സ്വവർഗ പ്രേമികൾ: മാർപാപ്പാ ആവർത്തിക്കുന്നത് സഭാ പ്രബോധനം

സ്വവർഗ പ്രേമികൾ: മാർപാപ്പാ ആവർത്തിക്കുന്നത് സഭാ പ്രബോധനം

"അവരെ വിധിക്കാൻ ഞാനാര്?" എന്നതാണ് സ്വവർഗ പ്രേമികളെ കുറിച്ചുള്ള ചോദ്യത്തിന് ഫ്രാൻസിസ് മാർപാപ്പാ, താൻ അധികാരമേറ്റശേഷം നൽകിയ ആദ്യത്തെ മറുപടി. "വിധിക്കരുത്" എന്ന സുവിശേഷ മൂല്യം പാപ്പയും സഭയും ഉയർത്തിപ്പിടിക്കുന്നു. സ്വവർഗ പ്രേമികളായി സ്വയം തിരിച്ചറിയുന്നവരുടെ മനുഷ്യാന്തസ്സിനെ മാനിക്കാനും പരിഗണിക്കാനും സകലർക്കും ബാദ്ധ്യതയുണ്ട്. എന്നാൽ, വിവാഹം എന്ന കൂദാശ സംബന്ധിച്ച സഭാപ്രബോധനം അചഞ്ചലമാണെന്ന് ഫ്രാൻസീസ് മാർപാപ്പാ നിരവധി പ്രാവശ്യം വ്യക്തമാക്കിയിട്ടുണ്ട്. ഒരു സ്ത്രീയും പുരുഷനും തമ്മിലുള്ളതും ജീവനോടു തുറവിയുള്ളതുമായ ശാശ്വത ബന്ധം മാത്രമാണ് വിവാഹം എന്ന് ഫ്രാൻസിസ് പാപ്പാ ആവർത്തിച്ചു പറഞ്ഞിട്ടുള്ളതാണ്. ഇപ്പോൾ ചർച്ചാ വിഷയമായിട്ടുള്ള 'ഫ്രാൻസിസ്കോ' എന്ന ഡോക്യുമെന്ററിയിലും അതിനു വിരുദ്ധമായി പാപ്പാ ഒന്നും പറഞ്ഞിട്ടില്ല. അതുകൊണ്ട് സ്വവർഗ വിവാഹത്തെ സഭ അംഗീകരിക്കുമോ എന്ന ചോദ്യവും അപ്രസക്തമാണ്. യാതൊരു സംശയത്തിനും ഇട നൽകാത്ത വിധത്തിൽ വ്യക്തമാണ് വിവാഹം സംബന്ധിച്ച സഭയുടെ പ്രബോധനവും നിയമങ്ങളും.

സ്വവർഗ പ്രേമികളെ കുടുംബങ്ങൾ ബഹിഷ്കരിക്കരുതെന്നും കുടുംബം അവരുടെ അവകാശമാണെന്നും പാപ്പാ പറയുമ്പോൾ, അവരോടുള്ള സാമൂഹ്യ വിദ്വേഷം അവസാനിപ്പിക്കണമെന്നും ഉൾക്കൊള്ളണമെന്നും ആണ് പാപ്പാ ഉദ്ദേശിക്കുന്നത്. ക്രൈസ്തവികത പൊതുവിലും ഫ്രാൻസിസ് പാപ്പാ വിശേഷിച്ചും പിന്തുടരുന്ന മാനവീകതയുടെ പ്രകാശനം തന്നെയാണിത്.
സ്വവർഗ പ്രേമികളെ ആദരവോടെയും അനുകമ്പയോടെയും അംഗീകരിക്കണമെന്നും അവർക്കെതിരെ അനീതിപരമായ യാതൊരു വിവേചനവും പാടില്ലെന്നും "കത്തോലിക്കാ സഭയുടെ മതബോധനം" എന്ന ഔദ്യോഗിക രേഖ വ്യക്തമാക്കിയിട്ടുള്ളതാണ്.

സ്വവർഗ പ്രേമികളുടെ "സി വിൽ യൂണിയനുകൾക്കു" നിയമപരിരക്ഷ നൽകുന്നതിന് താൻ അനുകൂലമാണെന്ന പരാമർശം മാർപാപ്പാ ഈ ഡോക്യുമെന്ററിയിൽ പാപ്പാ നടത്തുന്നുണ്ട്. അവരുടെ മനുഷ്യാവകാശങ്ങളെല്ലാം സംരക്ഷിക്കപ്പെടണമെന്നു തന്നെയാണ് ഇതിനർത്ഥം. ഈ വാചകത്തിന് മുമ്പോ ശേഷമോ പാപ്പാ എന്തെങ്കിലും പറയുന്നുണ്ടോ എന്ന് ഡോക്യുമെന്ററിയിൽ ഇല്ല. ഒറ്റ വാക്യത്തിൽ ഇതുപോലൊരു വിഷയം വിശദീകരിക്കുക പ്രായോഗികമല്ല. അതുകൊണ്ടു തന്നെ ഈ പരാമർശം കൂടുതൽ വിശദീകരിക്കപ്പെടാൻ സാദ്ധ്യതയുണ്ട്. വത്തിക്കാനിൽ നിന്ന് അത്തരമൊരു വിശദീകരണം പ്രതീക്ഷിക്കപ്പെടുകയും ചെയ്യുന്നു.

വിവാഹത്തെ സംബന്ധിച്ച സഭാപ്രബോധനങ്ങൾ വ്യക്തമാണെങ്കിലും സ്വവർഗ പ്രേമികളായ വ്യക്തികൾക്കെതിരായ വിവേചനങ്ങൾ ഇല്ലാതാക്കുന്നതിനു സ്വീകരിക്കേണ്ട പ്രായോഗിക നടപടികൾ സംബന്ധിച്ച ചർച്ചകൾ ഇനിയും തുടരേണ്ടതുണ്ടെന്നും അതിന് പാപ്പായുടെ വാക്കുകൾ സഹായിക്കുമെന്നുമാണ് സഭാനേതൃത്വത്തിൽ പലരും പ്രതീക്ഷിക്കുന്നത്. അതിനപ്പുറത്ത്, ഇവിടെ പാപ്പാ സഭാപ്രബോധനങ്ങൾക്കു വിരുദ്ധമായി എന്തെങ്കിലും പറഞ്ഞുവെന്ന പുകമറ പരത്തുന്നതിൽ കാര്യമില്ല.
അനുകമ്പാർദ്രമായ മനുഷ്യ സ്നേഹം സകലരോടും ഉപാധികളില്ലാതെ പുലർത്തുക എന്ന സനാതന സുവിശേഷ മൂല്യം ഫ്രാൻസീസ് പാപ്പാ ഉയർത്തിപ്പിടിക്കുന്നു, സമൂഹത്തിന്റെ അരികുകളിലേക്ക് പല കാരണങ്ങളാൽ തിരസ്കരിക്കപ്പെട്ടവരെ ചേർത്തു പിടിക്കുന്നു. അതാണ് ഈ ഡോക്യുമെന്ററി മുന്നോട്ടു വയ്ക്കുന്ന കാതലായ സന്ദേശം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org