കേരള ചലച്ചിത്ര അക്കാദമിയുടെ ഹ്രസ്വചിത്ര തിരക്കഥാ രചനാ മത്സരത്തിൽ വൈദികന് അവാർഡ്

കേരള ചലച്ചിത്ര അക്കാദമിയുടെ ഹ്രസ്വചിത്ര തിരക്കഥാ രചനാ മത്സരത്തിൽ വൈദികന് അവാർഡ്

ഈ കൊറോണക്കാലത്ത് ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് ലോകത്തെല്ലായിടത്തുമുള്ള മലയാളികൾ നേരിടുന്ന പ്രശ്നങ്ങളെ ആസ്പദമാക്കി കേരള ചലച്ചിത്ര അക്കാദമി സംഘടിപ്പിച്ച ഹ്രസ്വചിത്ര തിരക്കഥാ രചനാ മത്സരത്തിൽ എറണാകുളം – അങ്കമാലി അതിരൂപതയിലെ വൈദികൻ, ഫാ.ജോസ് പുതുശ്ശേരി ക്ക് അവാർഡ്. ഓസ്ടിയയിൽ ഉപരിപഠനം നടത്തുന്ന എറണാകുളം – അങ്കമാലി അതിരൂപതയിലെ വൈദികനായ ഫാ.ജോസ് പുതുശ്ശേരി ചമ്പക്കര(പൂണിത്തുറ) സ്വദേശിയാണ്.
ഈ കോവിഡ് കാലത്ത്,കേരള ചലച്ചിത്ര അക്കാദമി നടത്തിയ മറ്റൊരു സംരംഭമാണ് ഹ്രസ്വചിത്ര തിരക്കഥ രചനാ മത്സരം. ലോക്ഡൗൺ കാലത്ത് കലാകാരന്മാരുടെ സർഗാത്മകമായ ആവിഷ്കാരങ്ങൾക്ക് പ്രോത്സാഹനം നൽകുക, ഈ ദുരിതകാലത്തോടുള്ള കേരളത്തിലെ ചലച്ചിത്ര പ്രവർത്തകരുടെ കലാപരമായ പ്രതികരണം ചരിത്രപരമായി രേഖപ്പെടുത്തുക എന്നീ സാംസ്കാരിക ദൗത്യങ്ങൾ മുൻനിർത്തിയാണ് മത്സരം സംഘടിപ്പിച്ചത്. 'ഏകാന്തവാസവും അതിജീവനവും' (Isolation and Survival) എന്ന വിഷയത്തെ ആസ്പദമാക്കിയാണ് തിരക്കഥകൾ ക്ഷണിച്ചത്.

https://www.facebook.com/633946453290102/videos/1456305054568287/

മത്സരത്തിൽ മികച്ച പ്രതികരണമാണ് പൊതുവെ ലഭിച്ചതെന്ന് അവാർഡ് പ്രഖ്യാപന വേളയിൽ സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ.ബാലൻ അറിയിച്ചു. അമേരിക്ക, ബ്രിട്ടൻ, ആസ്ട്രേലിയ, ഓസ്ട്രിയ, ഇറ്റലി, സ്വിറ്റ്സർലണ്ട്, യു.എ.ഇ. തുടങ്ങി ലോകത്തിൻറെ വിവിധ ഭാഗങ്ങളിലുള്ള മലയാളികൾ മത്സരത്തിൽ പങ്കെടുത്തു. അയച്ചു കിട്ടിയ 737 തിരക്കഥകളിൽ നിന്നും തെരഞ്ഞെടുത്ത പത്ത് തിരക്കഥകളിൽ ഒന്ന് ഫാ.ജോസ് പുതുശ്ശേരിയുടേതാണ്. തിരക്കഥകളുടെ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളായാണ് നടത്തിയത്. പ്രാഥമിക ജൂറിയിൽ ഏഴ് അംഗങ്ങളാണ് ഉണ്ടായിരുന്നത്. മികച്ച തിരക്കഥക്കുള്ള ദേശീയ സംസ്ഥാന പുരസ്കാരങ്ങൾ നേടിയ സജീവ് പാഴൂർ, നവാഗത സംവിധായകനുള്ള ദേശീയ അവാർഡ് ലഭിച്ച നടനും സംവിധായകനുമായ സിദ്ധാർഥ് ശിവ, തിരക്കഥാരചനയ്ക്കുള്ള 2015 ലെ സംസ്ഥാന അവാർഡ് ലഭിച്ച എഴുത്തുകാരനായ ഉണ്ണി ആർ, നവാഗത സംവിധായകയ്ക്കുള്ള 2015 ലെ സംസ്ഥാന അവാർഡ് നേടിയ ശ്രീബാല കെ മേനോൻ, പ്രമുഖ അന്താരാഷ്ട്ര മേളകളിൽ തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളുടെ സംവിധായകനായ കെ.എം. കമൽ, പ്രശാന്ത് വിജയ്, എഴുത്തുകാരി സംഗീത ശ്രീനിവാസൻ എന്നിവരടങ്ങുന്ന ഏഴുപേരാണ് പ്രാഥമികഘട്ടത്തിലെ ജൂറിയംഗങ്ങൾ . ഇവർ ഷോർട്ട് ലിസ്റ്റ് ചെയ്ത 69 തിരക്കഥകളിൽ നിന്നും മികച്ച പത്ത് തിരക്കഥകൾ തെരഞ്ഞെടുത്തത്, സംവിധായകനും തിരക്കഥാകൃത്തുമായ ശ്യാമപ്രസാദ്, സംവിധായകൻ ബ്ലസ്സി, എഴുത്തുകാരി ചന്ദ്രമതി എന്നിവരാണ്.

ഈ മൂന്ന് ജൂറി അംഗങ്ങൾ തിരഞ്ഞെടുത്ത പത്ത് തിരക്കഥകൾ താഴെ പറയുന്നവയാണ്. 1.മോട്ടോർസൈക്കിൾ ഡയറീസ് (അജയകുമാർ എം.), 2.സൂപ്പർ സ്പ്രെഡർ (ഡോ. അനീഷ് പള്ളിയിൽ കെ.), 3.ലൈഫ് ഈസ് ബ്യൂട്ടിഫുൾ (ഹേമ എസ്. ചന്ദ്രേടത്ത്) , 4.അകം (ജിനേഷ് വി.എസ്.),
5.ദാവീദ് ആൻഡ് ഗോലിയാത്ത്(ഫാ.ജോസ് പുതുശ്ശേരി), 6.ഭയഭക്തി (മനോജ് പുഞ്ച),
7.ഒരേ ശ്വാസം (റിയാസ് ഉമർ),
8.കള്ളന്റെ ദൈവം (സന്തോഷ് കുമാർ സി.),
9.ഒരു ബാർബറിന്റെ കഥ (സനോജ് ആർ ചന്ദ്രൻ),
10.ദ് റാറ്റ് ( സ്മിറ്റോ തോമസ്) എന്നിവയാണ് അവാർഡിന് അർഹമായ തിരക്കഥകൾ. അവാർഡിനർഹമായ തിരക്കഥകളുടെ രചയിതാക്കൾക്ക് ഓരോരുത്തർക്കും 50,000 രൂപയാണ് സമ്മാനത്തുകയായി നൽകുന്നതെന്നും മന്ത്രി അറിയിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org