നഗരത്തിന്റെ വികസന കാര്യങ്ങളിൽ ഏവരേയും വിശ്വാസത്തിലെടുത്തും സഹകരിപ്പിപിച്ചും മുന്നേറുന്നതിനാണ് ലഷ്യമിടുന്നതെന്ന് നഗരസഭാ മേയർ അഡ്വ.എം.അനിൽകുമാർ പറഞ്ഞു. എറണാകുളം-അങ്കമാലി അതിരൂപതാ സാമൂഹ്യ പ്രവർത്തന വിഭാഗമായ സഹൃദയ, തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ വിജയികളായ സഹൃദയ സംഘാംഗങ്ങൾക്കു നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആരോഗ്യ, പാരിസ്ഥിതിക,കാർഷിക,ജീവനോപാധി മേഖലകളിൽ സത്വര ശ്രദ്ധ നല്കാൻ പുതിയ പദ്ധതി ഉദ്ദേശിക്കുന്നുണ്ട്. സാമൂഹ്യ വികസന പ്രവർത്തനങ്ങളിൽ സഹൃദയയുടെ മാതൃകകൾ പ്രചോദനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സഹൃദയ സ്വയം സഹായ സംഘങ്ങൾക്കുള്ള മൂന്നേകാൽ കോടി രൂപയുടെ സ്വയംതൊഴിൽ വായ്പയുടെ ചെക്ക് വിതരണവും മേയർ നിർവഹിച്ചു. പൊന്നുരുന്നി സഹൃദയ ഓഡിറ്റോറിയത്തിൽ നടത്തിയ സമ്മേളനത്തിൽ അതിരൂപതാ മെത്രാപ്പോലീത്തൻ വികാരി ആർച്ച് ബിഷപ്പ് മാർ ആൻറണി കരിയിൽ അധ്യക്ഷനായിരുന്നു. ലഭിച്ച പദവികൾ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമെന്ന പോലെ സേവനങ്ങൾക്കുള്ള അവസരം കൂടിയാണെന്നും ജനപ്രതിനിധികൾ ഓർമിക്കണമെന്ന് അദ്ദേഹം അറിയിച്ചു. സഹൃദയ സംഘാംഗങ്ങളായ 53 ജനപ്രതിനിധികളെ അദ്ദേഹം മെമന്റോ നൽകി ആദരിച്ചു. സഹൃദയ കലണ്ടറിന്റെ പ്രകാശനം സിനിമാതാരം സിജോയ് വർഗീസും സഹൃദയ ഡയറിയുടെ പ്രകാശനം ഉദയനാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ പുഷ്കരനും ജീവൻ മധുർ പോളിസി വിതരണ ഉദ്ഘാടനം കാടുകുറ്റി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിൻസി ഫ്രാൻസീസും നിർവഹിച്ചു.