ദേശീയ വിദ്യാഭ്യാസനയം സംബന്ധിച്ച ആശങ്കകള്‍ പരിഹരിക്കണം -ജാഗ്രതാസമിതി

ചങ്ങനാശ്ശേരി: കേന്ദ്രഗവണ്‍മെന്‍റ് നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്ന ദേശീയ വിദ്യാഭ്യാസ നയത്തെ സംബന്ധിച്ച് വിവിധ തലങ്ങളില്‍ നിന്നുയര്‍ന്നിരിക്കുന്ന ആശങ്കകള്‍ ഗവണ്‍മെന്‍റ് ഗൗരവമായി പരിഗണിക്കണമെന്നും മുന്‍വിധികളും നിക്ഷിപ്ത താല്പര്യങ്ങളുമില്ലാതെ കുറ്റമറ്റ രീതിയില്‍ വിദ്യാഭ്യാസ നയം രൂപീകരിക്കണമെന്നും ചങ്ങനാശ്ശേരി അതിരൂപതാ പബ്ലിക്ക് റിലേഷന്‍സ് ജാഗ്രതാ സമിതി ആവശ്യപ്പെട്ടു.

പുതിയ വിദ്യാഭ്യാസനയത്തില്‍ ഇന്ത്യന്‍ ഭരണഘടന പ്രദാനം ചെയ്യുന്ന ന്യൂനപക്ഷാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ ഇല്ലാത്തത് ആശങ്കാജനകമാണ്. ഇന്ത്യയിലെ മതഭാഷാ ന്യൂനപക്ഷങ്ങള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങുന്നതിനും നടത്തുന്നതിനുമുള്ള ഭരണഘടനാപരമായ അവകാശങ്ങള്‍ എക്കാലവും അഭംഗുരം പാലിക്കപ്പെടേണ്ടതുണ്ട്.

ദേശീയ നയത്തിലൂടെ കേന്ദ്രീക്യത വിദ്യാഭ്യാസ ചട്ടക്കൂട് രൂപീകരിക്കുന്നതിനും വിദ്യാഭ്യാസത്തിന്‍റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും നടത്തുന്ന ശ്രമങ്ങള്‍ വികേന്ദ്രീക്യത ആസൂത്രണത്തിലൂടെ ഈ മേഖലയിലുണ്ടായ വളര്‍ച്ചയും നേട്ടങ്ങളും തകിടം മറിക്കുന്നതാകരുതെന്നും, വിദ്യാഭ്യാസ മേഖലയിലെ പരമ്പരാഗത സേവനദാതാക്കളെ മറികടന്ന് കോര്‍പ്പറേറ്റ്വല്‍ക്കരണത്തിന് വഴിയൊരുക്കുന്ന സാഹചര്യം ഉണ്ടാക്കരുതെന്നും, ന്യൂനപക്ഷാവകാശങ്ങള്‍ പാലിക്കുന്നതിനുള്ള വ്യവസ്ഥകള്‍ ദേശീയ വിദ്യാഭ്യാസനയത്തിലുള്‍പ്പെടുത്തണമെന്നും അതിരൂപതാ പി.ആര്‍.ഒ. അഡ്വ. ജോജി ചിറയില്‍ ജാഗ്രതാ സമിതി കോഡിനേറ്റര്‍ ഫാ. ആന്‍റണി തലച്ചെല്ലൂര്‍ എന്നിവര്‍ കേന്ദ്രഗവണ്‍മെന്‍റിനോടാവശ്യപ്പെട്ടു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org