ഭക്ഷ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കണമെന്ന് അര്‍ജന്‍റീനിയന്‍ സഭ

ഭക്ഷ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കണമെന്ന് അര്‍ജന്‍റീനിയന്‍ സഭ
Published on

അര്‍ജന്‍റീനയില്‍ ഭക്ഷ്യ, പോഷണ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കണമെന്നു കത്തോലിക്കാ മെത്രാന്‍ സംഘം ഭരണകൂടത്തോട് ആവശ്യപ്പെട്ടു. പണപ്പെരുപ്പവും വിലക്കയറ്റവും ദാരിദ്ര്യവും രൂക്ഷമായതിനാലാണ് സഭയുടെ ആവശ്യം. പാവപ്പെട്ടവരേയും കുട്ടികളേയും വളരെ ദോഷകരമായി ബാധിച്ചിരിക്കുകയാണ് ഇപ്പോഴത്തെ സ്ഥിതിയെന്നു മെത്രാന്മാര്‍ ചൂണ്ടിക്കാട്ടി. അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച്, പ്രശ്നപരിഹാരത്തിനുള്ള സത്വരനടപടികള്‍ സ്വീകരിക്കണമെന്ന് മെത്രാന്മാര്‍ ആവശ്യപ്പെട്ടു.

പാല്‍, മത്സ്യം, പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, മരുന്നുകള്‍, വിറ്റമിനുകള്‍, ഡയപേഴ്സ് തുടങ്ങിയവ അടങ്ങുന്ന കിറ്റുകള്‍ തയ്യാറാക്കി സൗജന്യമായോ കുറഞ്ഞ വിലയ്ക്കോ കുഞ്ഞുങ്ങള്‍ക്കായി വിതരണം ചെയ്യുക അത്യാവശ്യമാണെന്നു മെത്രാന്മാര്‍ പറഞ്ഞു. സ്കൂളുകളിലെയും മറ്റും സൗജന്യഭക്ഷണവിതരണത്തിനുള്ള തുക വര്‍ദ്ധിപ്പിക്കണം. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ സഹകാരികളാകാന്‍ കൂടുതല്‍ സന്നദ്ധപ്രവര്‍ത്തകര്‍ മുന്നോട്ടു വരണം. -മെത്രാന്മാര്‍ പറഞ്ഞു. കാരിത്താസിന്‍റെ നേതൃത്വത്തില്‍ സഭ ഈ പ്രതിസന്ധി മറികടക്കാന്‍ കഴിയുന്ന പ്രവര്‍ത്തനങ്ങള്‍ എല്ലാം ചെയ്തു വരികയാണെന്നും മെത്രാന്‍ സംഘം അറിയിച്ചു.

2015-ല്‍ അധികാരമേറ്റെടുത്ത അര്‍ജന്‍റീനിയന്‍ പ്രസിഡന്‍റ് മൗരീഷ്യോ മക്രി ഇന്ധനം, വൈദ്യുതി തുടങ്ങിയവയ്ക്കുള്ള സര്‍ക്കാര്‍ സബ്സിഡി ഇല്ലാതാക്കിയതോടെ ഇവയ്ക്കെല്ലാം വന്‍തോതില്‍ വില വര്‍ദ്ധിച്ചിരുന്നു. കൂടാതെ അര്‍ജന്‍റീനിയന്‍ നാണയമായ പെസോയുടെ മൂല്യം ഇക്കഴിഞ്ഞ രണ്ടു മാസങ്ങള്‍ക്കിടെ 20% ഇടിയുകയും വിലക്കയറ്റം 50 ശതമാനത്തിലധികമാകുകയും ചെയ്തു. അര്‍ജന്‍റീനയിലെ ജനങ്ങളില്‍ 35 ശതമാനവും ദരിദ്രരാണെന്നാണു ലോകനാണയനിധിയുടെ റിപ്പോര്‍ട്ട്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org