ന്യൂനപക്ഷ കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനം വ്യക്തമാക്കണം -കെ സി ബി സി

ക്രിസ്തീയ സഭകളിലേക്കു മതം മറിയവര്‍ക്കു സഭകളില്‍ വിവേചനം നേരിടുന്നുവെന്ന ന്യൂനപക്ഷ കമ്മീഷന്‍റെ പഠനറിപ്പോര്‍ട്ട് എന്ത് അടിസ്ഥാനത്തിലാണെന്നു വ്യക്തമാക്കണമെന്നു സീറോ മലബാര്‍ സഭയുടെ കുടുംബത്തിനും അല്മായര്‍ക്കും ജീവനും വേണ്ടിയുള്ള കമ്മീഷന്‍ ആവശ്യപ്പെട്ടു. ന്യൂനപക്ഷ കമ്മീഷന്‍റെ കണ്ടെത്തലുകള്‍ എന്ന രീതിയില്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത തെറ്റിദ്ധാരണജനകവും അസത്യവുമാണ്. കത്തോലിക്കാ സഭയില്‍ എല്ലാ വിശ്വാസികള്‍ക്കും തുല്യപരിഗണനയാണുള്ളത്. സഭയ്ക്കുള്ളില്‍ ചിലര്‍ വിവേചനം അനുഭവിക്കുന്നു എന്ന ആരോപണം തെറ്റിദ്ധാരണാജനകമാണ്. ഇതു തിരുത്താന്‍ ന്യൂനപക്ഷ കമ്മീഷന്‍ തയ്യാറാകണം. ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതിന്‍റെ പേരില്‍ ദളിതരോടും പിന്നോക്കക്കാരോടും സര്‍ക്കാരുകള്‍ നടത്തുന്ന വിവേചനം മറച്ചുവെച്ച് ആരോപണം ഉന്നയിക്കുന്ന സര്‍ക്കാര്‍ ഏജന്‍സി, ന്യൂനപക്ഷങ്ങള്‍ നേരിടുന്ന ഇത്തരം വിവേചനങ്ങള്‍ അവസാനിപ്പിക്കാനുള്ള സത്വര നടപടികളാണ് സ്വീകരിക്കേണ്ടത്.

ദളിത് ക്രൈസ്തവരോടു സര്‍ക്കാര്‍ കാണിക്കുന്ന അവഗണനയെക്കുറിച്ച്, അവരോടുള്ള നീതിനിഷേധത്തെക്കുറിച്ച് ഒരു പഠന റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ന്യൂനപക്ഷ കമ്മീഷന്‍ മുന്നോട്ടുവരണം. ന്യൂനപക്ഷ വിഭാഗമാണെന്നു വ്യക്തമാക്കുമ്പോഴും സര്‍ക്കാര്‍ തലത്തില്‍ ക്രൈസ്തവര്‍ക്കു ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുന്നതു കൂടി വ്യക്തമാക്കണം. സഭ എന്നും സത്യത്തിനും നീതിക്കും വേണ്ടിയാണ് നിലകൊള്ളുന്നത്. സഭയില്‍ എല്ലാ വിശ്വാസികള്‍ക്കും തുല്യ പരിഗണന തന്നെയാണ് ലഭിക്കുന്നത്. സത്യങ്ങളെ മൂടിവച്ച് അസത്യങ്ങള്‍ പ്രചരിപ്പിച്ചു കയ്യടി നേടാന്‍ ശ്രമിക്കരുത്. ജനറല്‍ സെക്രട്ടറി റവ. ഡോ. ആന്‍റണി മൂലയില്‍ അധ്യക്ഷത വഹിച്ചു. കുടുംബ പ്രേഷിതവിഭാഗം സെക്രട്ടറി ഫാ. ഫിലിപ്പ് വട്ടയത്തില്‍, പ്രൊലൈഫ് അപ്പസ്തോലേറ്റ് സെക്രട്ടറി സാബു ജോസ്, ലെയ്റ്റി ഫോറം സെക്രട്ടറി അഡ്വ. ജോസ് വിതയത്തില്‍, മാതൃവേദി ജനറല്‍ സെക്രട്ടറി റോസിലി പോള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org