സത്യദീപം ലക്കം 33 ല്‍ ഫാ. ജോയി അയിനിയാടന്‍ എഴുതിയ മുഖലേഖനത്തിന്റെ തലക്കെട്ടിനെക്കുറിച്ച് വിയോജിപ്പുണ്ട്.
ഇന്ത്യയിലെ അഞ്ചു സം സ്ഥാനങ്ങളില്‍ ജനാധിപത്യത്തിന്റെ ഏറ്റവും മഹനീയ കാഴ്ചപ്പാടായ തെരഞ്ഞെടുപ്പ് നടക്കുന്ന ഈ വേളയില്‍ എവിടെയാണ് വെന്റിലേറ്ററിന്റെ പ്രസക്തി.
ജനങ്ങളുടെ മൗലിക അവകാശങ്ങളില്‍ ഒന്നായ സമ്മതിദാനം വിനിയോഗിക്കാന്‍ സ്വതന്ത്ര്യാനന്തര ഭാരതത്തില്‍ ഇന്നും കഴിയുന്നു എന്നതാണ് ജനാധിപത്യത്തിന്റെ വിജയം, കേരളത്തില്‍ അംഗീകൃത രാഷ്ട്രീയ കക്ഷികള്‍ക്കൊപ്പം സ്വതന്ത്ര സംഘടനകളും, സ്വതന്ത്ര വ്യക്തികളും ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ടത് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ നമ്മള്‍ അനുഭവിച്ചറിഞ്ഞതാണ്. നിയമസഭാ തെരഞ്ഞടുപ്പുകളിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പോലും കാലങ്ങളായി ശീലിച്ചു വരുന്ന വ്യവസ്ഥിതിയില്‍ നിന്ന് വ്യത്യസ്തമായി കൊണ്ടിരിക്കുകയാണ്. ഉദാഹരണത്തിന് മാവേലിക്കരയില്‍ ങട അരുണ്‍ കുമാറും, കായംകുളത്തെ അരിതാ ബാബുവും.
വൈവിധ്യങ്ങളുടെ കേളിരംഗമായ ഇവിടെ മാറി മാറി ഭരിക്കുന്ന സര്‍ക്കാരുകളെ സൃഷ്ടിക്കുന്നതു തന്നെ ജനാധിപത്യത്തിന്റെ ആരോഗ്യാവസ്ഥയെയാണ് ഉയര്‍ത്തിക്കാണിക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാരുകള്‍ നിര്‍മ്മിക്കുന്ന നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കാന്‍ സാധിക്കുന്നതും പ്രതിഷേധങ്ങളെ അവഗണിക്കുന്നതും, പരിഗണിക്കുന്നതും, നമ്മള്‍ കണ്ടുവരുന്നു.
മ്യാന്‍മറിലെ പട്ടാള അട്ടിമറിയും നമ്മള്‍ കണ്ടു.
പ്രബുദ്ധത ആര്‍ജ്ജിക്കാന്‍ മടിച്ചു നിന്ന ഭാരത ജനതയ്ക്ക് ഏഴ് പതിറ്റാണ്ടുകള്‍ ജനാധിപത്യം നില നിര്‍ത്താനായത് ഒരു മഹാത്ഭുതം തന്നെയാണ് എന്ന് ലേഖകന്‍ പരാമര്‍ശിക്കുന്നുണ്ട്. പിന്നെ എവിടെയാണ് ജനാധിപത്യം വെന്റിലേറ്ററില്‍ എന്ന ചിന്ത ഉണ്ടായത്. 34 വര്‍ഷം തുടര്‍ച്ചയായി ഭരിച്ചവരെയും അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ കഴിഞ്ഞു എന്നതാണ് ഇതിന്റെ വിജയം
പ്രഭുത്വ ഭരണം ഒരു ഹൈരാര്‍ക്കിയായി ഇന്നും തുടരുന്നത് നമ്മുടെ സഭയില്‍ അല്ലെ എന്ന് ലേഖകന്‍ ചിന്തിക്കാത്തതാണോ? അല്മായര്‍ ഉള്‍പ്പെടുന്ന ഉപ ദേശക സമതികളില്‍ ജനാധിപത്യവും, ഭരണ നിര്‍വ്വഹണ ചുമതലകള്‍ കൈയാളുന്ന കൂരിയകളില്‍ ഹൈരാര്‍ക്കി രീതികളും തുടര്‍ന്നു വരുന്നത് അനഭിലഷണീയ മായി ലേഖകന് തോന്നാത്തത് അത്ഭുതപ്പെടുത്തുന്നു.
സിബി മങ്കുഴിക്കരി, തണ്ണീര്‍മുക്കം