നവംബര്‍ 4 ലെ സത്യദീപത്തില്‍ ബഹു. മാത്യു കിലുക്കനച്ചന്റെ എഡിറ്റോറിയലും ബഹു. കുര്യാക്കോസ് മുണ്ടാടനച്ചന്റെ 'വിശ്വസാഹോദര്യത്തിന്റെ വഴികള്‍ നഷ്ടപ്പെടുമ്പോള്‍' എന്ന ലേഖനവും ഗൗരവമേറിയ ചര്‍ച്ചയ്ക്കു വിധേയമാക്കണം. കേരള സഭ പ്രത്യേകിച്ചു സീറോ മലബാര്‍ സഭയുടെ നവീകരണം ആ ഗ്രഹിക്കുകയും അതിനായി പ്രാര്‍ത്ഥിക്കുകയും പരിശ്രമിക്കുകയും ചെയ്യുന്ന സഭാ സ്‌നേഹികള്‍ക്കേ ഇത്ര ധീരമായി എഴുതാന്‍ കഴിയൂ.
കഴിഞ്ഞ നാളില്‍ ഞാനും ഭാര്യയും കൂടി ഒരു രോഗിയെ സന്ദര്‍ശിക്കാന്‍ പോയി. വളരെ ദരിദ്രരായ ആ കുടുംബം ആദ്യം ചികിത്സ തേടിയത് നമ്മുടെ ഒരു ആശുപത്രിയിലാണ്. നിര്‍ഭാഗ്യവശാല്‍ അവിടെനിന്നു പിന്നീട് മറ്റൊരു ആശുപത്രിയിലേക്കു പോകേണ്ടി വന്നു. സന്ദര്‍ശന സമയത്തില്‍ അധികവും ഗൗരവമേറിയ രോഗത്തേക്കാള്‍ നമ്മുടെ സ്ഥാപനത്തില്‍ നിന്നും നേരിടേണ്ടി വന്ന കാരുണ്യമില്ലാത്ത സമീപനത്തെക്കുറിച്ചായിരുന്നു അവരുടെ സങ്കടം.
ഇത് ഒരു ഒറ്റപ്പെട്ട സംഭവ മല്ല. ഞാനടങ്ങുന്ന നിരവധി സഭാംഗങ്ങളും മറ്റുള്ളവരും കഴിഞ്ഞ കുറേ വര്‍ഷങ്ങളായി നേരിടുന്ന വ്യാപകമായ പ്രശ്‌നമാണിത്. സമൂഹത്തിലെ ദരിദ്രരോടും നിര്‍ധനരോഗികളോടും അല്‍പം കരുണ കാണിക്കാനല്ലെങ്കില്‍ പിന്നെ എന്തിനാണു സഭയ്ക്കു സ്ഥാപനങ്ങള്‍? പിന്നെ എന്താണു സമൂഹത്തില്‍ സഭയുടെ ദൗത്യം? സാമ്പത്തിക നേട്ടങ്ങളും കച്ചവട സാധ്യതകളും മാത്രം ഉറപ്പാക്കുന്ന തരംതാണ അവസ്ഥയിലേക്ക് നാം എങ്ങനെയാണ് അധഃപതിച്ചത്? കഴിഞ്ഞ 25 വര്‍ഷമായി തിരുസഭയില്‍ ശുശ്രൂഷ ചെയ്യുന്ന എന്റെയും കുടുംബത്തിന്റെയും അനുഭവങ്ങള്‍ കൂടിയാണു ഞാന്‍ കുറിക്കുന്നത്.
ജോസ്‌മോന്‍, ആലുവ