അജപാലന മര്യാദ/നീതി

അജപാലന മര്യാദ/നീതി

'ഞങ്ങള്‍ 65 കഴിഞ്ഞവരാകയാല്‍ പള്ളിയില്‍ കയറാന്‍ പാടില്ല, കുമ്പസാരവും കുര്‍ബാനയുമില്ല. എത്രനാളാണ് ഞങ്ങളിതു സഹിക്കുക?" നിരന്തരം കേട്ടുകൊണ്ടിരിക്കുന്ന വിലാപങ്ങളാണിത്. ഇന്നത്തെ പ്രത്യേക സാഹചര്യത്തില്‍, അതീവ കരുതലും ശ്രദ്ധയും ആവശ്യമായതിനാലാണ് രാഷ്ട്രവും മതമേലദ്ധ്യക്ഷന്മാരും മുന്‍കരുതലുകള്‍ വയ്ക്കുക. ഇതിന്റെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ കൂടി നാം കണക്കിലെടുക്കേണ്ടതുണ്ട്. നമ്മുടെ യുവതലമുറ ആരാധനയില്‍ നിന്നും കൂദാശകളില്‍ നിന്നും, അതില്‍ നിന്നും ഉരുത്തിരിയുന്ന സമഗ്രമായ ആദ്ധ്യാത്മിക ജീവിതശൈലിയില്‍ നിന്നും അകലങ്ങളിലാണ്. പള്ളികള്‍ തുറന്നിട്ടും നമ്മുടെ യുവതലമുറയെ അവിടെ കാണാറില്ല. "75 നും അതിനു മേലെയുമുള്ള വൈദികരും പള്ളിയില്‍ വരണ്ട, കൂദാശകള്‍ പരികര്‍മ്മം ചെയ്യേണ്ട," ചില ഇടവകകളില്‍ പറഞ്ഞു തുടങ്ങി.
ഈ സാഹചര്യത്തില്‍ ഈശോ എങ്ങനെ പ്രതികരിക്കും? നാം പരിചിന്തനം ചെയ്യേണ്ട ഒരു വിഷയമാണ്. സഭാപിതാക്കന്മാരും, അല്മായ നേതാക്കളും അവധാനപൂര്‍വ്വം ചിന്തിക്കേണ്ട ഒരു വിഷയമാണിത്.
ഏതാനും ചില നിര്‍ദ്ദേശങ്ങള്‍ വയ്ക്കട്ടെ
1. വാര്‍ഡ് അടിസ്ഥാനത്തില്‍, സീനിയേഴ്‌സിനെയും രോഗികളെയും മാസത്തിലൊരിക്കല്‍ സന്ദര്‍ശിച്ച്, അവരുടെ ആത്മീയ കാര്യങ്ങള്‍ നിറവേറ്റാനവസരം നല്‍കുക.
2. ഇടവകകളിലെ കുടുംബങ്ങളുമായി ഓണ്‍ലൈന്‍ ബന്ധം സ്ഥാപിക്കുക.
3. മതബോധനം നടത്തുന്ന അധ്യാപകരും, സിസ്റ്റേഴ്‌സും കുടുംബങ്ങളുമായി പ്രത്യേകിച്ച് അവിടുത്തെ കുഞ്ഞുങ്ങളുമായും യുവജനങ്ങളുമായും ക്രിയാത്മകമായി ബന്ധപ്പെടുക.
4. ഇടവകതലത്തിലും രൂപതാതലത്തിലും യുവജനങ്ങളുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തി, അവരില്‍ സഭയോടും ക്രൈസ്തവ ജീവിത ശൈലിയോടും താത്പര്യം ജനിപ്പിക്കുക. ഫ്രാന്‍സിസ് പാപ്പയുടെ മൂന്നാമത്തെ ചാക്രിക ലേഖനം 'ഏവരും സഹോദരര്‍' സമയബന്ധിത പഠനത്തിന് വളരെ പ്രയോജനകരമായി കൈകാര്യം ചെയ്യാവുന്നതാണ്. സാമൂഹ്യ സമ്പര്‍ക്ക മാധ്യമങ്ങള്‍ ഇവിടെ ഉപയോഗിക്കണം. യുവജനങ്ങളെ തത്പരരാക്കാന്‍.
5. ആവശ്യമുള്ളിടത്തെല്ലാം, ഒന്നില്‍ കൂടുതല്‍ കുര്‍ബാനകള്‍ ചൊല്ലി, ജനത്തെ സഹായിക്കാന്‍ വൈദികര്‍ തയ്യാറായാല്‍, നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന, പ്രാര്‍ത്ഥനയോടും, കൂദാശകളോടുമുള്ള ആഭിമുഖ്യം വീണ്ടെടുക്കാനാവും.

എ. പള്ളിവാതുക്കല്‍ എസ്.ജെ., ലൊയോള, തിരുവനന്തപുരം

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org