ഫാ. വര്‍ക്കി കാട്ടറാത്ത് ദൈവദാസ പദവിയിലേക്ക്

ഫാ. വര്‍ക്കി കാട്ടറാത്ത് ദൈവദാസ പദവിയിലേക്ക്

വിന്‍സെന്‍ഷ്യന്‍ കോണ്‍ഗ്രിഗേഷന്‍ (വി.സി.) സ്ഥാപകനും പ്രഥമ സഭാംഗവുമായ ഫാ. വര്‍ക്കി കാട്ടറാത്തിനെ ദൈവദാസ പദവിയിലേക്ക് ഉയര്‍ത്തുന്നതിനുള്ള നാമകരണ നടപടികള്‍ ആരംഭിക്കുന്നതിനു സീറോ മലബാര്‍ മെത്രാന്‍ സിനഡിന്‍റെ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ റോമിലെ തിരുസംഘം അനുമതി നല്കി.

ഇടവക വൈദികനായിരിക്കുമ്പോഴും സന്യാസിയായി ജീവിച്ച താപസവര്യനാണു ഫാ. വര്‍ക്കി കാട്ടറാത്ത്. പൂഞ്ഞാര്‍ കാട്ടറാത്ത് ഉതുപ്പ് ചാണ്ടിയുടെയും ത്രേസ്യാമ്മയുടെയും മകനായി 1851 ഒക്ടോബര്‍ 13 നാണു ജനനം. സ്കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം പാലായിലും മാന്നാനത്തുമായി വൈദിക പഠനം പൂര്‍ത്തിയാക്കി. മാര്‍പാപ്പയുടെ പ്രത്യേക അനുമതിയോടെ ഇരുപത്തിരണ്ടാം വയസില്‍ പൗരോഹിത്യം സ്വീകരിച്ചു. ഇടമറ്റം, തത്തംപള്ളി, കാഞ്ഞിരപ്പള്ളി, അങ്കമാലി, ഒല്ലൂര്‍, വിളക്കുമാടം, എഴുപുന്ന, വൈക്കം ഇടവകകളില്‍ വൈദികസേവനം നടത്തി. മുത്തോലി, വൈക്കം എന്നീ കര്‍മലീത്താ മഠങ്ങളിലെയും ചമ്പക്കര ആരാധന മഠത്തിലെയും ചാപ്ലെയിനായും പിന്നീട് ആരാധനാസഭയുടെ പ്രഥമ പൊതു ശ്രേഷ്ഠനായും സേവനമനുഷ്ഠിച്ചു. പതിമൂന്നു വര്‍ഷം വൈക്കം ഇടവക വികാരി ആയിരുന്നു.

1904 ല്‍ സന്യാസി ആകണമെന്ന ആഗ്രഹം എറണാകുളം മെത്രാന്‍ മാര്‍ ലൂയിസ് പഴേപറമ്പിലിനെ അറിയിച്ചു. ആ വര്‍ഷം നവംബര്‍ 20 നു മറ്റു മൂന്നു വൈദികരോടൊപ്പം വിശുദ്ധ വിന്‍സെന്‍റ് ഡി പോളിന്‍റെ ചൈതന്യം ഉള്‍ക്കൊണ്ട് തോട്ടകത്ത് വിന്‍സെന്‍ഷ്യന്‍ സഭയ്ക്ക് രൂപം നല്കി. 1931 ഒക്ടോബര്‍ 24 ന് ദിവംഗതനായ ഫാ. വര്‍ക്കി കാട്ടറാത്തിന്‍റെ ഭൗതികശരീരം തോട്ടകം സെന്‍റ് ഗ്രിഗോറിയോസ് ദേവാലയത്തിലാണ് അടക്കം ചെയ്തിട്ടുള്ളത്. നാമകരണത്തിനായുള്ള അതിരൂപത നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നു സഭയുടെ സുപ്പീരിയര്‍ ജനറല്‍ ഫാ. സെബാസ്റ്റ്യന്‍ തുണ്ടത്തികുന്നേല്‍ അറിയിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org