസത്തെ വികാരമാക്കിയും സമുദായ സ്‌നേഹത്തെ വര്‍ഗീയതയാക്കിയും വഴിതെറ്റിച്ച്, ഇവര്‍ സൃഷ്ടിച്ചെടുത്തിരിക്കുന്ന വൈതാളികവൃന്ദത്തിന്റെ വല്ലപ്പോഴും കിട്ടുന്ന കയ്യടികള്‍ മോഹിച്ചു, ഇത്തരം പ്രവണതകളെ മൗനം കൊണ്ട് ആരും പിന്തുണയ്ക്കരുത്. സഭയ്ക്കും സമൂഹത്തിന്റെ മതേതരഘടനയ്ക്കും ഈ പുഴുക്കുത്തുകള്‍ ഏല്‍പ്പിക്കാന്‍ പോകുന്ന പരിക്കിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് പിന്നീട് ആര്‍ക്കും കൈകഴുകി ഒഴിയാനാവില്ല.