മദ്യത്തിന്‍റെ ലോക്ക്ഡൗണ്‍ സമൂഹ നന്മ-ആവശ്യമായ നയരൂപീകരണം ഗവണ്‍മെന്‍റ് നടത്തണം :കെ.സി.ബി.സി.

കോവിഡ്-19 ന്‍റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തപ്പെട്ട ലോക്ക്ഡൗണ്‍ സമൂഹജീവിതത്തെ സാരമായി ബാധിക്കുമ്പോഴും മദ്യ വിപണന മേഖലയെ സംബന്ധിച്ച് അത് വലി യ ഒരു നന്മയായി രൂപപ്പെട്ടു എന്നുള്ളതാണ് വസ്തുതയെന്നും മനുഷ്യന്‍റെ ജീവനും ആരോഗ്യത്തിനും കുടുംബസമാധാനത്തിനും സാമ്പത്തിക ഭദ്രതയ്ക്കും അത് വഴിതെളിച്ചുവെന്നും കെസിബിസി. ലോക്ക്ഡൗണിന്‍റെ ആദ്യ ദിനങ്ങളില്‍ നടന്ന ചുരുക്കം ചില ആത്മഹത്യകളെ മാറ്റി നിര്‍ത്തിയാല്‍ ഗവണ്‍മെന്‍റിന്‍റെയും സാമൂഹ്യ സന്നദ്ധസംഘടനകളുടെയും സമയബന്ധിതമായ ഇടപെടല്‍ മൂലം അതിനെ ചികിത്സയിലൂടെയും കൗണ്‍സിലിങ്ങിലൂടെയും ഫലപ്രദമായി നേരിടാം എന്ന് ലോക്ക്ഡൗണ്‍ സമൂഹത്തെ പഠിപ്പിച്ചു. അധികാരികള്‍ ഭയപ്പെട്ടതുപോലെ ആത്മഹത്യ നിരക്കുകള്‍ ഉയര്‍ന്നില്ല. മദ്യപാനം മൂലം ഉണ്ടാകുന്ന കുറ്റകൃത്യങ്ങള്‍ വളരെക്കുറഞ്ഞു. അതുപോലെ വാഹനാപകടങ്ങള്‍ കുടുംബകലഹങ്ങള്‍, കൊലപാതകങ്ങള്‍, വിവിധ രോഗങ്ങള്‍ ഇവയ്ക്കെല്ലാം വലിയ ശമനമുണ്ടായി എന്ന് കണക്കുകള്‍ വെളിവാക്കുന്നു. ചുരുക്കത്തില്‍, മദ്യ വിപണനം ഗവണ്‍മെന്‍റിന്‍റെ നിലനില്‍പ്പിനാവശ്യമാണ് എന്ന ന്യായവാദം തെറ്റാണ് എന്ന് കാലം തെളിയിച്ചു, അതേസമയം, മദ്യനിരോധനം സമൂഹത്തിന് അനിവാര്യമാണെന്ന തിരിച്ചറിവും നല്‍കപ്പെട്ടു.

ഈ പശ്ചാത്തലത്തില്‍ സര്‍ക്കാരിന്‍റെ അടിയന്തിര പരിഗണനയ്ക്കായി കെസിബിസി ഏതാനും നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചു 1) മദ്യത്തിന്‍റെ ലോക്ക്ഡൗണ്‍ ഒരു പോളിസിയായി തുടരുക. 2) ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കാതിരിക്കുക. 3) വെയര്‍ഹൗസുകളില്‍ നിന്നും മദ്യം നല്‍കാനുള്ള നിയമഭേദഗതി തിരുത്തുക. 4) ലോക്ക്ഡൗണ്‍ കാലത്ത് മദ്യപാന രംഗത്തുണ്ടായ വലിയ മാറ്റങ്ങളും നന്മകളും ഗവണ്‍മെന്‍റ് ഒരു കമ്മീഷനെ വച്ച് പഠന വിധേയമാക്കുക. 5) സമ്പദ്വ്യവസ്ഥ മെച്ചപ്പെടുത്തുവാന്‍ മദ്യമേഖലയ്ക്കുപകരം കാര്‍ഷിക മേഖലകളെയും ചെറുകിട വ്യവസായങ്ങളെയും ശക്തിപ്പെടുത്തുക. 6) ബീഹാര്‍ പോലെ കേരളവും ഭാരതത്തില്‍ മദ്യവിമുക്ത സംസ്ഥാനമാകുവാന്‍ ബന്ധപ്പെട്ടവര്‍ നിശ്ചയദാര്‍ഢ്യത്തോടെ തീരുമാനമെടുക്കുക.

കോവിഡ് പ്രതിരോധത്തില്‍ കേരള മോഡല്‍ പ്രശംസ നേടിയതുപോലെ മദ്യനിരോധനത്തിലും കേന്ദ്ര ഗവണ്‍മെന്‍റിന് ഒരു കേരള മോഡല്‍ നല്‍കാന്‍ കഴിയണമെന്ന അഭിപ്രായത്തോടെ കെസിബിസി ടെമ്പറന്‍സ് കമ്മീ ഷന്‍ ചെയര്‍മാന്‍ ബിഷപ് യൂഹാനോന്‍ മാര്‍ തെയഡോഷ്യസ് കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. വര്‍ഗ്ഗീസ് വള്ളിക്കാട്ട് എന്നിവരാണ് പ്രസ്താവന പുറപ്പെടുവിച്ചത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org